'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു
തൊണ്ണൂറുകളിലെ നിത്യ വസന്തമായിരുന്നു നടി ശാരി. താരത്തിന്റെ ഈ മുഖം മലയാളികൾ അങ്ങനെ ഒന്നും മറക്കാൻ ഇടയില്ല. മോഹൻലാൽ നായകനായെത്തിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം മാത്രം മതി ശാരിയെ മലയാളികൾക്ക് എന്നും ഓർക്കാൻ. ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമക്കായി സമ്മാനിച്ചത്. പിന്നീട് താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് പൃഥ്വിരാജ് നായകനായെത്തിയ ചോക്ലേറ്റ് എന്ന സിനിമയിൽ കോളേജ് പ്രിൻസിപ്പൾ വേഷത്തിൽ താരം എത്തിയിരുന്നു. എന്നാൽ വീണ്ടും അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിന് ശേഷം ശാരി പ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. തമിഴ് ഇൻഡസ്‌ട്രിയിൽ താരം അറിയപ്പെടുന്നത് സാധന എന്നാണ്. 1982ൽ ഹിറ്റ്‌ലർ ഉമാനാഥിൽ ശിവാജി ഗണേശന്റെ മകളുടെ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ശേഷം മോഹൻ എന്ന നടനൊപ്പം നെഞ്ചത്തൈ അല്ലിത എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ താരം തമിഴിലും ശ്രദ്ധ നേടി.

ആന്ധ്രാപ്രദേശിൽ വിശ്വനാഥന്റെയും സരസ്വതിയുടെയും മകളായി ആണ് ശാരി ജനിച്ചത്. പത്മ സുബ്രഹ്മണ്യത്തിൽ നിന്ന് ഭരതനാട്യവും വെമ്പാട്ടി ചിന്ന സത്യത്തിൽ നിന്ന് കുച്ചിപ്പുഡിയും അഭ്യസിച്ച് പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകി കൂടിയാണ്. ചെന്നൈയിലെ സരസ്വതി വിദ്യാലയ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രശസ്ത കന്നട നടി ബി.രമാദേവിയുടെ കൊച്ചുമകൾ കൂടിയാണ് താരം. 1991ൽ ഒരു വ്യവസായിയായ കുമാറിനെ വിവാഹം കഴിച്ച താരം കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം.

കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിൽ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശാരി ഇപ്പോൾ. പത്മരാജൻ സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക്ക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ. 'മോഹൻലാൽ വലിയ സ്റ്റാറാണല്ലോ..... അതിനാൽ അത്തരം ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കുമ്പോൾ പലവിധ ചിന്തകളും പേടിയും ആയിരിക്കും. ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീ ടേക്ക് വരുമോ, മറ്റ് താരങ്ങൾ തന്റെ തെറ്റ് കാരണം മൂഡ് ഓഫ് ആകുമോ അങ്ങനെയൊക്കെ ചിന്തിച്ചാണ് പെരുമാറിയിരുന്നത്. പക്ഷെ മോഹൻലാലിന് അങ്ങനെയൊന്നുമില്ല.'

'തെറ്റിച്ചാലും അദ്ദേഹം കൂളായി നിന്ന് നമ്മളെ സപ്പോർട്ട് ചെയ്യും. പത്മരാജൻ സാറും അതുപോലെ കൂളായ മനുഷ്യനായിരുന്നു. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ പറ്റിയത് ഭാഗ്യമാണ്. പത്മരാജൻ സാർ അത്രത്തോളം വലിയ സംവിധായകനാണല്ലോ. മോഹൻലാലിനൊപ്പം അന്ന് റൊമാന്റിക് സീൻ ചെയ്തപ്പോൾ ഒരു ഫീലും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചെയ്ത് തീർക്കണമെന്ന ചിന്ത മാത്രമായിരുന്നു. ഭാഷ വലിയ പ്രശ്നമാണല്ലോ. അതുകൊണ്ട് എന്റെ ശ്രദ്ധ മുഴുവൻ ഡയലോഗിലായിരിക്കും. ചിത്രത്തിലെ റൊമന്റിക്ക് ഡയലോഗുകൾ കേട്ട് ഞാൻ പത്മരാജൻ സാറിന്റെ അടുത്ത് പോയി ചോദിച്ചിരുന്നു. ഈ ഡയലോഗൊക്കെ ബൈബിളിൽ ഉണ്ടോയെന്ന്.'
Recommended Video

'ഇങ്ങനെ ഉണ്ടാകുമോ എന്നൊക്കെയുള്ള സംശയത്തിന്റെ പുറത്ത് ചോദിച്ചതാണ്. ലാലേട്ടൻ ആ ഡയലോഗുകൾ പറയുന്നത് ഇപ്പോൾ കാണുമ്പോഴും എനിക്ക് കവിതപോലെയാണ് തോന്നാറുള്ളത്. ലോക്ക്ഡൗൺ സമയത്തും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കണ്ടിരുന്നു. എത്ര തവണ കണ്ടാലും വീണ്ടും കാണുമ്പോൾ ആ സിനിമ എന്നെ ബോറടിപ്പിച്ചിട്ടില്ല. കാർത്തികയായിരുന്നു ആ ഡയലോഗിന്റെ അർഥം എനിക്ക് സെറ്റിൽ വെച്ച് പറഞ്ഞ് മനസിലാക്കി തന്നിരുന്നത്' ശാരി പറയുന്നു.


Click it and Unblock the Notifications