നീ ആരാ മമ്മൂട്ടിയോ വാക്ക് ഔട്ട് നടത്താനെന്ന് ചോദിച്ചു, മദ്യപിച്ച് അയാൾ സെറ്റിലെത്തി; ശ്രുതി രജനികാന്ത്
യുവനടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ലഹരി ഉപയോഗിച്ച നായക നടനിൽ നിന്നും മോശമായ അനുഭവമുണ്ടായി എന്നാണ് വിൻസി പറഞ്ഞത്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയിട്ടുള്ള വിൻസി ഇതിനോടകം ഒരുപാട് നല്ല കഥപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും നടി പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന നടത്തിയശേഷം വിൻസിക്ക് എതിരെയാണ് നിരവധി വിമർശനങ്ങൾ വന്നത്.
ഇപ്പോഴിതാ വിൻസിയുടേതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സിനിമാ-സീരിയൽ താരം ശ്രുതി രജനികാന്ത്. മദ്യപിച്ച് എത്തിയ വ്യക്തിക്കൊപ്പം സെറ്റിൽ പ്രവർത്തിക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും പലരേയും അടുത്ത് അറിഞ്ഞപ്പോൾ മനസിലെ വിഗ്രഹം ഉടഞ്ഞുപോയി എന്നുമാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ ശ്രുതി രജനികാന്ത് പറഞ്ഞത്.

ഞാൻ ഇത് വളരെ പെട്ടന്ന് എടുക്കുന്ന വ്ലോഗാണ്. പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. കാരണം എനിക്ക് സമയമില്ല. ഓഫീസിൽ പോകാൻ സമയമായി. കൂടാതെ ബിസിനസിന്റേത് അടക്കം ഒരുപാട് വർക്കുകൾ വേറെയുമുണ്ട്. എനിക്ക് പറയാൻ പറ്റുന്ന ഒരു മേഖലയെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. എന്റെ അനുഭവങ്ങളും അതിലുണ്ട്.
തംപ്നെയിലിൽ കണ്ടതുപോലെ തന്നെ നടി വിൻസി അലോഷിയെ കുറിച്ചും അവർ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമാണ് ഞാനും പറയാൻ പോകുന്നത്. വിൻസി വളരെ ഫെയ്മസായിട്ടുള്ള നടിയാണ്. നടിയാകുന്നതിന് മുമ്പ് തന്നെ എനിക്ക് വിൻസിയെ ഇഷ്ടമാണ്. നായിക നായകനിലൂടെയാണ് വിൻസി സിനിമയിലേക്ക് വരുന്നത്. ഹൈലി ടാലന്റഡാണ് വിൻസി. നായിക നായകൻ കഴിഞ്ഞശേഷം വിൻസി നടത്തിയ അച്ചീവ്മെന്റുകൾ കണ്ടാൽ തന്നെ അവർ വളരെ ടാലന്റഡാണെന്ന് നമുക്ക് മനസിലാക്കാൻ പറ്റും. ഇത്തരമൊരു കലാകാരിയായ വിൻസിക്ക് എതിരെ വരുന്ന കമന്റുകൾ ഞാൻ കണ്ടു.
സ്വപ്നങ്ങൾ അച്ചീവ് ചെയ്യാൻ പറ്റാതെ പോയവർ അതിന്റെ ദേഷ്യം കൊണ്ട് ഇട്ട കമന്റുകളാകാം. നെഗറ്റീവ് പറഞ്ഞാൽ ലൈക്ക് കൂടുതൽ കിട്ടുമെന്ന് കരുതി ചിലർ ഇടുന്നതുമാകാം. പ്രേക്ഷകരായവർ മനസിലാക്കേണ്ട ഒരു കാര്യം സിനിമയിലോ മറ്റ് ഏത് പ്രൊഫഷനിലേക്ക് വന്നാലും നമ്മൾ കാണുന്നത് പോലെയാകില്ല അവരുടെ പേഴ്സണൽ ലൈഫ് അറിയുമ്പോൾ കാര്യങ്ങൾ. എല്ലാ സിനിമയും മുടങ്ങാതെ തിയേറ്ററിൽ പോയി കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. സിനിമയെന്ന് കേൾക്കുമ്പോൾ തന്നെ എന്റെ കണ്ണിൽ ഒരു അത്ഭുതം വരുമായിരുന്നു. അങ്ങനൊരാളായിരുന്നു ഞാൻ.
