കൃഷ്ണകുമാർ മിസ്റ്റർ ക്ലീൻ, ദിയയുടെ വാർത്ത കേട്ടപ്പോൾ ഓർമ വന്നത് റാണി പത്മിനിയുടെ മരണം; ആലപ്പി അഷ്റഫ് പറയുന്നു
കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റേയും രാഷ്ട്രീയത്തോട് എതിർപ്പുള്ളവർ പോലും സാമ്പത്തിക തട്ടിപ്പിന് നടനും കുടുംബവും ഇരയായപ്പോൾ അവർക്കൊപ്പം നിന്നു. പണം മോഷണം പോയിയെന്നത് വ്യക്തമായ തെളിവുകളോടെയാണ് കൃഷ്ണകുമാർ പരാതിപ്പെട്ടത്. മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ കുറച്ച് അധികം മാസങ്ങളായി നടത്തുന്ന തട്ടിപ്പിലൂടെ 69 ലക്ഷം രൂപയാണ് ദിയയ്ക്ക് നഷ്ടപ്പെട്ടത്. എന്നാൽ പണം തിരികെ ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് കൃഷ്ണകുമാർ പരാതിപ്പെട്ടതിന് പിന്നാലെ കുറ്റക്കാരായ ജീവനക്കാർ നടനും കുടുംബവും മർദ്ദിച്ചു, തട്ടികൊണ്ട് പോയി, മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചു.
പക്ഷെ കൃഷ്ണകുമാർ ഇത്തരം പ്രവൃത്തികൾ ഒരിക്കലും ചെയ്യാൻ ഇടയില്ലെന്ന് പറയുകയാണിപ്പോൾ സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പുതിയ വീഡിയോയിലൂടെ. വർഷങ്ങളായി സിനിമയിലും രാഷ്ട്രീയത്തിലുമുള്ള കൃഷ്ണകുമാർ ഒരിക്കൽ പോലും മോശപ്പെട്ട പെരുമാറ്റം ആരുമായും നടത്തിയതായി അറിവില്ലെന്നും അഷ്റഫ് പറയുന്നു.

നാല് പെൺകുട്ടികളുടെ പിതാവായ നടൻ കൃഷ്ണകുമാറുമായി അദ്ദേഹത്തിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മൾ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്നേഹം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്ണകുമാറിൽ കണ്ടിട്ടുമില്ല. കേട്ടിട്ടുമില്ല.
സാധാരണക്കാരുടെ സിനിമക്കാർ ഉൾപ്പെടാറുള്ള കുഴപ്പം പിടിച്ച പട്ടികയിൽ ഒന്നും അദ്ദേഹം ഇടംപിടിച്ചിട്ടുമില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല. ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാൻ നടത്തുന്ന കഷ്ടപ്പാട് നമ്മൾ ഈ സമൂഹത്തിൽ കാണാറുള്ളതല്ലേ.
ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെൺകുട്ടികളെയാണ് നല്ല രീതിയിൽ വളർത്തി സംസ്കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി കൃഷ്ണകുമാർ മാറ്റിയത്. ഇപ്പോൾ കൃഷ്ണ കുമാറിനുണ്ടായ സാമ്പത്തിക തട്ടിപ്പിൽ സത്യവും നീതിയും കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പക്ഷത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്യുആർ കോഡിലൂടെ വരാൻ സാധ്യതയുള്ള ചതി പ്രയോഗങ്ങളിൽ ജാഗരൂകരായിരിക്കണമെന്ന സന്ദേശം കൂടി കൃഷ്ണകുമാറിനുണ്ടായ സംഭവം നൽകുന്നു.
വിശ്വസിച്ചവരിൽ നിന്നുള്ള വിശ്വാസ വഞ്ചനയാണ് കൃഷ്ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയിൽ സിസിടിവി വെച്ചാൽ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ ഇല്ലയോയെന്ന് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം കൂടി വേണം. ദിയയ്ക്കുണ്ടായ സംഭവം കേട്ടപ്പോൾ നടി റാണി പത്മിനിക്കുണ്ടായ ദുരന്തമാണ് ഓർമ വന്നത്.

നടിയുടെ ജീവനും പണവും സ്വത്തും കവർന്നത് വിശ്വസ്ഥരായി ഒപ്പം നിന്ന ജോലിക്കാർ ആയിരുന്നു. തട്ടിക്കൊണ്ടുപോകൽ അടക്കം ഉൾപ്പെടുത്തി ജാമ്യമില്ലാ കേസാണ് ജീവനക്കാരിൽ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ നൽകിയിരിക്കുന്നത്. എന്നാൽ ലോകത്തിൽ ആദ്യമായാകും 15000 രൂപ ശമ്പളമുള്ള സ്റ്റാഫിനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയപ്പോൾ ഉടൻ തന്നെ എട്ട് ലക്ഷത്തിന് മുകളിൽ രൂപ തിരികെ കൊണ്ടുകൊടുക്കുന്നത്.
ടാക്സ് വെട്ടിക്കാൻ ദിയ സഹായം ചോദിച്ചതുകൊണ്ടാണ് പണം തങ്ങളുടെ ക്യു ആർ കോഡ് ഉപയോഗിച്ച് കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയതെന്ന് പറഞ്ഞവർ തന്നെ അഹാന ചോദിച്ചപ്പോൾ ചെയ്ത തെറ്റ് സമ്മതിച്ചു. മാത്രമല്ല ഭീഷണിപ്പെടുത്തിയതായി വീഡിയോയിൽ കാണാൻ കഴിഞ്ഞതുമില്ല. ദേഷ്യപ്പെട്ടത് പണം നഷ്ടപ്പെട്ടവർ സ്വാഭാവികമായി ചെയ്യുന്ന ഒന്ന് മാത്രമാണ്. ഏറ്റവും മനോവേദന ഉണ്ടാക്കിയത് കൃഷ്ണകുമാർ ഉടുപ്പിൽ കയറി പിടിച്ചു, മാനഭംഗപ്പെടുത്താൻ കൃഷ്ണകുമാർ ശ്രമിച്ചുവെന്ന് പറഞ്ഞ വാദമാണ്.
ആരെങ്കിലും ഉപദേശിച്ച് കൊടുത്തപ്പോൾ പറഞ്ഞതാകും. കൃഷ്ണകുമാറിന് സ്വഭാവ ദൂഷ്യങ്ങളില്ല. അദ്ദേഹത്തെ അറിയാവുന്നവർ ഇത് വിശ്വസിക്കില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയുമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications