ഇല്ലായ്മയിലും സ്നേഹിച്ചു... ഒന്നുമല്ലാതിരുന്ന കാലത്ത് കൂടെ നിന്നു, സുഹാനയല്ലേ ശരിക്കും മാസ്; ചർച്ചയായി പ്രണയകഥ
ടെക് ലോകത്തെ ഏറ്റവും പുതിയ വിപ്ലവമാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വീഡിയോ ജനറേറ്ററുകൾ. ഒരു കൂട്ടം വാക്കുകൾ മാത്രം നൽകിയാൽ വളരെ വേഗത്തിൽ ചലിക്കുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ഇന്ന് വലിയ സ്വീകാര്യതയുണ്ട്. കലാകാരന്മാർക്കും ഉള്ളടക്കം നിർമ്മിക്കുന്നവർക്കും സാധാരണക്കാർക്കും ഒരുപോലെ വലിയ സാധ്യതകളാണ് എഐ തുറന്ന് നൽകിയിരിക്കുന്നത്. ഒട്ടുമിക്ക ആളുകളും എഐ ഉപയോഗിച്ച് രസകരമായ വീഡിയോകൾ ചെയ്ത് എടുക്കാറുണ്ട്.
അത്തരത്തിൽ സോഷ്യൽമീഡിയയിൽ തിളങ്ങി നിൽക്കുന്ന കപ്പിളായ ബഷീർ ബഷിയുടേയും സുഹാനയുടേയും പ്രണയകഥയുടെ എഐ ആവിഷ്കാരമാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയും പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറിയതുമെല്ലാം വീഡിയോയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വിദ്യാർത്ഥിനിയായിരുന്ന കാലത്താണ് ബഷീറിനെ സുഹാന കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അന്ന് ബഷീറിന് എറണാകുളം ഹൈക്കോര്‍ട്ട് ബോട്ട് ജെട്ടിയിൽ കപ്പലണ്ടി കച്ചവടമായിരുന്നു. 13 വയസ് മുതല്‍ 19 വയസുവരെ കപ്പലണ്ടി വിറ്റാണ് ബഷീറും സഹോദരങ്ങളും വാപ്പയും വരുമാനമാർഗം കണ്ടെത്തിയിരുന്നത്. ഇത്രയും കാലത്തെ ജീവിതത്തിന് ഇടയിൽ ബഷീർ ചെയ്യാത്ത തൊഴിലുകളും ബിസിനസുകളുമില്ല.
കപ്പലണ്ടി കച്ചവടം ചെയ്യുന്നവരെ അധികമാരും ശ്രദ്ധിക്കുകയോ നോക്കുകയോ ഇല്ല. എന്നാൽ സുഹാന എന്നെ കാണുമ്പോൾ നോക്കും. ഇടയ്ക്ക് ചിരിക്കും ആ പുഞ്ചിരിയിലായിരുന്നു എല്ലാത്തിന്റെയും ആരംഭം എന്നാണ് മുമ്പൊരിക്കൽ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കവെ ബഷീർ പറഞ്ഞത്. ആ രംഗമാണ് എഐ വീഡിയോയായി ഇരുവരുടേയും ആരാധകരുടെ പേജിലൂടെ പ്രചരിക്കുന്നത്.
സോനുവിനെ ആദ്യമായി കണ്ടത് ഹൈക്കോര്‍ട്ട് ജട്ടിയില്‍ വെച്ചായിരുന്നു. ആ സമയത്ത് സോനു സ്‌കൂള്‍ യൂണിഫോമില്‍ സുഹൃത്തിനെ കാണാനായി പോവുമ്പോഴാണ് ഞാന്‍ ആദ്യമായി കണ്ടത്. ആദ്യം കണ്ടപ്പോള്‍ എനിക്കങ്ങനെ ക്രഷ് ഒന്നും തോന്നിയിരുന്നില്ല. സാധാരണ പോലെയൊരു കൂടിക്കാഴ്ചയായിരുന്നു അത്. പല പ്രാവശ്യമായി അവിടെ വെച്ച് സോനുവിനെ പിന്നെയും കണ്ടിട്ടുണ്ട്. ജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു അന്ന് ഞാന്‍.
