'ഇന്നാണെങ്കിൽ 30 വയസ്സിന് ശേഷം മാത്രം; വിവാഹ ശേഷം പ്രണയത്തിനുള്ള സാധ്യത കുറയുന്നു; അറിയില്ലായിരുന്നു'
ഭാര്യ, മിസിസ് ഹിറ്റ്ലർ തുടങ്ങിയ സീരിയലുകളിലൂടെ ജനസ്വീകാര്യത നേടിയ നടനാണ് അരുൺ ജി രാഘവൻ. ഭാര്യ എന്ന സീരിയലിൽ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിവ്യ എന്നാണ് നടന്റെ ഭാര്യയുടെ പേര്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിവ്യയും അരുണും. വിവാഹത്തെക്കുറിച്ച് വലിയ ധാരണയില്ലാത്ത സമയത്താണ് കുടുംബ ജീവിതത്തിലേക്ക് കടന്നതെന്നും ഇന്നായിരുന്നെങ്കിൽ ഇത്ര നേരത്തെ വിവാഹം കഴിക്കില്ലായിരുന്നെന്നും അരുൺ പറഞ്ഞു.
'25 വയസ്സിലാണ് കല്യാണം കഴിച്ചത്. കല്യാണമെന്താണെന്ന് വലിയ ബോധമൊന്നുമില്ലാതെയാണ് കല്യാണം കഴിക്കുന്നത്.
അതുവരെ പ്രണയിച്ച് നടന്നതിൽ നിന്ന് മാറി പിന്നെ നമ്മൾ ഉത്തരവാദിത്വങ്ങളെടുക്കും. പിന്നെ വീട്ടിലുണ്ടാവുന്ന സംസാരം വീടിന്റെ വാടക, ഇഎംഐ, മക്കളുടെ ട്യൂഷൻ തുടങ്ങിയ കാര്യങ്ങളായിരിക്കും'
'ഉത്തരവാദിത്വം കൂടുമ്പോൾ ജീവിതത്തിൽ പ്രണയത്തിനും റൊമാൻസിനുമുള്ള സ്ഥാനം വല്ലാതെ കുറഞ്ഞ് പോവും. അത് മെയ്ന്റെയ്ൻ ചെയ്യാൻ കുറച്ച് പേർക്കൊക്കെ പറ്റുന്നുണ്ടാവും. പക്ഷെ വളരെ അപൂർവമാണ്. ഈയൊരു സമയത്താണെങ്കിൽ മുപ്പത് വയസ്സിന് ശേഷമായിരിക്കും വിവാഹം. ഒരു വർഷത്തെ പ്രണയമായിരുന്നു'

'ഞാനാണ് വീട്ടിൽ ആദ്യം പറഞ്ഞത്. ജോലിക്ക് പോവാനുള്ള താൽപര്യം ഉണ്ടായിരുന്നില്ല. ജോലി ഇല്ലാതെ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. അങ്ങനെ ബോംബെയിൽ പോയി. വീട്ടിൽ പറഞ്ഞപ്പോൾ തന്നെ ദിവ്യയുടെ വീട്ടിൽ വിളിച്ചു. അച്ഛൻ പറഞ്ഞു, അവന് ജോലിയും കൂലിയൊന്നുമില്ല, ആദ്യം അതൊന്ന് ശരിയാവട്ടെയെന്ന് പറഞ്ഞു,' അരുണിന്റെ വാക്കുകളിങ്ങനെ.
തന്റെ ആദ്യ പ്രണയമായിരുന്നു അരുണുമായെന്ന് ഭാര്യ ദിവ്യയും പറഞ്ഞു. അതിന് മുമ്പ് അധികം ആൺ സുഹൃത്തുക്കളുണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. തന്റെ വീട്ടിൽ പ്രണയത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. ഞാൻ ടെൻഷനിടിച്ച് കരഞ്ഞു. ഞാനത്രയും കാലം കല്യാണമേ വേണ്ട, അമ്മയും ഞാനും എവിടെയെങ്കിലും വീടൊക്കെ വെച്ച് കഴിയാമെന്നായിരുന്നു പ്ലാൻ. അമ്മയ്ക്കതിനോട് താൽപര്യമുണ്ടായിരുന്നില്ല. പെട്ടെന്ന് കല്യാണം എന്ന് പറഞ്ഞപ്പോൾ അമ്മ ഹാപ്പിയായി, ദിവ്യ പറഞ്ഞു. അരുണിന് ദേഷ്യം കൂടുതലാണെന്നും ഇവർ പറയുന്നു.
ഭാര്യയുടെ അച്ഛന്റെ കസിൻ വഴിയാണ് അരുണിന് അഭിനയിക്കാൻ ആദ്യം അവസരം ലഭിക്കുന്നത്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടൻ സംസാരിച്ചിരുന്നു. സ്ക്രീൻ ടെസ്റ്റിന് ശേഷം ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. എന്നാൽ ചാനലുകാർ വിട്ടില്ല. അങ്ങനെ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നെന്നാണ് അരുൺ വ്യക്തമാക്കിയത്.
വിളക്കുമരം എന്ന സിനിമയിലും നടൻ അഭിനയിച്ചിട്ടുണ്ട്. ആദ്യ സീരിയൽ ചെയ്യുമ്പോൾ എന്റെ കാറിന്റെ ഇഎംഐ അടയ്ക്കാനുള്ള പണം പോലും കിട്ടിയിരുന്നില്ല. അത് വല്ലാതെ വിഷമത്തിലാക്കി. അതോടെ ബ്രേക്കെടുത്തു. ഹിറ്റ്ലർ എന്ന സീരിയലിന് ശേഷം ഒരുപാട് നല്ല അവസരങ്ങൾ വന്നെന്നും അരുൺ അന്ന് പറഞ്ഞു.

സീരിയലിലെ അഭിനേതാക്കൾക്ക് പലപ്പോഴും സിനിമാ രംഗത്ത് നിന്ന് അവഗണന നേരിടേണ്ടി വരുന്നെന്നും അരുൺ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുമുഖങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും സീരിയൽ താരങ്ങൾക്ക് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്നില്ല. സീരിയൽ രംഗത്ത് നല്ല അഭിനേതാക്കളുണ്ട്. എന്നാൽ ഇവർക്ക് അവസരം ലഭിക്കുന്നില്ല. അനൂപ് മേനോൻ ഉൾപ്പെടെയുള്ളവർ സീരിയൽ രംഗത്ത് നിന്ന് കടന്ന് വന്നവരാണെന്നും അരുൺ ചൂണ്ടിക്കാട്ടി.
നേരത്തെ മറ്റ് സീരിയൽ താരങ്ങളും സമാന ആരോപണം ഉന്നയിച്ചിരുന്നു. സീരിയൽ രംഗത്തുള്ളവരോട് പലപ്പോഴും മുൻധാരണയോടെയാണ് സിനിമാക്കാർ പെരുമാറുന്നതെന്നാണ് ഇവരുടെ ആരോപണം. ഗായത്രി അരുൺ, സ്വാസിക അടക്കമുള്ള ചുരുക്കം പേർക്കേ സീരിയലുകളിൽ നിന്ന് സിനിമാ രംഗത്തേക്ക് വരാൻ പറ്റിയുള്ളൂ.


Click it and Unblock the Notifications