കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും പരസഹായം വേണം, എന്തിന് ഇങ്ങനെ ജീവിക്കുന്നുവെന്ന് തോന്നി; പ്രിയ മോഹൻ
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരായ താര ദമ്പതികളാണ് നിഹാൽ പിള്ളയും പ്രിയ മോഹനും. ഇരുവരുടേയും ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുന്ന ട്രാവൽ വ്ലോഗുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പ്രിയ ഫൈബ്രോമയാൾജിയ എന്ന അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരും. 2023 മുതൽ ഫൈബ്രോമയാൾജിയ അസുഖത്തിന്റെ ലക്ഷണങ്ങൾ പ്രിയയിലുണ്ടായിരുന്നുവെന്നും എന്നാൽ അസുഖം ഇതാണെന്ന് തിരിച്ചറിയാൻ വൈകിയെന്നും ഇരുവരും പറയുന്നു.
നിരവധി സ്ത്രീകൾ ഫൈബ്രോമയാൾജിയ മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും എന്നാൽ ഈ അസുഖത്തെ കുറിച്ച് ഭൂരിഭാഗം ജനങ്ങളും ഡോക്ടർമാരും ബോധവാന്മാരല്ലെന്നും നിഹാലും പ്രിയയും പറയുന്നു. ഇന്ത്യയിൽ ഫൈബ്രോമയാൾജിയ എന്ന അസുഖവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം വേണ്ടവിധം നടക്കുന്നില്ല. ഒരുപാട് സ്ത്രീകൾ ഈ ഒരു അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പക്ഷെ ആരും പുറത്ത് പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിഹാലും പ്രിയയും സംസാരിച്ച് തുടങ്ങിയത്.

ഫൈബ്രോമയാൽജിയ എന്നൊരു അസുഖമുണ്ടെന്ന് ഞാൻ അറിയുന്നത് എനിക്ക് ഈ അസുഖം വന്നശേഷമാണ്. ഡെയ്ലി റൊട്ടീൻ ചെയ്യാനുള്ള ബുദ്ധിമുട്ട്, ശരീര ക്ഷീണം, അവശത, ഉറക്കം ഇല്ലായ്മ, സ്ട്രസ് എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. എല്ലാവർക്കും ഉണ്ടാകുന്ന അവസ്ഥകളാണല്ലോ ഇതെല്ലാം. ഇതൊക്കെ എനിക്കും ഉണ്ടായിരുന്നു പ്രിയ പറയുന്നു. 2023ൽ ഞാൻ ജപ്പാൻ ട്രിപ്പ് പോയപ്പോഴാണ് ഈ അസുഖം പ്രിയയിൽ വളരെ മോശമായ അവസ്ഥയിലായത്. ഫൈബ്രോമയാൾജിയ എന്ന രോഗമുള്ള വ്യക്തിയെ കണ്ടാൽ ഒരു കൊടും മടിച്ചിയായിട്ടെ മറ്റുള്ളവർക്ക് തോന്നു.
ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാനും കുളിക്കാനും പോലും മടിയാണ് ഇത്തരം അസുഖം ഉള്ളവർക്ക്. മാത്രമല്ല ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ പുറത്ത് വന്ന് തുടങ്ങിയ സമയത്തായിരുന്നു ഞങ്ങളുടെ ഷോപ്പിന്റെ ഓപ്പണിങ്. അതുമായി ബന്ധപ്പെട്ടുള്ള സ്ട്രസും അസുഖത്തെ വഷളാക്കി. മുഖമൊക്കെ വീർക്കാനും ഇരുളാനും തുടങ്ങിയിരുന്നു നിഹാൽ പറഞ്ഞു. എല്ലാവരും എന്റെ അവസ്ഥ കണ്ട് എന്ത് പറ്റിയെന്ന് ചോദിക്കാനും തുടങ്ങി. പക്ഷെ സ്ട്രെസ്സാണെന്ന് കരുതി ഞാൻ അതൊക്കെ അവഗണിച്ചു.
