പട്ടുസാരിയുടുത്ത് ഉറക്കമുണരുന്ന സീനുകളിൽ ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല, അംബാനിയെപോലുള്ളവരുടെ വീടുകളും ഉണ്ടല്ലോ!
മലയാള ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളെ കുറിച്ച് പ്രധാനമായും ഉയരുന്ന പരാതി വിനോദം എന്നതിനപ്പുറം സീരിയലുകളും അതിലെ ടോക്സിക്ക് സീനുകളും ആളുകളിൽ സ്വാധീനമുണ്ടാക്കുന്നുവെന്നതാണ്. മാത്രമല്ല സീരിയലിലെ സ്ത്രീ കഥാപാത്രങ്ങൾ ആഢംബര വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കുന്നതിന് എതിരേയും വിമർശനം ഉയരുന്നുണ്ട്. കരച്ചിൽ, ഉറക്കം പോലുള്ള സീനുകളിൽ ഹെവി മേക്കപ്പിന്റേയും പട്ടുസാരിയുടേയും ആവശ്യമുണ്ടോയെന്നാണ് സീരിയൽ വിമർശകർ പ്രധാനമായും ചോദിക്കുന്ന ചോദ്യം.
ഇത്തരം ചോദ്യങ്ങൾക്ക് 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടി ബീന ആന്റണി, ശ്രീലത നമ്പൂതിരി തുടങ്ങിയവർ മറുപടി നൽകി. കഴുത്തിൽ പളുങ്ക് മാലയും ഒന്നരലക്ഷത്തിന്റെ സാരിയുമാണ് കരച്ചിൽ സീനിൽ പോലും ധരിക്കുന്നത‍് സീരിയലിൽ. സാധാരണക്കാർ ഇങ്ങനെയാണോ എന്ന് ചോദിക്കുന്നവർ നിരവധിയുണ്ട്.

അങ്ങനെയുള്ള വേഷങ്ങൾ ധരിച്ച് കഴിയുമ്പോൾ എന്ത് നല്ല സാരിയാണ് കുട്ടി ഉടുത്തിരിക്കുന്നത്, എന്ത് നല്ല ആഭരണങ്ങളാണ് എന്നുള്ള തരത്തിലുള്ള കമന്റ്സുകളാണ് ലഭിക്കാറുള്ളത്. ഞങ്ങളുടെ അത്തരത്തിലുള്ള വസ്ത്രധാരണം ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ടെന്ന് സീരിയൽ താരം സംഗീത ശിവൻ പറഞ്ഞു. സാധാരണക്കാരന്റെ ലൈഫ് മാത്രം നിങ്ങൾക്ക് കണ്ടാൽ മതിയോ?. സാധാരണക്കാരന്റെ ലൈഫ് കാണേണ്ടവർ ഉപ്പും മുളകും കണ്ടോളൂ.
അത് മാത്രമല്ലല്ലോ അംബാനിയെപോലുള്ളവരുടെ വീടുകളും ഉണ്ടല്ലോ. ഞാൻ അഭിനയിച്ച പഴയ സീരിയലുകളിൽ അധികം ആഭരണകൾ ധരിക്കുകയോ പട്ടുസാരി ഉടുക്കുകയോ ചെയ്തിട്ടില്ല. ആർക്കാണ് അല്ലെങ്കിലും ഇതെല്ലാം കെട്ടിതൂക്കി നടക്കാൻ താൽപര്യം. ക്യാരക്ടറിന് അനുസരിച്ചാണ് വേഷങ്ങൾ ധരിക്കുന്നതും ഒരുങ്ങുന്നതും.
പിന്നെ കാലഘട്ടം മാറിയല്ലോ ഹിന്ദി ചാനലുകളിലെ സീരിയലുകൾ കണ്ടിട്ടില്ലേ?. ആ സീരിയലുകളെപ്പോലെ മലയാളത്തിലും ആർട്ടിസ്റ്റുകൾ ഒരുങ്ങി തുടങ്ങിയിട്ടുണ്ട്. കല്യാണത്തിന് ഒരുങ്ങുന്നത് പോലെ ഒരുങ്ങി കഴിയുമ്പോഴാകും അടുത്ത സീൻ ഉറങ്ങുന്ന സീനാണെന്ന് അണിയറപ്രവർത്തകർ പറയുന്നത്. എന്നാൽ മേക്കപ്പ് തുടയ്ക്കട്ടേയെന്ന് പറയുമ്പോൾ സമയം ഇല്ല ചേച്ചി കുറച്ച് ആഭരണങ്ങൾ മാത്രം അഴിച്ച് വെച്ചാൽ മതി സമയം ഇല്ലെന്ന് അവർ പറയും.
ഒന്നാമത്തെ കാര്യം സമയം ഇല്ലെന്നുള്ളതാണ്. പട്ടുസാരിയുടുത്ത് ഉറക്കമുണരുന്ന സീനുകളിൽ ഒന്നും ഞാൻ ഇതുവരെയും അഭിനയിച്ചിട്ടില്ല. പിന്നെ ഒളിച്ചോടി പോകാനോ വഴിതെറ്റാനോ സീരിയൽ കാണണം എന്നൊന്നുമില്ല എന്നായിരുന്നു നടി ബീന ആന്റണിയുടെ മറുപടി. സീരിയൽ കണ്ടിട്ട് ആളുകൾ നശിച്ച് പോകുന്നു വഴി തെറ്റി പോകുന്നുവെന്ന് പറയുന്നവരോട് എത്രയോ വീടുകളിൽ സ്വന്തം അച്ഛനും സഹോദരനും സഹോദരിയും പീഡിപ്പിക്കുന്നു.