പക്ഷെ ഇപ്പോൾ ഞാൻ സിനിമ കാണുന്നത് ചുരുക്കി. ചിലരുടെ പടം വന്നാൽ ഞാൻ കാണാതെയായി. അതിനെല്ലാം ഓരോ കാരണങ്ങളുണ്ട്. ചിലത് ദൂരെ നിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്ത് വരുമ്പോൾ മാത്രമെ അതിനുള്ള കുറവുകൾ നമുക്ക് മനസിലാകൂ. അതുപോലെയാണ് വിൻസി പറഞ്ഞ കാര്യവും. നമുക്ക് പുറമെ നിന്ന് കാണുമ്പോൾ അവരുടെ ലക്ഷ്വറി ലൈഫും അഭിനയത്തിലുള്ള പാടവവും അവരുടെ ഫാൻഡവും സ്റ്റർഡവും കാണുമ്പോൾ എന്ത് അടിപൊളിയാണല്ലേ എന്ന് തോന്നും.

പക്ഷെ എല്ലാം അങ്ങനെയല്ല. വലിയൊരു സ്റ്റാർഡവും ആരാധക വൃന്ദവും ഉണ്ടായിട്ടും ഭയങ്കര ഡൗൺ ടു എർത്തായി പെരുമാറുന്ന താരങ്ങളെ കണ്ടിട്ടുണ്ട്. അവരെ പേഴ്സണലി അടുത്ത് അറിഞ്ഞിട്ടും എന്റെ മനസിലുള്ള വിഗ്രഹം ഉടഞ്ഞ് പോയിട്ടില്ല. അഹങ്കാരിയാണെന്ന് കരുതിയ പലരേയും അടുത്ത് അറിഞ്ഞപ്പോൾ ഇതൊരു പാവമാണല്ലോയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ ചിലരെ അടുത്ത് അറിഞ്ഞപ്പോൾ ഇതിനെ പരിചയപ്പെടണ്ടായിരുന്നുവെന്നും തോന്നിയിട്ടുണ്ട്.
ലൈഫിൽ തന്നെ ഇനി കാണാനും താൽപര്യമില്ലെന്ന് തീരുമാനിച്ച ആളുകളും ഇന്റസ്ട്രിയിൽ ഉണ്ടായിട്ടുണ്ട്. വിൻസിക്ക് വന്ന കമന്റുകൾ ഏറെയും നീ ആരാ സൂപ്പർസ്റ്റാറോ?, നിനക്ക് അതിന് പടമുണ്ടോ? എന്നൊക്കെ ചോദിച്ചുള്ളതാണ്. അത്തരം കമന്റിട്ടവർക്ക് വിദ്യാഭാസ്യം കൂടിയതാണോ അതോ തീരെ ഇല്ലാത്തതാണോയെന്ന് എനിക്ക് മനസിലാകുന്നില്ല. അത്തരക്കാരെ ഞാൻ മനുഷ്യനായി പോലും പരിഗണിക്കുന്നില്ല. അതുപോലെ വിൻസി പറഞ്ഞ കാര്യങ്ങൾ സത്യമാണ്.
