സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബീന ആന്റണി. സിനിമയിൽ നിന്നാണ് ബീന സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നിൽ എത്തുന്നത്. മമ്മൂട്ടി ചിത്രമായ കനൽക്കാറ്റിലൂടെയാണ് ബീന ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ ബീനയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 1991 ൽ പുറത്തിറങ്ങിയ ഗോഡ്ഫാദറായിരുന്നു. ചിത്രത്തിൽ കനകയുടെ സുഹൃത്തായിട്ടായിരുന്നു ബീന എത്തിയത്. ഇതിന് ശേഷം നിരവധി ചിത്രങ്ങൾ ബീനയെ തേടി എത്തുകയായിരുന്നു. സഹോദരി കഥാപാത്രങ്ങളായിരുന്നു അധികവും.

മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാരുടെ സഹോദരിയായി ബീന അഭിനയിച്ചിട്ടുണ്ട്. 1991 മുതൽ ഏകദേശം 2000 വരെ സിനിമയിൽ സജീവമായിരുന്നു ബീന. സിനിമയ്ക്കൊപ്പം തന്നെ മിനിസ്ക്രീനിലും ബീന ആന്റണി സജീവമായിരുന്നു. ദൂരദർശനിൽ നിന്നാണ് മിനിസ്ക്രീൻ കരിയർ ആരംഭിക്കുന്നത്. പീന്നീട് ഏഷ്യനെറ്റ്, സൂര്യ ടിവി, അമൃത ടിവി, എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴുംസീരിയലിൽ സജീവമാണ് ബീന ആന്റണി.

വളരെ യാദ്യശ്ചികമായിട്ടാണ് ബീന സിനിമയിൽ എത്തുന്നത്. സിനിമ സെറ്റിൽ പോയി അവസരം ചോദിച്ച് വാങ്ങുകയായിരുന്നു താരം. ഇപ്പോഴിത തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും സിനിമയിൽ നിന്ന് ഇടവേള എടുത്തതിനേയും കുറിച്ച് വെളിപ്പെടുത്തുകയാണ് ബീന ആന്റണി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് തസ്നിഖാനും ബീനയോടൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കാളാണ്.

സിനിമാ പ്രവേശനത്തെ കുറിച്ച് ബീന പറയുന്നത് ഇങ്ങനെയാണ് '' ബാങ്ക് ടെസ്റ്റ് കഴിഞ്ഞ് സഹോദരനോടൊപ്പം തിരികെ വീട്ടിൽ വരുമ്പോഴാണ് മമ്മട്ടി ചിത്രമായ കനൻക്കാറ്റിന്റെ ഷൂട്ട് വഴിയിൽ നടക്കുന്നത് കണ്ടത്. അന്ന് മമ്മൂക്കയും അവിടെയുണ്ടായിരുന്നു. അവിടെ ചെന്ന് അണിയറ പ്രവർത്തകരോട് തന്റെ അഭിനയമോഹ അറിയിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സിനിമയിലേയ്ക്ക് വിളിക്കാൻ ആളുകൾ വീട്ടിലെത്തുകയായിരുന്നു. ആകെ മൂന്ന് സീനായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ഒരു ടെൻഷനുമില്ലാതെ അത് അഭിനയിച്ചു. അതിന് ശേഷം മികച്ച അവസരങ്ങൾ തേടിയെത്തുകയായിരുന്നെന്നും'' ബീന ആന്റണി പറയുന്നു

സിനിമയിൽ നിന്ന് സീരിയലുകളിലേയ്ക്ക് സജീവമായതിനെ കുറിച്ചും ബീന പറയുന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ തന്നെ അടയളപ്പെടുത്തിയത് സീരിയലുകളിലൂടെയാണ്. ''തനിക്ക് കൂടുതലും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളായിരുന്നു. അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേയ്ക്ക് വിളിവന്നത്. സിനിമയെക്കാളും കൂടുതൽ പ്രധാന്യമുളള കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ സീരിയലാണ് കരിയറെന്ന് ഉറപ്പിച്ചു. ഒരുപാട് നല്ല സീരിയലുകളും ഷോകളുമെല്ലാം ചെയ്യാൻ കഴിഞ്ഞു. ഇപ്പോഴും ചെയ്യുകയാണ്. ഈ മേഖലയിൽ നിന്നുള്ള ആളെ വിവാഹം കഴിച്ചത് കൊണ്ട് കരിയറിൽ ബ്രേക്കു വന്നില്ലെന്നും'' ബീന ആന്റണി സിനിമ വിട്ട് സീരിയലിൽ സജീവമാകാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത യ്ത, ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് ബീന മിനീസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മാനസപുത്രി,ഓട്ടോഗ്രാഫ്, അമ്മക്കിളി, ഇന്ദ്രനീലം , ചാരുലത, ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്ലൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീനയുടെ ആദ്യകാലത്തെ പരമ്പരകൾ. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി, മൗനരാഗം എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്.
കടപ്പാട്; ഗൃഹലക്ഷ്മി


Click it and Unblock the Notifications











