ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല, അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പിന്നിൽ; അശ്വതി!
കഴിഞ്ഞ ദിവസം മലയാളികൾ കേട്ടതിൽ ഏറ്റവും ഹൃദയഭേദകമായ വാർത്ത നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകമാണെന്നതാണ്. കുട്ടിയുടെ അമ്മ അഖിലയും പങ്കാളി അഷ്കറുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണക്കാർ. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണ കാരണം. അമ്പത്തിയൊന്നോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നവെന്നാണ് റിപ്പോർട്ട്. അതിൽ സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ അടക്കം ഉണ്ട്. കുട്ടിയുടെ അമ്മയും പങ്കാളിയും പോലീസ് കസ്റ്റഡിയിലാണ്. അഷ്കർ ആദ്യ ഭാര്യയോടും ക്രൂരത കാണിച്ചിട്ടുണ്ടെന്നതും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടി അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ലെന്ന് ലൈഫ് കോച്ച് കൂടിയായ അശ്വതി കുറിച്ചു.

51 മുറിവ്... ഒന്നര വയസ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിന്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്. കുടുംബം പലപ്പോഴും ഇതിനെയെല്ലാം ദേഷ്യം എന്ന ലേബലിൽ ഒതുക്കി കളയും. അവന്റെ / അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും. തഞ്ചത്തിൽ നിന്നാൽ മതിയെന്ന് ഇരകളെ
ഉപദേശിക്കും. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത്
ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്.
ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്. അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നുമായിരുന്നു അശ്വതിയുടെ കുറിപ്പ്.


Click it and Unblock the Notifications