'ശരീരത്തിലും മനസിലും മുറിവുകൾ, മകളേയും പിടിച്ച് ഭയത്തോടെ ജീവിച്ചു, അയാളെപ്പോലെയാകും എല്ലാവരുമെന്ന് കരുതി'
സൗഭാഗ്യ വെങ്കിടേഷിനേയും അർജുനേയും കൊച്ചു ബേബിയേയും പോലെ തന്നെ താര കല്യാൺ കുടുംബത്തിന്റെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് അർജുന്റെ ചേട്ടൻ അരുണും ഭാര്യ വിദ്യയും. കൊവിഡ് കാലത്താണ് അരുണിന് അപ്രതീക്ഷിതമായി ഭാര്യയെ നഷ്ടപ്പെടുന്നത്. രണ്ട് മക്കൾ മാത്രമായിരുന്നു പിന്നീട് അരുണിന്റെ ലോകം. അവിടേക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വിദ്യയും മകൾ നാദുവും കൂടി വന്ന് ചേർന്നത്.
ആദ്യ ഭർത്താവ് നൽകിയ വേദനകളുമായി സിംഗിൾ മദറായി ജീവിക്കുകയായിരുന്നു വിദ്യ. ഇനിയൊരു വിവാഹം വേണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് അരുണിനെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് എത്തുന്നതും. ഇക്കഴിഞ്ഞ മെയ്യിൽ ലളിതമായിട്ടായിരുന്നു വിവാഹം. നാദുവിന് മാത്രമല്ല അരുണിന്റെ മക്കളായ അനുവിനും മനുവിനും അമ്മയാണിപ്പോൾ വിദ്യ.

പുരുഷന്മാരെ കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റിയത് അരുണാണെന്ന് പറയുകയാണിപ്പോൾ വിദ്യ. എന്റെ ഡ്രൈ ലൈഫിലേക്ക് വന്ന ഗിഫ്റ്റ് തന്നെയാണ് അരുൺ ചേട്ടൻ. വിവാഹത്തിന് മുമ്പ് എനിക്ക് ഒരുപാട് ചിന്തകളുണ്ടായിരുന്നു. എനിക്ക് അവിടെ ചെന്നാൽ പറ്റുമോ? എന്നൊക്കെ. കാരണം ഞാൻ അത്രയും അനുഭവിച്ചിട്ട് വന്നയാളാണ്. ആ പുള്ളിയെ പോലെയായിരിക്കും എല്ലാവരും എന്ന് കരുതിയാണ് എന്റെ ഒരു എട്ട് വർഷം പോയത്.
അതുകൊണ്ട് തന്നെ ഒന്നിലോട്ടും കൈ കൊടുത്ത് മുഴുവനായും കമ്മിറ്റഡായി നിൽക്കാനും പറ്റിയില്ല. എന്നെ എപ്പോഴും പിറകോട്ട് വലിച്ചിരുന്നത് ഒരു പ്രാവശ്യം ഞാൻ ഇത്രയും അനുഭവിച്ചതാണല്ലോ.... എന്റെ മനസിന് ഉള്ളിലും ശരീരത്തിലും അതിന്റേതായ മുറിവുകളും നിരവധി ഉണ്ടായി. ഇതെല്ലാം ഞാൻ എപ്പോഴും ആലോചിക്കുമായിരുന്നു.
അതുപോലെ ഞാൻ എന്റെ സന്തോഷം നോക്കി പോകുമ്പോൾ എന്റെ കുഞ്ഞിനെ അത് ബാധിക്കുമോ... എന്നൊക്കെയുള്ള കുറേ ചിന്തകളെല്ലാം എനിക്കുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം കല്യണം കഴിച്ചേക്കാമെന്ന് തീരുമാനിക്കുമ്പോഴും ഈ ഭയമെല്ലാം എന്റെ മനസിൽ ഉണ്ടായിരുന്നു. ശരിയായ തീരുമാനമാണോ? എന്നൊക്കെയുള്ള ചിന്തകളും ഉണ്ടായിരുന്നു. പക്ഷെ ഒരു പാവം മനുഷ്യനാണ് അരുൺ ചേട്ടൻ. വഴക്കുണ്ടാക്കുമെങ്കിലും പാവമാണ്.
ഞാൻ ജോലി ചെയ്യുന്നയാളാണ്. രാവിലെ ഓഫീസിൽ പോകണം. അതുകൊണ്ട് തന്നെ അരുൺ ചേട്ടൻ രാവിലെ മുതൽ എല്ലാ കാര്യത്തിലും സപ്പോർട്ടായി നിൽക്കും. എന്റെ മോളെ വാൻ വരുമ്പോൾ സുരക്ഷിതമായി കയറ്റി വിടുന്നത് അരുൺ ചേട്ടനാണ്. ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്നൊക്കെ അരുൺ ചേട്ടൻ എനിക്ക് വേണ്ടി ചെയ്ത് തരുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്.

അനുവിനെ സ്കൂളിലേക്ക് പറഞ്ഞ് വിടുന്നതും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ്. അതൊക്കെ കാണുമ്പോൾ എനിക്ക് മനസിലാകാറുണ്ട്. മുമ്പ് എന്റെ ജീവിതത്തിലുണ്ടായിരുന്ന വ്യക്തിയെപ്പോലെയല്ല എല്ലാ പുരുഷന്മാരുമെന്ന്. അരുൺ ചേട്ടനെപ്പോലെയുള്ളവരുമുണ്ട്. എല്ലാത്തിനും ടൈം കണ്ടെത്തുന്ന സപ്പോർട്ട് ചെയ്യുന്ന വ്യക്തി. ദൈവം തന്ന സമ്മാനമാണ് അരുൺ ചേട്ടൻ. എല്ലാം തീർന്നുവെന്ന് ഞാൻ കരുതി നിൽക്കുമ്പോഴാണ് അരുൺ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നത്.
എന്റെ ലൈഫ് ഒരുപാട് മാറി. വിവാഹമോചനശേഷം ഞാനും നാദുവും ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു പിന്നീടുള്ളകാലം. രാത്രി കിടക്കാൻ തുടങ്ങുമ്പോൾ ഒരു പേടി ഉള്ളിൽ നിറയും. ആ പേടി ഇല്ലാതെ ഇപ്പോൾ ഉറങ്ങാൻ പറ്റുന്നുണ്ട്. ഇന്ന് ഞാൻ മൂന്ന് മക്കളുടെ അമ്മയാണ്. ചേട്ടനെയാണ് കല്യാണം കഴിച്ചതെങ്കിലും എല്ലാം അടങ്ങിയ ഒരു പാക്കേജ് എനിക്ക് കിട്ടി.
സുരക്ഷിതമായൊരു ഇടത്ത് എത്തിയെന്ന തോന്നലുണ്ട് ഇപ്പോൾ വിദ്യ പറഞ്ഞ് അവസാനിപ്പിച്ചു. 2025ൽ ദൈവം തന്ന ഗിഫ്റ്റായി എനിക്ക് തോന്നിയിട്ടുള്ളത് വിദ്യയെയാണെന്ന് അരുണും പറഞ്ഞു.


Click it and Unblock the Notifications