ദിവസം കഴിയുന്തോറും അവസ്ഥ വഷളായിക്കൊണ്ടിരുന്നു. വല്ലാത്ത വേദനയും ഉണ്ടായിരുന്നു. സ്ട്രെസ് കൊണ്ട് വരുന്നതാണെന്ന് തന്നെയാണ് അപ്പോഴും ചിന്തിച്ചിരുന്നത്. ഡാഡിയും മമ്മിയും നടക്കുന്നതുപോലെ പോലും എനിക്ക് നടക്കാൻ പറ്റാതെയായി. കാറിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ. ദിലു അടക്കം പലരും ആദ്യം കരുതി അഭിനയമാണെന്ന്. ഞങ്ങൾ തായ്വാൻ ട്രിപ്പ് പോയപ്പോഴൊന്നും ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു ദിവസം കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ അവസ്ഥ എത്ര മോശമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

കാരണം കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ തലയടിച്ച് വീണു. ദില്ലുവും മോനും ഉറക്കത്തിലായിരുന്നു. സ്വയം കൈകുത്തി എഴുന്നേൽക്കാൻ എനിക്ക് ശേഷിയുണ്ടായിരുന്നില്ല. ദില്ലുവിനെ വിളിച്ചിട്ടും ഉറക്കത്തിലായിരുന്നതിനാൽ കേട്ടില്ല. അവസാനം ഞാൻ നിരങ്ങിപ്പോയി ഡോറിൽ തട്ടി എന്നിട്ടും ആരും കേട്ടില്ല. പിന്നീട് ഞാൻ കുറേ സമയെടുത്ത് പതുക്കെ എഴുന്നേറ്റു. ദിലുവിന്റെ മുന്നിൽ വെച്ചും ഞാൻ സമാനമായ രീതിയിൽ വീണു. കാലിനും കൈക്കും ശേഷിയില്ലാതെയായി. പലപ്പോഴായി വീണ്ടും വീണു. മമ്മിയോടും ഡാഡിയോടുമൊന്നും എന്റെ അസുഖത്തെ കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ല.
പിന്നീട് ഫാമിലി ഡോക്ടറെ കണ്ട് ബ്ലെഡ് ടെസ്റ്റ് എടുത്തു. ഡിപ്രഷൻ വന്നിരുന്നു. അതേ കുറിച്ച് ദിലുവിനോട് ഞാൻ പറയുകയും ചെയ്തിരുന്നു. കാൻസറോ ട്യൂമറോ ഒന്നും അല്ലല്ലോ വന്നതെന്ന് കേൾക്കുന്നവർക്ക് തോന്നും. പക്ഷെ ഈ അസുഖം വന്നാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാൻ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ എനിക്ക് തോന്നി പ്രിയ കൂട്ടിച്ചേർത്തു. കാൻസർ, ട്യൂമർ പോലുള്ള അസുഖങ്ങൾ വരുന്നവരെ മനസിലാക്കാനും അവരെ പിന്തുണയ്ക്കാനും ആളുകളുണ്ട്.
നല്ല ചികിത്സകളുമുണ്ട്. പക്ഷെ ഫൈബ്രോമയാൽജിയ രോഗബാധിതർക്ക് ഇതൊന്നും കിട്ടില്ല. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണം പോലും വളരെ കുറവാണ്. ഡോക്ടർമാർ പോലും ഈ രോഗം കണ്ടുപിടിക്കാതെ സ്ട്രസ്സ് കൊണ്ട് വരുന്ന അവശതയാണെന്ന് പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറ്. ഒരുപാട് വേദനയും ആങ്സൈറ്റിയും സ്ട്രെസ്സുമെല്ലാം ഈ രോഗബാധിതർ അനുഭവിക്കും. അതുപോലെ ബ്ലെഡ് ടെസ്റ്റാണ് പല ഡോക്ടർമാരും ആദ്യം സജസ്റ്റ് ചെയ്യുക. അതിൽ പക്ഷെ ഒരു വ്യത്യാസവും കാണാൻ കഴിയില്ല.
ബിപി പോലും നോർമലായിരിക്കും. സ്കാൻ ചെയ്താലും സമാന അവസ്ഥയാകും. പല ഡോക്ടർമാരും ബ്ലെഡ് ടെസ്റ്റും സ്കാനിങ്ങും വെച്ചാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. അല്ലാതെ സൈക്കോളജിക്കലായുള്ള വിലയിരുത്തൽ ഇല്ലെന്നും നിഹാൽ പറയുന്നു. മസിൽസിനൊക്കെ നീര് വെച്ചതിനാൽ അണ്ടർ ഗാർമെന്റ്സ് പോലും ഇടാൻ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും ഹെയർ വാഷ് ചെയ്യാൻ പാർലറിൽ പോകുന്നതിന് കാരണവും ഈ ശരീര വേദന തന്നെയായിരുന്നു. ബെഡ്ഡിൽ നിന്നും എഴുന്നേൽക്കുന്നത് തന്നെ ദില്ലുവിന്റെ സഹായത്തോടെയായിരുന്നു.

