എന്നെ വളർത്തിയ അമ്മ വളരെ പാവമായിരുന്നു, പാലുവിന്റെ അമ്മ ഞാനാണെന്നാണ് പലരുടേയും ധാരണ; ആര്യ പാർവതി
സീരിയലുകളിലൂടെയാണ് ആര്യ പാർവതിയുടെ മുഖം പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. നടി മാത്രമല്ല നർത്തകി കൂടിയായ ആര്യ കോളേജ് ജീവിതം ആരംഭിച്ചശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. കോളേജ് പഠനം പൂർത്തിയാക്കിയ ആര്യ കഴിഞ്ഞ ദിവസമാണ് ആര്യ മോഹനം എന്ന പേരിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചത്. മോഹിനിയാട്ടം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളതാണ് ആര്യ മോഹനം. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം ജോബ് ഓഫറുകൾ വന്നിട്ടും അവയെല്ലാം വേണ്ടെന്ന് വെച്ചാണ് ഏറ്റവും വലിയ സ്വപ്നമായ ആര്യ മോഹനം ആര്യ ആരംഭിച്ചത്. എല്ലാവിധ പിന്തുണയും നൽകി ആര്യയ്ക്ക് ഒപ്പം നിൽക്കുന്നത് മാതാപിതാക്കളാണ്.
ഇപ്പോഴിതാ തന്റെ കലാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും പുതിയ വിശേഷങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ആര്യയും മാതാപിതാക്കളും. വൈക്കത്തൊരു ഡാൻസ് സ്റ്റുഡിയോ ആര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് ആര്യയുടെ അച്ഛൻ ശങ്കർ പറയുന്നു. അച്ഛൻ ആലുവക്കാരനാണ്. പക്ഷെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് വൈക്കം. അമ്മയുടെ വീട് വൈക്കത്താണ്.

ശബ്ദ കോലാഹലമൊന്നുമില്ലാതെ ശാന്തമായ സ്ഥലമാണ് വൈക്കം. വൈക്കത്ത് ഡാൻസ് സ്റ്റുഡിയോ തുടങ്ങാമെന്നത് അമ്മയുടെ ഐഡിയയാണ് ആര്യ പറഞ്ഞ് തുടങ്ങി. എറണാകുളത്ത് തുടങ്ങമെന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. പക്ഷെ അമ്മ പറയുന്നത് കേട്ടപ്പോൾ വൈക്കം തന്നെയാണ് നല്ലതെന്ന് തോന്നി. വിജയിക്കുകയോ ഇല്ലയോ എന്നതല്ല. വൈക്കത്ത് ആരംഭിക്കുക എന്നതിന് പ്രാധാന്യം കൊടുത്തുവെന്ന് മാത്രം. ചെറുപ്പം മുതൽ ഞാൻ എല്ലാ കലകളും അഭ്യസിച്ചിട്ടുണ്ട്. മാത്രമല്ല സ്കൂളിൽ പഠിക്കുന്ന സമയത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്.
പക്ഷെ സംസ്ഥാന തലങ്ങളിൽ മത്സരിച്ചപ്പോൾ മോഹിനിയാട്ടത്തിലാണ് എനിക്ക് കൂടുതൽ വിജയങ്ങൾ ഉണ്ടായിട്ടുള്ളത്. മോഹിനിയട്ടമാണ് എന്റെ ശരീരത്തിന് കൂടുതൽ ഇണങ്ങുന്നതെന്നും മനസിലായി. അതിനോടുള്ള ഇഷ്ടവും കൂടി. ഡിഗ്രിയും മോഹിനിയാട്ടത്തിലാണ് ചെയ്തത്. മാത്രമല്ല അഭിനയവും എനിക്ക് വളരെ ഇഷ്ടമാണ്. മോഹിനിയാട്ടത്തിൽ കൂടുതലുള്ളതും ലാസ്യമാണല്ലോ. അതുകൊണ്ട് മോഹിനിയാട്ടം വളരെ എളുപ്പത്തിൽ എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നി.
കോൺഫിഡൻസ് കൂടുതലുള്ളതും അതിലാണെന്നും ആര്യ പറയുന്നു. പിന്നീട് അമ്മ ദീപ്തിയാണ് മകളുടെ പുതിയ തുടക്കത്തെ കുറിച്ച് സംസാരിച്ചത്. ആര്യയ്ക്ക് വിദേശത്ത് നിന്നെല്ലാം ജോലി ഓഫറുകൾ വന്നതാണ്. അവൾ പഠിച്ച കോളേജിൽ ഗസ്റ്റ് ലക്ച്ചറായും വിളി വന്നിരുന്നു. പക്ഷെ അതിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കാരണം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അതിന് അതിന്റേതായ റൂൾസ് ആന്റ് റഗുലേഷൻസ് ഉണ്ടാകും.
