'പറയുന്നവർ എന്തും പറഞ്ഞോട്ടെ, എന്റെ മോളുടെ പ്രാർഥന സീമയോടൊപ്പമുണ്ടാകു'മെന്ന് ശരണ്യയുടെ അമ്മ
ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയാണ് അതിജീവനത്തിന്റെ പ്രതീകമായിരുന്ന സീരിയൽ സിനിമ നടി ശരണ്യ ശശി ഈ ലോകത്ത് നിന്നും മാഞ്ഞത്. കാൻസർ ബാധിച്ചതിനെ തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു ശരണ്യ. പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോഴാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നടി സീമ.ജി.നായരാണ് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്ത് എല്ലായിപ്പോഴും ശരണ്യക്കും കുടുംബത്തിനുമൊപ്പം ഉണ്ടായിരുന്നത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

എല്ലാ വിഷമഘട്ടങ്ങളിലും ഒപ്പം നിന്ന സീമ.ജി.നായരോട് എന്നും പ്രത്യേക സ്നേഹമായിരുന്നു ശരണ്യയ്ക്ക്. പെട്ടന്നുള്ള ശരണ്യയുടെ വേർപാട് കുടുംബത്തെയെന്നപോലെ സീമയേയും തളർത്തിയിരുന്നു. സീമയോടുള്ള സ്നേഹം മൂലം വീടിന് സ്നേഹ സീമ എന്നാണ് ശരണ്യയും കുടുംബവും പേരിട്ടത് പോലും. അടുത്തിടെ ജീവകകരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള മദര്‍ തെരേസ പുരസ്‌കാരം സീമ കേരള ഗവർണറുടെ കൈയ്യിൽ നിന്നും ഏറ്റവുവാങ്ങിയിരുന്നു. ഒക്ടോബര്‍ 2 ന് തീരുമാനിച്ചിരുന്ന പുരസ്‌കാര ദാനം ശരണ്യയുടെ മരണാനന്തര ചടങ്ങ് നിശ്ചയിച്ചിരുന്ന സെപ്തംബര്‍ 21 ലേക്ക് മാറ്റിയത് നിയോഗമായിരുന്നുവെന്നാണ് സീമ.ജി.നായര്‍ ഫേസ്ബുക്കിൽ കുറിച്ചത്. ദുരിതകാലത്ത് ശരണ്യയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ നേരിട്ട അപവാദ പ്രചരണങ്ങളോടും അന്ന് ആ കുറിപ്പിലൂടെ സീമ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ശരണ്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സീമ പറഞ്ഞിരുന്നു.

ഇപ്പോൾ പുരസ്കാരം സ്വീകരിച്ചതിന്റേയും സന്തോഷം ശരണ്യയുടെ കുടുംബത്തോടൊപ്പം ചെലവഴിച്ചതിന്റേയും വീഡിയോയുമായി എത്തിയിരിക്കുകയാണ് സീമ.ജി.നായർ. ശരണ്യയുടെ നാൽപത്തിയൊന്ന് ചടങ്ങിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. സീമയെ ആരൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും ഞങ്ങൾ എന്നും ശരണ്യക്കൊപ്പമുണ്ടാകുമെന്ന് ശരണ്യയുടെ അമ്മയും വീഡിയോയിലൂടെ പറയുന്നുണ്ട്. എന്റെ മകളുടെ പ്രാർഥനകൾ എന്നും സീമയ്ക്കൊപ്പമുണ്ടാകുമെന്നും ശരണ്യയുടെ അമ്മ ഗീത പറയുന്നുണ്ട്. ഇപ്പോഴും മകളുടെ വേർപാട് ഉൾകൊള്ളാൻ കഴിയാതെയാണ് ശരണ്യയുടെ അമ്മ കഴിയുന്നത്.

ഓരോ നിമിഷവും മകളെ ഓർത്ത് കരയുകയാണ് ആ അമ്മ. ശരണ്യയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അലമുറയിട്ടുകരയുന്ന അമ്മയുടെ ദൃശ്യങ്ങൾ എല്ലാവരുടേയും കണ്ണ് നിറയിച്ചിരുന്നു. അൽപ്പം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും മകളുടെ ഫോട്ടോ നോക്കി സംസാരിക്കുന്ന അമ്മ ഗീതയുടെ ദൃശ്യങ്ങൾ ആരുടേയും കണ്ണ് നയിക്കും. ആ ദൃശ്യങ്ങൾ കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്നാണ് സീമയുടെ വീഡിയോയിൽ കൂടുതൽ പേര് കമന്റുകളായി കുറിച്ചത്. പുരസ്കാരം സ്വീകരിച്ച ശേഷം ശരണ്യയുടെ സ്നേഹ സീമ എന്ന വീട്ടിലേക്കാണ് സീമ ഓടിയെത്തിയത്. അമ്മ ഗീതയുടെ കൈകളിലേക്ക് അവാർഡുകൾ നൽകി പ്രാർഥനകളും സീമ സ്വീകരിച്ചു. മകളുടെ ചിത്രം നോക്കി ഇടയ്ക്കിടെ സംസാരിക്കുന്ന അമ്മ ഗീത എല്ലാവരിലും നൊമ്പരമുണർത്തും.
Recommended Video

ആരോഗ്യസ്ഥിതി പലതവണ മോശമായിട്ടും മനക്കരുത്തുകൊണ്ട് അതിനെ നേരിട്ട് ജീവിത്തതിലേക്ക് തിരികെയത്തിയതായിരുന്നു ശരണ്യ. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ സീരിയലില്‍ സജീവമായതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. അമ്മയും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ദുരിതകാലത്ത് സീരിയല്‍ കലാകാരന്‍മാരുടെ സംഘടനായ ആത്മയും സുഹൃത്തുക്കളും ശരണ്യയെ സഹായിച്ചു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടോ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications











