ഓട്ടോറിക്ഷ ഡ്രൈവറെ അധിക്ഷേപിച്ചതല്ല, അന്നത്തെ അയാളുടെ പ്രവൃത്തി കണ്ട് ചോദിച്ച് പോയതാണ്; അർജുനും സൗഭാഗ്യയും
നടി താര കല്യാണിന്റെ മരുമകനായും സീരിയൽ താരമായും അർജുൻ സോമശേഖരൻ പ്രേക്ഷകർക്ക് പരിചിതനാണ്. സൗഭാഗ്യ വെങ്കിടേഷുമായുള്ള വിവാഹശേഷം താര കല്യാണിന്റെ ഡാൻസ് അക്കാദമിയുടെ ചുമതലകളെല്ലാം വഹിക്കുന്നത് അർജുനും കൂടി ചേർന്നാണ്. ഏറെക്കാലം താര കല്യാണിന് കീഴിൽ നൃത്തം അഭ്യസിച്ചിട്ടുള്ള ഒരാൾ കൂടിയാണ് അർജുൻ.
അടുത്തിടെ ഓട്ടോ തൊഴിലാളിയെ പരിഹസിച്ചുവെന്ന തരത്തിൽ അർജുന്റെ വീഡിയോ വൈറലാവുകയും ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാൽ അന്ന് താൻ ഓട്ടോ ഡ്രൈവറെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി ആ വൈറൽ വീഡിയോയ്ക്ക് പിന്നിലുണ്ടെന്നും പറയുകയാണിപ്പോൾ അർജുനും സൗഭാഗ്യയും.

ക്ഷേത്രത്തിലേക്ക് ഓട്ടോയിൽ വന്നിറങ്ങിയശേഷം താര കല്യാൺ ഡ്രൈവർക്ക് പണം നൽകിയപ്പോൾ സമീപത്ത് നിന്നിരുന്ന അർജുൻ ഡ്രൈവറെ പരിഹസിക്കുന്ന തരത്തിൽ പെരുമാറിയെന്നായിരുന്നു വീഡിയോ വൈറലായപ്പോൾ വന്ന പ്രധാന വിമർശനം.
എന്നാൽ ആ ഓട്ടോ ഡ്രൈവറെ തനിക്കും കുടുംബത്തിനും വർഷങ്ങളായി അറിയാമെന്നും അന്ന് അയാൾ ചെയ്തത് ആവശ്യമില്ലാത്ത പ്രവൃത്തിയാണെന്നും അർജുൻ ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വേറൊരു ഡ്രൈവറാണ് ബാലൻസ് പൈസയുമായി വന്നതെങ്കിൽ എനിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ അന്ന് താര ടീച്ചർ വന്നത് ദിവസവും എന്റെ ചേട്ടന്റെ മകളെ സ്കൂളിൽ കൊണ്ടുവിടുകയും കൂട്ടികൊണ്ട് വരികയും ചെയ്യുന്ന ഓട്ടോയിലാണ്.
അതിന്റെ ഡ്രൈവർ അച്ചുവിനെ ഞങ്ങൾക്ക് അടുത്തറിയാം. അന്ന് അവിടെ വെച്ച് പൈസയുടെ കാര്യം ഡീൽ ചെയ്യേണ്ടതില്ല. അയാൾ ഞങ്ങളുടെ വീട്ടിലുള്ളവർക്ക് വേണ്ടി വണ്ടി ഓടിക്കുന്നതിന്റെ പൈസ ആഴ്ചയിലും മാസത്തിലുമായി കൊടുത്ത് തീർക്കാറുള്ളതാണ്. അയാളോട് ഞങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് താര ടീച്ചറെ ഓട്ടോയിൽ കൂട്ടികൊണ്ട് വന്ന് വിട്ടത്.
ഞങ്ങളാണ് അയാളെ പറഞ്ഞ് വിട്ടത്. ടീച്ചറെ കൊണ്ട് വിട്ടിട്ട് അയാൾക്ക് പോയാൽ മതി. പക്ഷെ അയാൾ ടീച്ചറോട് കൂലി പറഞ്ഞു. 250 രൂപയോ മറ്റോവാണ് പറഞ്ഞത്. ടീച്ചർ മുന്നൂറ് രൂപയാണ് കൊടുത്തത്. എന്നാൽ അയാൾക്ക് മുന്നൂറ് വേണ്ട 250 മതിയെന്ന് പറഞ്ഞു. ബാക്കി കയ്യിൽ വെച്ചോളൂവെന്ന് ടീച്ചർ പറഞ്ഞു. ടീച്ചറിന്റെ സ്വഭാവം എനിക്ക് അറിയാം. അങ്ങനെയെ പറയൂ. പക്ഷെ അയാൾ പോയില്ല.

ബാലൻസ് കൊടുക്കാൻ പൈസയില്ലല്ലോ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞ് അവിടെ നിന്ന് കീശയിൽ എല്ലാം തപ്പുകയാണ്. ഇതെല്ലാം നോക്കി കൊണ്ട് ഞാൻ അവിടെ നിൽപ്പുണ്ട്. അതിനിടയിൽ അയാൾ അമ്പലത്തിലുള്ള പലരോടും ചോദിച്ച് ബാലൻസ് ചില്ലറയുമായി വന്നിട്ട് താര ടീച്ചർക്ക് കൊടുത്തിട്ട് ഓടി തളർന്നതിന്റെ ക്ഷീണവും അവശതയുമെല്ലാം കാണിച്ചു. ആ രംഗം കണ്ടിട്ടാണ് അതിന്റെ ആവശ്യമെന്താണെന്ന് ഞാൻ ചോദിച്ചത്.
എന്താണ് കാണിക്കുന്നത് എന്നാണ് ഞാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ച് ചോദിച്ചത്. അടുത്ത ദിവസങ്ങളിൽ എല്ലാം അയാളും ഞങ്ങളും വീണ്ടും കാണുന്നവരാണ്. അപ്പോൾ തന്നാൽ മതി ബാലൻസ്. അല്ലാതെ അവിടെ ഓടി നടന്ന് അപ്പോൾ തന്നെ ബാലൻസ് സംഘടിപ്പിച്ച് തരേണ്ട കാര്യമില്ല. അതുപോലെ അയാളോട് ആ ആക്ഷൻ കാണിക്കാനുള്ള ഫ്രീഡം എനിക്കുണ്ട്.
കാരണം ഞങ്ങൾ സ്ഥിരം കാണുന്നവരാണ്. ടീച്ചർ അയാൾ കൊണ്ടുവന്ന ബാലൻസ് വാങ്ങി അയാളുടെ പോക്കറ്റിൽ വെച്ച് കൊടുക്കുകയാണ് ചെയ്തത്. ടീച്ചർ അതേ ചെയ്യൂവെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ചെയ്ത പ്രവൃത്തി അപരാധമായോ ഓട്ടോക്കാരെ മുഴുവനായി ആക്ഷേപിക്കുന്ന സംഭവമായോ എനിക്ക് തോന്നിയില്ലെന്നും അർജുൻ പറയുന്നു.


Click it and Unblock the Notifications