മകൾക്ക് സ്കൂളിൽ കളിയാക്കൽ, എന്തിന് അമ്മയ്ക്കൊപ്പമെന്ന് ചോദിച്ചു; എത്രയോ പ്രാവശ്യം സ്കൂളിൽ പോയി: അമൃത
കേരളത്തിൽ ഏറ്റവും കൂടുതൽ സെെബർ ആക്രമണം നേരിടേണ്ടി വന്നവരിൽ ഒരാളാണ് ഗായിക അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷം വർഷങ്ങളോളം ഈ ആക്രമണം തുടർന്നു. ബാലയുടെ ഇടയ്ക്കിടെയുള്ള ആരോപണങ്ങളായിരുന്നു ഇതിന് പ്രധാന കാരണം. ഒടുവിൽ 2024 ലാണ് താൻ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിട്ട ഉപദ്രവങ്ങളെക്കുറിച്ച് അമൃത സുരേഷ് വെളിപ്പെടുത്തൽ നടത്തിയത്. മകൾ അവന്തികയ്ക്കെതിരെയും കുറ്റപ്പെടുത്തൽ വന്നതോടെയായിരുന്നു ഇത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത സുരേഷ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ആളുകളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാതെ ജീവിക്കാൻ എനിക്ക് കുഴപ്പമില്ല. പക്ഷെ എനിക്കൊരു മകളില്ലേ. ഒരു പ്രായം വരയൊക്കെ മകളെ അത് ബാധിച്ചിരുന്നില്ല. എന്നാൽ ഒരു പ്രായം കഴിഞ്ഞപ്പോൾ കുറച്ച് വിവരമുള്ള കുട്ടിയായപ്പോൾ സ്കൂളിലൊക്കെ കുട്ടികൾ കളിയാക്കാൻ തുടങ്ങി.

അപ്പുറത്തെ സെെഡിൽ നിന്ന് ഇങ്ങനെയാണല്ലോ പറയുന്നത്, എന്തിന് അമ്മയുടെ കൂടെ നിൽക്കുന്നു എന്നൊക്കെ ചോദിക്കാൻ തുടങ്ങി. എന്റെ ജീവിതമെന്തായിരുന്നെന്നും എടുത്ത ചോയ്സുകൾ എന്തായിരുന്നെന്നും അവൾക്കറിയാം. പക്ഷെ സ്കൂളിൽ വരുമ്പോൾ അതൊരു സങ്കടമല്ലേ. എത്രയോ പ്രാവശ്യം ഞാനും അഭിരാമിയും പ്രിൻസിപ്പലിനെ പോയി കാണേണ്ട അവസ്ഥ വന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. ഒരുപാട് വ്യത്യാസമുണ്ട്.
പക്ഷെ മുമ്പ് അങ്ങനെയൊരു സാഹചര്യം വന്നപ്പോഴാണ് താൻ മൗനം വെടിഞ്ഞതെന്നും അമൃത സുരേഷ് പറയുന്നു. മിണ്ടാതിരുന്നപ്പോഴാണ് ഞാൻ തെറ്റുകാരിയായത്. ശരിക്കും മിണ്ടാതിരിക്കരുത്. പറയാൻ അവസരമുണ്ടെങ്കിൽ പറയണം. എന്റെ ജീവിതം എന്നെ പഠിപ്പിച്ച കാര്യമാണ്. നമ്മളെ കുറ്റപ്പെടുത്തുമ്പോൾ അത് അംഗീകരിക്കുന്നതെന്തിനാണ്.
എന്നെ പോലെ മണ്ടിയാവരുത്. പ്രതികരിക്കണമെന്നാണ് തനിക്ക് സ്ത്രീകളോട് പറയാനുള്ളതെന്നും അമൃത സുരേഷ് വ്യക്തമാക്കി. തന്റെ അമ്മയ്ക്ക് കടുത്ത സെെബറാക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അമൃത സുരേഷ് പറയുന്നു. അമ്മ ഞങ്ങൾ രണ്ട് മക്കൾക്കും വേണ്ടി ജീവിതം മാറ്റി വെച്ചയാളാണ്. ആശ്രമത്തിൽ വളർന്നവരാണ് ഞങ്ങൾ. പഠിച്ചത് അമൃത വിദ്യാലയത്തിലും. പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സ്റ്റാർ സിംഗറിൽ വരുന്നത്. ഞങ്ങൾക്കുള്ള എക്സ്പോഷർ അതായിരുന്നു.
എന്നോട് ഒരാൾ ചിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞാൽ അയാളാണ് എനിക്ക് ഏറ്റവും നല്ല ആൾ. മകൾക്ക് കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് പേരൊക്കെ വന്നാൽ ആലോചിച്ച് നോക്കൂ. ഒരു ഘട്ടത്തിൽ അത്രമാത്രം വെറുപ്പ് എന്നോട് ആളുകൾക്കുണ്ടായിരുന്നു. അമ്മയൊക്കെ കേൾക്കാവുന്നതിനപ്പുറം കേട്ടിട്ടുണ്ട്. തകരുമെങ്കിലും പോട്ടെ എന്ന് പറഞ്ഞ് അമ്മ ഇങ്ങോട്ട് വരുന്നത് കാണുമ്പോൾ എങ്ങനെയാണ് അമ്മയ്ക്കിത് പറ്റുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും അമൃത സുരേഷ് പറയുന്നു. ബാലയ്ക്കെതിരെ രണ്ടാമത് വിവാഹം ചെയ്ത എലിസബത്ത് ഉദയനും രംഗത്ത് വന്നിരുന്നു. കോകില എന്നാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ബാലയുടെ ബന്ധു കൂടിയാണ് കോകില.


Click it and Unblock the Notifications
















