ഒരു കൊച്ചിനെ വളർത്താൻ ആഗ്രഹിക്കുന്ന അച്ഛൻ സിബിനിലുണ്ട്, അന്ന് മകൾ കംഫർട്ടബിൾ ആയിരുന്നില്ല: ആര്യ
ആഗ്രഹിച്ചത് പോലെ വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ടെലിവിഷൻ താരങ്ങളായ ആര്യയും സിബിനും. സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിലെ മകൻ സിബിനൊപ്പമല്ല ഉള്ളത്. ആര്യയുടെ മകൾ ആര്യക്കൊപ്പമുണ്ട്. മകളുടെ പൂർണ സമ്മതപ്രകാരമാണ് വിവാഹം നടന്നതെന്നാണ് ആര്യയും സിബിനും പറയുന്നത്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ആര്യയും സിബിനും സംസാരിക്കുന്നുണ്ട്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിലാണ് ഇരുവരും മനസ് തുറന്നത്.
തിരുച്ചിത്രമ്പലം എന്ന സിനിമയുടെ കഥയും തന്റെയും സിബിന്റെയും ജീവിതവും ഒരുപോലെയാണെന്നും ആര്യ പറയുന്നുണ്ട്. ശരിയായ സമയത്ത് ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ചിലപ്പോൾ നമ്മൾ ചില തെറ്റായ വഴികളിലൂടെ പോയി എന്നിരിക്കും. അതൊരു അനുഭവമായി എടുത്താൽ മതി. ജീവിതമാണ്. പക്ഷെ ഒടുവിൽ നമ്മൾ ഒരു സ്റ്റോപ്പിൽ എത്തും. അതാണ് അനുയോജ്യനായ പങ്കാളി. അതിന് പ്രായമോ സമയമോ ഇല്ല. ഞങ്ങൾ ഇന്നൊരു തീരുമാനമെടുത്തു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സ്ഥലത്താണ് പ്രോഗ്രാമെങ്കിൽ ഖുശി ഞങ്ങളുടെ കൂടെ ഉണ്ടാകും. രണ്ട് പേർക്കും രണ്ട് സ്ഥലത്താണ് പ്രോഗ്രാമെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമെെസ് ചെയ്യണം എന്നാണ് തീരുമാനമെന്ന് സിബിനും ആര്യയും പറയുന്നു.

ലിവ് ഇൻ ടുഗെദർ ഉൾപ്പെടെ സാധാരണയായ ഇക്കാലത്ത് വിവാഹം എന്ന തീരുമാനം എടുത്തതിനെക്കുറിച്ച് ആര്യയും സിബിനും സംസാരിക്കുന്നുണ്ട്. എനിക്ക് ആഘോഷിക്കണം. എനിക്ക് ആഘോഷിക്കണം. ആഘോഷിക്കേണ്ട ചടങ്ങാണ് അത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനം എടുക്കുന്ന സമയം ആഘോഷിക്കണം. ആ സമയത്ത് വേണ്ടപ്പെട്ടവർ അടുത്ത് വേണം. ആ സന്തോഷത്തിന് വേണ്ടിയാണ് വിവാഹം നടത്തിയതെന്ന് സിബിൻ പറയുന്നു.
സമൂഹവും വിവാഹമെന്ന തീരുമാനത്തിന് കാരണമാണെന്ന് ആര്യ പറയുന്നു. വിവാഹത്തിന് മുമ്പ് ഞാൻ സിംഗിൾ മദർ ആയിരുന്നല്ലോ. ഞങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ എന്ന കൺസപ്റ്റിലേക്ക് കടക്കാം. പക്ഷെ ടീനേജറായ മകളാണ്. അവൾ സ്കൂളിൽ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകൾക്ക് വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ആര്യ വ്യക്തമാക്കി.

വിവാഹം ചെയ്ത് ജീവിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും ആര്യ പറയുന്നുണ്ട്. ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. മോളുള്ളതിനാൽ എന്നെ പോലൊരാൾക്ക് ലിവ് ഇൻ റിലേഷൻ പറ്റില്ല. എനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നു. അതിന് മാനസികമായി ഞാൻ വളരെ മുമ്പേ തയ്യാറെടുത്തിരുന്നു.
പക്ഷെ എനിക്കത് ആഗ്രഹമാണെങ്കിൽ പോലും എന്റെ മകൾക്ക് കംഫർട്ട് ആയ ഒരാളെ മാത്രമേ ആ സ്ഥാനത്തേക്ക് എനിക്ക് കൊണ്ട് വരാൻ പറ്റൂ. അവൾ തന്നെയാണ് പ്രയോരിറ്റി. മുമ്പ് ഈയൊരു സിറ്റുവേഷനിൽ ഞാൻ വന്നിട്ടുണ്ട്. അത് വേണ്ടെന്ന് വെക്കാനുള്ള കാരണം മകൾ കംഫർട്ടബിൾ അല്ലെന്ന് തോന്നിയതാണ്. ഖുശി ഓക്കെ അല്ലായിരുന്നെങ്കിൽ സിബിനുമായുള്ള വിവാഹം നടക്കില്ലായിരുന്നു എന്നും ആര്യ പറയുന്നു.
ഞാൻ റിലേഷനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പേ തന്നെ ഞാൻ കാണുന്ന ഖുശിയും സിബിനും അച്ഛനെയും മകളെയും പോലെയാണ്. ഒരു കുട്ടിയെ ആഗ്രഹിക്കുന്ന അച്ഛൻ സിബിനിലുണ്ടെന്ന് ഞാൻ മനസിലാക്കി. അത് കണ്ട് അനുഭവിച്ച ആളായത് കൊണ്ട് എനിക്കറിയാം. കൊച്ചിനെ വളർത്താൻ മുട്ടി നിൽക്കുന്ന അച്ഛനാണ്. അതിനുള്ള ചാൻസ് സിബിന് കിട്ടുന്നില്ല. കുറേ പരിശ്രമിച്ചിട്ടും കിട്ടുന്നില്ലായിരുന്നു എന്നും ആര്യ പറഞ്ഞു.


Click it and Unblock the Notifications