അതൊക്കെ സീരിയൽ കണ്ടിട്ടാണോ?. സീരിയൽ കണ്ടിട്ട് ആരെങ്കിലും ഒളിച്ചോടിപോയ സംഭവം ഉണ്ടായിട്ടുണ്ടോ? എന്നാണ് സിനിമാ-സീരിയൽ താരം ശ്രീലത നമ്പൂതിരി ചോദിച്ചത്. യുവ തലമുറയിലെ കുട്ടികളൊന്നും സീരിയൽ കാണുന്നില്ല. സാധാരണയായി സ്ത്രീകളാണ് കൂടുതലായും സീരിയലുകൾ കാണുന്നത്. അത് കണ്ട് ആരാണ് ഒളിച്ചോടി പോകുന്നത്? എന്ന് നടി പ്രിയങ്ക അനൂപും ചോദിക്കുന്നു.
സീരിയൽ കാണാറില്ലെന്ന് പറയുന്നവർ പിന്നെ എങ്ങനെയാണ് അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്? എന്നാണ് സീരിയൽ കഥയെ കുറ്റപ്പെടുത്തുന്നവരോട് ഉപ്പും മുളകും താരം നടി കലാദേവി ചോദിച്ചത്. നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് സീരിയലിനെ കുറ്റം പറയുന്നവർ നോക്കുന്നുള്ളു. സന്ദേശമുള്ള കഥകളും സീരിയൽ പ്രമേയമായി ടെലികാസ്റ്റ് ചെയ്യപ്പെടാറുണ്ടെന്നും സീരിയൽ താരങ്ങൾ പറയുന്നു.
മുപ്പത് വർഷത്തിൽ ഏറെയായി സിനിമയിലും സീരിയലിലും സജീവമാണ് നടി ബീന ആന്റണി. ശ്രീലത നമ്പൂതിരി അഭിനയരംഗത്ത് എത്തിയിട്ട് അറുപത് വർഷത്തോളമായി. ഇപ്പോൾ സീരിയലുകളിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാത്രം. ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങളാണ് കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ.


Click it and Unblock the Notifications











