തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയി, അന്ന് അനുഭവിച്ച ശൂന്യത; ഈ വിഷു ഏറെ പ്രിയപ്പെട്ടതെന്ന് അനാമിക!
ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിച്ചത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. യുട്യൂബ് വ്ലോഗുകളുമായി സജീവമായതിനാൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇപ്പോഴിതാ മകളുടെ ആദ്യത്തെ വിഷു ഗംഭീരമാക്കിയതിന്റെ വ്ലോഗുമായി എത്തിയിരിക്കുകയാണ് ഇരുവരും.
തനിക്ക് കുട്ടിക്കാലത്ത് നഷ്ടമായത് മകൾക്ക് കിട്ടുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്ന് അനാമിക പറയുന്നു. എന്റെ കുട്ടിക്കാലത്ത് എനിക്ക് നഷ്ടമായത്... എന്റെ തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയപ്പോൾ ഇല്ലാതായത് ആ അച്ഛൻ സ്നേഹമായിരുന്നു.

അന്ന് അനുഭവിച്ച ശൂന്യത എത്ര വലുതാണെന്ന് എനിക്കറിയാം. പക്ഷെ ഇന്ന് എന്റെ മകൾ അവളുടെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ ആ സ്നേഹം അവൾക്ക് വേണ്ടുവോളം കിട്ടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നിറയുകയാണ്. എനിക്ക് കിട്ടാതെ പോയത് അവൾക്ക് ലഭിക്കുന്നുണ്ടല്ലോ. ആ തിരിച്ചറിവാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ചിലർ സ്വന്തം സന്തോഷങ്ങൾ തേടി പടിയിറങ്ങിപ്പോയപ്പോൾ തകർന്നുപോയൊരു ബാല്യം എനിക്കുണ്ടായിരുന്നു.
അച്ഛന്റെ സ്നേഹം എന്താണെന്ന് അറിയാതെ വളർന്നവൾ. പക്ഷെ കാലം എനിക്കായി കാത്തുവെച്ച വലിയൊരു സമ്മാനമാണ് എന്റെ മകൾ. എനിക്ക് നഷ്ടപ്പെട്ട അച്ഛൻ സ്നേഹം അവൾക്ക് അവളുടെ അച്ഛനിലൂടെ തിരികെ കിട്ടുന്നത് കാണുമ്പോൾ പഴയ മുറിവുകളെല്ലാം ഉണങ്ങുന്നതുപോലെ.
അവൾ സന്തോഷവതിയാണ്... അതുകൊണ്ട് ഞാനും എന്നായിരുന്നു അനാമിക പങ്കിട്ട കുറിപ്പ്. ഉണ്ണിമോളുടെ ആദ്യത്തെ വിഷു എന്ന് ക്യാപ്ഷൻ നൽകിയാണ് വ്ലോഗ് അനാമിക പങ്കിട്ടത്. ഉണ്ണി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് ഒത്തിരി സന്തോഷമുണ്ടായിരുന്നു. ഞാൻ വിചാരിച്ചത് പോലെ അവളെ കണികാണിക്കാൻ എനിക്ക് പറ്റി.
ഞാൻ കണിയൊരുക്കുന്നതിന് ഇടയിൽ മോള് ഉണരുമോ കണി കുളമാകുമോ എന്നെല്ലാം ഭയന്നിരുന്നു. പക്ഷെ ഞാൻ എല്ലാം തയ്യാറാക്കിയശേഷമാണ് മോള് ഉണർന്നത്. വിഷുകണി കണ്ടശേഷം അമ്പലത്തിൽ പോയിരുന്നു. കുഞ്ഞ് കരച്ചിലായതുകൊണ്ട് അതൊന്നും വ്ലോഗിൽ പകർത്താൻ കഴിഞ്ഞില്ല. ട്രെസ്റ്റിൽ അമ്മയുടെ അടുത്തേക്ക് പോവുകയാണ് ഞങ്ങൾ. അവിടെയാണ് മോളുടെ വിഷു സദ്യ. ഒത്തരി അമ്മമാരും ഉണ്ണി മോളുടെ സ്വന്തം അമ്മൂമ്മയും അവിടെയുണ്ട്.

ഞങ്ങൾ വിഷു സദ്യ കഴിച്ചത് ഹോട്ടലിൽ നിന്നായിരുന്നു. വിഷു സദ്യ ഒരുക്കുക എന്നത് എനിക്ക് ഒറ്റയ്ക്ക് നടക്കുന്ന കാര്യമല്ല. മകളെ അമ്മയെ ഏൽപ്പിച്ചു. മോളില്ലാതെ കുറേ നാളുകൾക്കുശേഷമാണ് ഞങ്ങൾ മാത്രമായി അൽപ്പം സമയം ചിലവഴിക്കുന്നത്. ഞങ്ങൾക്ക് ചില പ്ലാനുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. എങ്കിലും ചെറിയ രീതിയിൽ വിഷു അടിച്ച് പൊളിച്ചു. ഞങ്ങൾ മാത്രമായി പുറത്ത് പോയതിനാൽ അതിയായ സന്തോഷമായിരുന്നു.
വിഷു പ്രമാണിച്ച് ട്രസ്റ്റിൽ പരിപാടികളെല്ലാം ഉണ്ടായിരുന്നു. കഴിഞ്ഞ വിഷുവിനേക്കാൾ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഈ വിഷുവിനാണെന്നും അനാമിക പറയുന്നുണ്ട്. ട്രസ്റ്റിലെ ആഘോഷങ്ങളിൽ എന്തുകൊണ്ട് പങ്കെടുത്തില്ലെന്നാണ് വ്ലോഗ് വൈറലായപ്പോൾ ഉയർന്ന പ്രധാന ചോദ്യം.
വിഷ്ണുവിന്റെ അമ്മയുമായി പിണക്കത്തിലാണോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. വിവാഹത്തിന് നാല് വർഷം മുമ്പാണ് ജീവമാതാ കാരുണ്യ ഭവനിൽ അനാമിക എത്തിയത്. അനാമിക കുഞ്ഞായിരുന്നപ്പോള്‍ അമ്മ മരിച്ചിരുന്നു. അച്ഛൻ മറ്റൊരു വിവാഹവും കഴിച്ചു. അമ്മാമ്മയായിരുന്നു അനാമികയെ വളർത്തിയത്. എന്നാൽ അമ്മാമ്മയ്ക്ക് വയ്യാതായതോടെ അനാമികയെ ശിശുക്ഷേമ സമിതി കാരുണ്യ ഭവനത്തിൽ എത്തിക്കുകയായിരുന്നു.


Click it and Unblock the Notifications