അവസ്ഥ വളരെ മോശമായി തുടങ്ങിയപ്പോഴാണ് ഫിസിയോ തെറാപ്പിസ്റ്റിനെ ഞങ്ങൾ കണ്ടത്. ഫൈബ്രോമയാൽജിയ കാരണം വരുന്ന പെയിൻ കുറയ്ക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്തത്. പക്ഷെ വേദന സംഹാരി ഗുളികൾ കഴിച്ചിരുന്നില്ല. തെറാപ്പി, ലൈഫ് സ്റ്റൈൽ ചെയ്ഞ്ചസ് ഇതൊക്കെ കൊണ്ട് മാത്രമെ ഈ രോഗം ശമിപ്പിക്കാനാകൂ. ഇഷ്ടമുള്ള കാര്യങ്ങൾ പോലും ചെയ്യാനുള്ള മൈന്റ് സെറ്റ് ഉണ്ടായിരുന്നില്ല. പുലർച്ചെ ആറ് മണി വരെയൊക്കെ ഉറക്കം ഇളച്ച് ഇരുന്നിട്ടുണ്ട്. കുറച്ച് നേരം ഉറങ്ങിയാലും എഴുന്നേറ്റ് കഴിയുമ്പോൾ അവശതയാകും. ഫ്ലെക്സിബിലിറ്റി കുറയും.
ശരീരമാകെ വല്ലാത്ത വേദനയാകും. മൂഡ് സ്വിങ്സ് നിരന്തരമായി വരും. വേദുവിനെ എടുക്കാനും ഭക്ഷണം വാരി കൊടുക്കാനും പറ്റാത്ത അത്രത്തോളം അവശതയിലായിരുന്നുവെന്നും പ്രിയ പറഞ്ഞു. പ്രിയയ്ക്ക് ഈ അസുഖം ഉള്ളതുകൊണ്ട് തന്നെ ട്രാവൽ വ്ലോഗുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പ്രശ്നങ്ങളുണ്ടായി. ഞങ്ങളുടെ ജീവിത മാർഗമാണ് വ്ലോഗിങ്. അതുകൊണ്ട് തന്നെ പ്രിയ വേദനയ്ക്കിടയിലും പരമാവധി സഹകരിച്ച് ഒപ്പം നിന്നിട്ടുണ്ട്. ഇപ്പോൾ പ്രിയ ബെറ്ററായി.
സ്പെഷ്യൽ മഗ്നീഷ്യം സപ്ലിമെന്റ് പ്രിയ കഴിച്ച് തുടങ്ങിയതോടെ കുറച്ച് ബേധപ്പെട്ടു. ട്രിപ്പുകളിൽ ആക്ടീവായതോടെയും അസുഖം കുറയുന്നതായി തോന്നി. ഫൈബ്രോമയാൽജിയ മാറാൻ യോഗ ചെയ്യുന്നതും ഗുണം ചെയ്യും. കുടുംബത്തിന്റെ പിന്തുണയും രോഗിക്ക് വളരെ അത്യാവശ്യമാണ്. ഈ അസുഖത്തെ കുറിച്ച് മനസിലാക്കിയതോടെയാണ് ഞാൻ മാറിയത്. തുടക്കത്തിൽ ഞാനും പ്രിയയ്ക്ക് മടിയാണെന്നാണ് കരുതിയത്. അതിന്റെ പേരിൽ വഴക്കും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ രോഗിക്ക് ഹീലിങ് എളുപ്പമാകില്ല.
സൈക്കോതെറാപ്പി, അക്യുപങ്ചർ, ഹൈഡ്രോതെറാപ്പി, ക്വിഗോങ്, യോഗ, തായ് ചി തുടങ്ങിയ ധ്യാന വ്യായാമങ്ങൾ എന്നിവയിലൂടെ ഫൈബ്രോമയാൾജിയയിൽ നിന്ന് ശമനം കണ്ടെത്താൻ കഴിയും. പ്രിയയുടെ അസുഖം ബേധപ്പെട്ടിട്ട് മാത്രമെ ഇനി ട്രാവൽ പ്ലാനിങ്ങുകൾ ഉള്ളു. ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സിക്കാതിരുന്നാൽ കിടപ്പിലായിപ്പോകുമെന്നും പ്രിയയും നിഹാലും പറഞ്ഞു. പ്രിയയുടേതിന് സമാനമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന നിരവധി പേർ ഇരുവരുടേയും വീഡിയോയ്ക്ക് താഴെ അനുഭവങ്ങൾ പങ്കിട്ട് എത്തി.


Click it and Unblock the Notifications











