അച്ഛനുശേഷം ആ സ്വഭാവം കണ്ടത് സിബിനിൽ മാത്രം; യഥാർത്ഥ അച്ഛനിൽ നിന്നും മകളെ അകറ്റിയോ, മറുപടിയുമായി ആര്യ!
ആര്യ ബഡായിയും സിബിനും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചോദിച്ചത് നടിയുടെ പന്ത്രണ്ട് വയസുകാരി മകളെ കുറിച്ചായിരുന്നു. അമ്മ വീണ്ടും വിവാഹിതയാകുന്നതിന് മകളുടെ സമ്മതം ഉണ്ടോയെന്നായിരുന്നു ചോദ്യങ്ങൾ. സ്കൂൾ വിദ്യാർത്ഥിനിയായ മകളുള്ള ആര്യ വീണ്ടും വിവാഹിതയാകുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ താനും സിബിനും ഒന്നാകുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മകളാണെന്നായിരുന്നു ആര്യയുടെ മറുപടി.
മകൾക്ക് സമ്മതം അല്ലായിരുന്നുവെങ്കിൽ താനും സിബിനും വിവാഹം എന്ന പ്ലാൻ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലായിരുന്നുവെന്നും ആര്യ പറഞ്ഞിട്ടുണ്ട്. ആര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഖുഷിയെന്ന് വിളിപ്പേരുള്ള റോയ. സിബിനെ മകൾ അച്ഛനായി കണ്ട് സ്നേഹിച്ച് തുടങ്ങിയെന്നും ആര്യ പറഞ്ഞിരുന്നു. അതോടെ യഥാർത്ഥ അച്ഛനിൽ നിന്നും മകളെ അകറ്റിയോ എന്നുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

ഇപ്പോഴിതാ അതിനുള്ള മറുപടി ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ നൽകിയിരിക്കുകയാണ് ആര്യ. എന്റേത് സിംഗിൾ പാരന്റിങ്ങല്ല. കോ പാരന്റിങ്ങാണ്. അതിനുള്ള ശ്രമങ്ങൾ ഒരു പരിധി വരെ ഏറെയും ചെയ്തിട്ടുള്ളത് ഞാൻ തന്നെയാണ്. മോളുടെ സംരക്ഷണം എനിക്കാണിപ്പോൾ. എത്രത്തോളം നമ്മൾ മക്കളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് എല്ലാം.
മകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവളുടെ അച്ഛനോട് ഞാൻ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞിനും അത് വളരെ പ്രധാനപ്പെട്ടതാണ്. അമ്മയെ പോലെ തന്നെ ലൈഫിൽ പ്രധാനപ്പെട്ടയാളാണ് അച്ഛനുമെന്ന് കുഞ്ഞും മനസിലാക്കണമല്ലോ. ഇത് നമ്മൾ മക്കൾക്ക് കൊടുക്കണം. അല്ലാതെ മറ്റെന്ത് കൊടുത്താലും ഒരു സമയം കഴിയുമ്പോൾ തിരിച്ച് അടിക്കും. എന്റേത് ടോക്സിക്ക് ഡിവോഴ്സായിരുന്നില്ല.
ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് സമാധാനത്തിൽ സംസാരിച്ച് പിരിഞ്ഞതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇക്കാര്യങ്ങളെല്ലാം അറിയാം. അവൾ എല്ലാം കണ്ടിട്ടുണ്ട്. അവളിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല. അവളുടെ അച്ഛനുമായോ അച്ഛന്റെ കുടുംബവുമായോ സ്നേഹം പുലർത്തുന്നതിൽ നിന്നോ അവരുമായി ഇടപഴകുന്നതിൽ നിന്നോ മകളെ ഞാൻ ഒരിക്കലും തടഞ്ഞിട്ടില്ല. അവർക്ക് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞാൽ ഉടനെ ഞാൻ കൊണ്ടുപോകാറുണ്ട്. അവർക്കൊപ്പം അവൾ താമസിക്കാറുമുണ്ട്. മോള് എന്റെ നല്ല സുഹൃത്ത് കൂടിയാണ്.
എന്റെ ഇതുവരെയുണ്ടായിട്ടുള്ള റിലേഷൻഷിപ്പുകൾ അടക്കം എല്ലാം കുഞ്ഞിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്നും ഒളിപ്പിച്ചിട്ടില്ല. എല്ലാം കണ്ടും മനസിലാക്കിയും തന്നെയാണ് അവൾ വളർന്നത്. തളർന്നുപോകുന്നുവെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ മോളെ പിടിച്ച് ഇരുത്തിയാണ് ഞാൻ സംസാരിക്കാറുള്ളത്. മറുപടി പറയാൻ അറിയില്ലെങ്കിലും ജഡ്ജ് ചെയ്യാതെ അവൾ എല്ലാം കേൾക്കും ആര്യ പറയുന്നു.

തന്റെ അച്ഛനിൽ താൻ കണ്ടിട്ടുള്ള ചില ഗുണങ്ങൾ സിബിനിലുമുണ്ടെന്നും ആര്യ പറയുന്നു. അച്ഛൻ എന്റെ ഐഡലായിരുന്നു. അദ്ദേഹം എനിക്ക് സമ്മാനമായി തന്ന മോതിരം ഇതുവരെയും ഞാൻ എന്റെ വിരലിൽ നിന്നും ഊരിവെച്ചിട്ടില്ല. എന്റെ ഏറ്റവും വലിയ ഇൻസ്പിരേഷനും അച്ഛനാണ്. ഇപ്പോഴും ആ പ്രസൻസ് എനിക്ക് അനുഭവപ്പെടാറുണ്ട്. അച്ഛൻ വളരെ നല്ല വ്യക്തിത്വമുള്ളയാളായിരുന്നു. അച്ഛനെ അറിയാവുന്നവരെല്ലാം അദ്ദേഹത്തെ വളരെ അധികം സ്നേഹിച്ചിരുന്നു.
അത്രയും സ്നേഹിക്കപ്പെട്ട വ്യക്തിയാണ്. ഭയങ്കര ഫാൻസാണല്ലോയെന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. ഞാൻ ലൈഫിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും നിസ്വാർത്ഥമായി പെരുമാറുന്ന വ്യക്തി എന്റെ അച്ഛനാണ്. അച്ഛനെപ്പോലെ തന്നെ നിസ്വാർത്ഥമായി പെരുമാറുന്നയാളാണ് സിബിൻ. അച്ഛനുശേഷം ആ സ്വഭാവം കണ്ടിട്ടുള്ളത് സിബിനിലാണ്. സിബിൻ എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത് അച്ഛനും ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരണം എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് സംഭവിക്കുന്നത് എന്റെ അച്ഛൻ ഇത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് തോന്നാറുണ്ട്. മുമ്പ് പലതും എന്റെ ജീവിതത്തിൽ സംഭവിക്കാതെ പോയത് അച്ഛന് അതിൽ തൃപ്തിയില്ലാതിരുന്നത് കൊണ്ടാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു എന്നും ആര്യ പറയുന്നു.


Click it and Unblock the Notifications