പെണ്‍കുട്ടികളെ വായിനോക്കാനോ കമന്റടിക്കാനോ ഒന്നും സമയമില്ലായിരുന്നു. കപ്പലണ്ടി കച്ചവടം ചെയ്തിട്ട് വേണമായിരുന്നു വീട്ടിലേക്ക് അരി മേടിക്കാന്‍. മറികടന്ന് പോകുമ്പോൾ ഇവള്‍ എന്നെ ഇടയ്ക്ക് നോക്കാറുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഇറാനി നില്‍ക്കുന്നത് പോലെയാണ് തോന്നാറുള്ളത്. നല്ല സ്‌റ്റൈലിഷായാണ് ഡ്രസിങ്ങൊക്കെ.

ജിമ്മിലൊക്കെ പോവുന്ന സമയമായിരുന്നു അത്. ഞാൻ തന്നെയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. കപ്പലണ്ടി കച്ചവടക്കാരന്‍ എന്ന കണ്ണിലല്ല സോനു എന്നെ കണ്ടത്. അത് നിന്റെ ജോലിയെന്ന മട്ടിലായിരുന്നു കണ്ടത്. അതുകൊണ്ട് ഇവളോട് ഇഷ്ടം പറയാന്‍ എളുപ്പമായിരുന്നു എന്നാണ് ബഷീർ പറഞ്ഞത്. മോഡലിങ് ചെയ്ത് തുടങ്ങിയശേഷമാണ് മീഡിയ ശ്രദ്ധ ബഷീറിന് ലഭിച്ച് തുടങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് പിറന്നശേഷമാണ് മഷൂറയെ ബഷീർ സുഹാനയുടെ സമ്മതത്തോടെ വിവാഹം ചെയ്യുന്നത്.
പിന്നീട് ബിഗ് ബോസ് അടക്കമുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ഭാഗമായി പേരും പ്രശസ്തിയുമായി. ക്ലോത്തിങ്സ്, ആക്സസറീസ്, ബ്യൂട്ട് പ്രൊഡക്ട്സ് തുടങ്ങിയവയുടെ ബിസിനസുകളും ആരംഭിച്ചു. സോഷ്യൽമീഡിയ വഴിയും ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. എഐ വീഡിയോ വൈറലായതോടെ ഇരുവരുടേയും പ്രണയത്തിനെ പ്രശംസിച്ചാണ് കമന്റുകൾ. ഒന്നുമല്ലാതിരുന്ന കാലത്ത് നിങ്ങളെ ഇഷ്ടപ്പെട്ടവളാണ് സുഹാന.
ഒരിക്കലും അവളെ കൈ വിടരുത്. സുഹാനയല്ലേ ശരിക്കും മാസ്, ഒരു ആണിന്റെ ഉയർച്ചക്ക് പിന്നിൽ ഒരു പെണ്ണ് കാണും. അതാണ് സുഹാന. ബഷീറിന്റെ ഭാഗ്യം എന്നിങ്ങനെയാണ് കമന്റുകൾ. കപ്പലണ്ടി കച്ചവടക്കാരനിൽ നിന്നും മാസം ലക്ഷങ്ങൾ ടേണോവറുള്ള ബിസിനസ് മാനായി ബഷീർ വളർന്നുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അതിശയം പ്രകടിപ്പിച്ചവരുമുണ്ട്. സുഹാനയ്ക്കുശേഷം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും രണ്ട് ഭാര്യമാരെയും റാണിമാരെപ്പോലെയാണ് ബഷീർ നോക്കുന്നത്.


Click it and Unblock the Notifications