വിൻസിയെപ്പോലെ കഴിവുള്ള ഒരു ആർട്ടിസ്റ്റിന് സിനിമ കിട്ടുന്നില്ലെങ്കിൽ അതിന് അർത്ഥം ഇന്റസ്ട്രിയിൽ എന്തോ ഒരു ചില പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടെന്നാണ്. പലരും കമന്റിട്ട് കണ്ടു... വിൻസിയെപ്പോലെ ഒരോ ആർട്ടിസ്റ്റുകളും മുന്നോട്ട് വന്നാൽ തീരാവുന്ന പ്രശ്മെ ഇന്റസ്ട്രിയിൽ ഉള്ളൂവെന്ന്. ആർട്ടിസ്റ്റുകൾ മാത്രമല്ല സിനിമ കാണുന്ന പ്രേക്ഷകരും മുന്നോട്ട് വരണം. കാര്യങ്ങൾ ചികഞ്ഞ് പോകാൻ ഒരു കൂട്ടം ആളുകൾ ഉണ്ടെങ്കിൽ ആർട്ടിസ്റ്റുകൾ എല്ലാം സംസാരിക്കാൻ മുന്നോട്ട് വരും.
അവസരങ്ങളും അവർക്ക് കിട്ടും. മിന്നുന്നതെല്ലാം പൊന്നല്ല. നമ്മൾ കാണുന്നതുമല്ല റിയാലിറ്റി. എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നെ ഒരു താരം അപമാനിച്ചപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. അയാൾ ഇപ്പോഴും എന്നെക്കാൾ ഉയർന്ന പൊസിഷനിൽ നിൽക്കുന്ന വ്യക്തിയാണ്. എന്റെ മുന്നിൽ നിന്ന് ഇറങ്ങിപ്പോകാൻ നീ ആരാ മമ്മൂട്ടിയോ എന്നാണ് അയാൾ എന്നോട് ചോദിച്ചത്. വിൻസി പറഞ്ഞ കാര്യത്തിൽ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.
ഞാനും ഇത് അനുഭവിച്ചതാണ്. ആൽക്കഹോൾ ഉപയോഗിച്ച് ഒരു താരം എത്തിയ സാഹചര്യം കൊണ്ട് അവിടെ തുടരേണ്ടി വന്നിട്ടുണ്ട്. ബാക്കിയുള്ളവരുടെ അവസ്ഥ കണ്ടത് കൊണ്ട് കൂടി അവിടെ നിൽക്കേണ്ടി വന്നു. ഇത്തരം ആളുകൾ കാരണം ഷൂട്ട് മുടങ്ങുന്ന സാഹചര്യവും ഞാൻ അനുഭവിച്ചിട്ടുണ്ട്. വർക്ക് പ്ലെയ്സിൽ ഇത്തരം ലഹരി ഉപയോഗിച്ച് ചുറ്റുമുള്ളവർക്കെല്ലാം ശല്യമായി മാറുന്നത് തെറ്റായ കാര്യമാണ്.
എന്തിനാണ് ഇപ്പോഴും ഇത്തരം പ്രവൃത്തികൾ ടോളറേറ്റ് ചെയ്യപ്പെടുന്നത്. അഭിനയിക്കാൻ ആളുകൾ ഇല്ലാഞ്ഞിട്ടാണോ. കമന്റ്സിലൂടെ ഇത്തരം ആളുകളെ പ്രമോട്ട് ചെയ്യുന്നതുകൊണ്ട് വീണ്ടും അവർക്ക് ഡിമാന്റ് വരുന്നത്. വിൻസിയെ ഞാൻ പിന്തുണയ്ക്കുന്നു. വിൻസിയെ ഓർത്ത് അഭിമാനിക്കുന്നു. അനൂപ് മേനോന്റെ സെറ്റിൽ വളരെ അധികം ഹാപ്പിയായി പ്രവർത്തിക്കാൻ പറ്റി. സിനിമയെന്നും എന്റെ പാഷനാണ്. ഓഡീഷന് ഇപ്പോഴും അയച്ച് കൊടുക്കാറുണ്ട് എന്നാണ് ശ്രുതി പറഞ്ഞത്.
ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്ത് പറഞ്ഞാലും മനസിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ... ഒരിക്കൽ എന്റെ ഡ്രസിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം എന്നൊക്കെ എന്നോട് പറഞ്ഞു.
എല്ലാവരുടേയും മുന്നിൽ വെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ച് പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു എന്നാണ് വിൻസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