അതിൽ നിന്ന് ജീവിക്കാനെ പറ്റു. സെൽഫായിട്ട് വളരാൻ ഒരിക്കലും പറ്റില്ല. ഒരു ജോലിയായി ജീവിച്ച് പോകാമെന്ന് മാത്രം. നമ്മുടെ കയ്യിൽ ഒരു കല ഈശ്വരൻ വെച്ച് തരുമ്പോൾ ആ ഈശ്വരനോട് നമ്മൾ എന്നും നീതി പുലർത്തണം. അല്ലാത്തപക്ഷം അത് തെറ്റാണ്. നമുക്കുള്ള കഴിവ് സമൂഹത്തിന് കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. കഴിവ് എല്ലാവർക്കും കിട്ടുന്നതല്ലല്ലോ. രണ്ടര വയസിൽ തുടങ്ങിയ ആര്യയുടെ കലാജീവിതത്തിന് ഇന്നേ വരെ ഞങ്ങൾ ഒരു സ്റ്റോപ്പ് ഇട്ടിട്ടില്ല. ഞങ്ങൾ ആര്യ മോഹനത്തിന് വേണ്ടി ബിൽഡിങ് പണി തുടങ്ങിയപ്പോൾ മുതൽ പലരും ചോദിക്കുന്നുണ്ട് നിങ്ങൾ എന്തിനാണ് ഇങ്ങനെ സ്ട്രഗിൾ ചെയ്യുന്നത്.

അവളെ വിവാഹം കഴിപ്പിച്ച് വിടു. നിങ്ങൾക്ക് സെറ്റിലാവണ്ടേ... ഇനിയും ഒരു കുട്ടി കൂടിയില്ലേ..? അവളെ വളർത്തണ്ടേ എന്നിങ്ങനെ എല്ലാമുള്ള ചോദ്യങ്ങളുണ്ട്. മക്കൾ നന്നായി വരണമെന്ന് മാത്രമെ നമുക്കുള്ളു. അല്ലാതെ നമുക്ക് എന്ത് കിട്ടുമെന്നതല്ല വിഷയം. കിട്ടാൻ യോഗമുണ്ടെങ്കിൽ നമുക്ക് കിട്ടും. നമ്മുടെ ഉത്തരവാദിത്വങ്ങൾ നമ്മൾ നിർവഹിക്കണം. ഞാൻ ഒരു അമ്മയാണ്. അതുകൊണ്ട് തന്നെ ഓരോ പാരന്റ്സിന്റേയും വേദന എന്താണെന്ന് എനിക്ക് അറിയാം.
കലോത്സവങ്ങൾക്ക് ജഡ്ജ് ചെയ്യാൻ ആര്യയെ പലരും വിളിക്കാറുണ്ട്. പക്ഷെ ഞാൻ വിടാറില്ല. കുട്ടികളുടെ പ്രകടനം കണ്ട് സ്വതന്ത്ര്യമായി വിധി നിർണയിക്കാൻ പറ്റുമെന്ന് നിനക്ക് എന്ന് തോന്നുന്നുവോ അന്ന് പോയാൽ മതിയെന്നാണ് ആര്യയോട് ഞാൻ പറഞ്ഞിട്ടുള്ളത്. അല്ലാതെ ആരെങ്കിലും വിളിച്ചതിന്റെ പേരിൽ പോകുന്നത് ശരിയല്ല. അർഹതയുള്ള കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ പേരിൽ കലോത്സവ വേദികളിൽ വെച്ച് അടിയുണ്ടാക്കിയിട്ടുള്ള ഒരമ്മയാണ് ഞാൻ. നമുക്ക് ഉള്ള കഴിവിനെ നീതിയോടെയും സത്യത്തോടെയും പഠിപ്പിക്കുക എന്നാണ് ഞാൻ ആര്യയോട് പറയാറുള്ളത്. അത് എനിക്ക് നിർബന്ധമാണ്.
ലോകം അംഗീകരിക്കുന്ന മോഹിനിയാട്ടം നർത്തകിയായി ആര്യ ഉയർന്ന് വരണമെന്ന ആഗ്രഹമെ ഞങ്ങൾക്കുള്ളു. ആര്യയ്ക്ക് ഇനിയും ഒരുുപാട് ദൂരം പോകാനുണ്ട്. അതുകൊണ്ട് വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ആര്യയെ ഡാൻസിന് കൊണ്ടുപോകുന്നതിന് കളിയാക്കി തുള്ളിക്കാൻ കൊണ്ടുപോകുന്നില്ലേയെന്നാണ് ആളുകളിൽ ചിലർ ചോദിക്കാറുള്ളത്. അച്ഛൻ പറഞ്ഞതുകൊണ്ടാണ് ആര്യയെ സീരിയലിൽ അഭിനയിക്കാൻ വിട്ടത്. മക്കൾ ആളുകൾ അറിയുന്നവരാകുന്നത് അച്ഛന് സന്തോഷമുള്ള കാര്യമാണെന്നും ദീപ്തി ശങ്കർ പറയുന്നു.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷം ഒരു സഹോദരി പിറന്നതിനെ കുറിച്ചും ആര്യ വാചാലയായി. അമ്മയുടെ ഒമ്പതാം മാസത്തിലെ സ്കാൻ കഴിഞ്ഞ് കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അറിഞ്ഞതോടെയാണ് ഞാൻ തിരിച്ച് ബാംഗ്ലൂരിന് പോകുന്നത് വഴി അമ്മ ഗർഭിണിയാണെന്ന് പറഞ്ഞ് ഞാൻ പോസ്റ്റിട്ടത്. പക്ഷെ ആ പോസ്റ്റ് എല്ലാവർക്കും ഒരു അത്ഭുതമായി. ഗർഭിണിയാണെന്ന് എന്നോട് പറയാൻ അമ്മയ്ക്ക് പേടിയായിരുന്നു. അച്ഛനാണ് എന്നോട് ആദ്യം പറഞ്ഞത്. ഞാൻ ചോദിച്ചപ്പോൾ അച്ഛൻ നുണ പറഞ്ഞതാണെന്നായിരുന്നു അമ്മയുടെ മറുപടി.
അമ്മയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രഷറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ദേഷ്യം കൂടുതലാണ്. ഈ പ്രായത്തിൽ പ്രസവിച്ചതുകൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ എല്ലാമുണ്ട്. ഇതേ കുറിച്ച് ഞാൻ ഡോക്ടർമാരോട് സംസാരിച്ചിരുന്നു. പെട്ടന്ന് ദേഷ്യം വരുന്നതുകൊണ്ട് അമ്മ ഇടയ്ക്ക് പാലുവിനെ തല്ലുകയും വഴക്ക് പറയുകയും ചെയ്യാറുണ്ട്. അത് കാണുമ്പോൾ എനിക്ക് സങ്കടമാണ്. കാരണം എന്നെ വളർത്തിയ അമ്മ വളരെ പാവമാണ്.
അടിയും വഴക്കുമൊക്കെ കിട്ടി വളർന്ന കുട്ടിയാണ് ഞാൻ. പാലുവിന്റെ അമ്മ ഞാനാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എല്ലാവർക്കും അങ്ങനൊരു ധാരണയുണ്ട്. ഷോപ്പിലൊക്കെ പോകുമ്പോൾ പാലു കരയുന്നത് കാണുമ്പോൾ മോള് കരയുന്നുവെന്ന് എന്നോടാണ് ആളുകൾ വന്ന് പറയാറ്. അനിയത്തിയാണെന്ന് ഞാൻ അപ്പോൾ തിരുത്തി പറയുമെന്നും ആര്യ പറയുന്നു. വീട്ടിൽ മൂന്ന് സ്ത്രീകളാണെന്നത് സന്തോഷമുള്ള കാര്യമാണെന്ന് ആര്യയുടെ അച്ഛനും കൂട്ടിച്ചേർത്തു. തന്റെ കല വളരാൻ അച്ഛൻ നൽകിയ പിന്തുണയെ കുറിച്ച് ആര്യ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
പാലു കൂടി വന്നപ്പോൾ സന്തോഷം കൂടി. ചിലപ്പോഴൊക്കെ പാലു കരയുമ്പോൾ ഒപ്പം ആര്യയും കരയും. ഞാൻ പാലുവിനെ എടുക്കുമ്പോൾ എന്നെ എടുക്കെന്ന് പറഞ്ഞ് ആര്യയും കരയും. ആര്യ എന്റെ മടിയിൽ ഇരിക്കുന്നത് പാലുവിന് ഇഷ്ടമല്ല. പാലു ഇപ്പോൾ ഭയങ്കര കുറുമ്പിയാണ്. പണ്ട് വളരെ പാവമായിരുന്നുവെന്നും അച്ഛൻ ശങ്കർ പറയുന്നു. ആര്യയെപ്പോലെ തന്നെ സംഗീതത്തിലും നൃത്തത്തിലുമെല്ലാം താൽപര്യമുള്ളയാളാണ് സഹോദരി ആദ്യയും.


Click it and Unblock the Notifications