ആദ്യം സമ്മതിച്ചില്ല... ഒരുപാട് ശ്രമിച്ചിട്ടാണ് സൈഗു വഴങ്ങിയത്, കരച്ചിൽ കണ്ട് സങ്കടം തോന്നി; സുന്നത്ത് കല്യാണം
ബഷീർ ബഷിയും കുടുംബവും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴിയും യുട്യൂബ് ചാനൽ വഴിയും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അതിനെല്ലാമായി കുടുംബത്തിലെ ആറ് അംഗങ്ങൾക്കും യുട്യൂബ് ചാനലുകളുമുണ്ട്. ഇപ്പോഴിതാ കുടുംബത്തിൽ ഏറെ ആഗ്രഹിച്ചൊരു ചടങ്ങ് നടന്ന സന്തോഷത്തിലാണ് ബഷീറും ഭാര്യമാരും.
ബഷീറിന്റെയും സുഹനയുടേയും മകൻ മുഹമ്മദ് സൈഗം ബഷീറിന്റെ സുന്നത്ത് കല്യാണം നടത്തിയതിന്റെ വിശേഷങ്ങളാണ് മഷൂറയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് സുന്നത്ത് നടത്തിയത്. ചടങ്ങ് മാത്രമാണ് നടത്തിയതെന്നും എല്ലാവരുടേയും സമയവും സന്ദർഭവും നോക്കി വൈകാതെ സുന്നത്ത് കല്യാണം ഗ്രാന്റായി നടത്തുമെന്നും ബഷീർ പറഞ്ഞു.

സൈഗുവിനെ കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ പ്രേക്ഷകരെല്ലാം കാണുന്നതുകൊണ്ടാണ് സുന്നത്ത് ചടങ്ങിന്റെ വിശേഷങ്ങളും വ്ലോഗായി പങ്കിട്ടതെന്നും ബഷീർ പറഞ്ഞു. എല്ലാം മനസിലാകുന്ന പ്രായത്തിലൂടെ കടന്ന് പോകുന്നതുകൊണ്ട് തന്നെ സുന്നത്ത് ചെയ്യുമ്പോൾ വരാൻ പോകുന്ന വേദനയെ കുറിച്ചായിരുന്നു സൈഗുവിന് ഭയവും പേടിയും. ആശുപത്രിയിൽ എത്തിയശേഷവും പേടിച്ച് കരയുന്ന സൈഗുവിനെ ബഷീറും സുഹാനയുമെല്ലാം ചേർന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ചടങ്ങ് മാത്രം ആശുപത്രിയിൽ വെച്ച് നടത്തുന്നു. അടുത്ത മാസം ഗ്രാന്റായി എല്ലാവരേയും വിളിച്ച് ഫങ്ഷൻ നടത്തും. പല പരിപാടികൾ ഒരുമിച്ച് വരുന്നതുകൊണ്ടാണ് ഫങ്ഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. ആദ്യമൊന്നും അവൻ സമ്മതിക്കുന്നില്ലായിരുന്നു. ഒരുപാട് പറഞ്ഞും സംസാരിച്ചുമാണ് സമ്മതിപ്പിച്ചത് ബഷീർ പറഞ്ഞു.
സുന്നത്ത് നടത്താൻ പോവുകയാണെന്ന് പറഞ്ഞത് മുതൽ സൈഗു സമാധാനം കൊടുക്കാത്തത് സോനുവിനാണ്. മരവിപ്പിക്കുമോ?, വേദനയുണ്ടാകുമോ? എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു അവന്. ഞാനും ഇത് ആദ്യമായിട്ടാണ് എനിക്കും ഇതേ കുറിച്ച് അറിയില്ലെന്നാണ് ഞാൻ അവനോട് പറഞ്ഞുകൊണ്ടിരുന്നത്. എനിക്കും വലിയ ധാരണയില്ല. കേട്ടറിവ് മാത്രമെയുള്ളു.
പിന്നെ സുന്നത്ത് ചെയ്ത പിള്ളേരൊക്കെ ഓടിചാടി നടക്കുന്നുണ്ട്. രാത്രിയിൽ അവന് ഞാൻ കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് സമ്മതിപ്പിച്ചാലും രാവിലെയാകുമ്പോൾ എനിക്ക് ചെയ്യേണ്ടെന്ന് സൈഗു പറയാൻ തുടങ്ങും. ഈ വീഡിയോ എബ്രാന്റെ സമയമാകുമ്പോൾ അവന് മാതൃക പോലെ കാണിച്ച് കൊടുക്കാമെന്നുമാണ് സോനു പറഞ്ഞത്. ഇതൊന്നും പോരാഞ്ഞ് ചേച്ചി സുനൈനയും പലതും പറഞ്ഞ് പേടിപ്പിച്ചതിന്റെ ടെൻഷനും സൈഗുവിനുണ്ടായിരുന്നു.

തന്റെ സുന്നത്ത് കല്യാണത്തിന്റെ ഓർമകൾ ബഷീറും പങ്കുവെച്ചു. എന്റെയും എന്റെ ഇക്കമാരുടേയും സുന്നത്ത് കല്യണം ഒരു ദിവസമായിരുന്നു. അതൊരു വലിയ ഫങ്ഷനായിരുന്നു. വീട്ടിൽ പന്തെല്ലൊക്കെയിട്ട് എല്ലാവരേയും വിളിച്ച് കൂട്ടി ഒരു വിവാഹം നടക്കുന്ന പ്രതീതിയായിരുന്നു. മൂന്നോ, നാലോ വയസെ ഉണ്ടായിരുന്നുള്ളു. മുറ്റത്ത് കളിച്ചോണ്ട് ഇരുന്ന എന്നെ എല്ലാവരും കൂടി പൊക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.
പോയതും സുന്നത്ത് നടന്നതും എല്ലാം വളരെ പെട്ടന്ന് സംഭവിച്ചു. അന്ന് ഡോക്ടറും ആശുപത്രിയുമൊന്നുമില്ല. എല്ലാം പച്ചക്കാണ്. ഒസാനാണ് ചെയ്തത്. ഞാൻ നിലവിളിയും കരച്ചിലും ബഹളവുമായിരുന്നു. ഇക്കമാർ കരയാൻ കൂട്ടുണ്ടായിരുന്നു എന്നതായിരുന്നു ഒരു സമാധാനം. എന്നെ ഒന്നും മരവിപ്പിച്ചിട്ടില്ലെന്ന് സൈഗുവിന് ഞാൻ പറഞ്ഞ് കൊടുത്തു.
നല്ല വേദനയുണ്ടാകും ചോര വരും എന്നൊക്കെ പറഞ്ഞ് സുനു സൈഗുവിനെ വെറുതെ ഭ്രാന്താക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ബന്ധുക്കളെ എല്ലാം വിളിച്ച് പെർമിഷൻ ചോദിച്ചിട്ടാണ് സുന്നത്ത് നടത്തുന്നത് എന്നും ബഷീർ പറഞ്ഞു. മരവിപ്പ് മാറിയശേഷം സൈഗു വല്ലാത്ത കരച്ചിലായിരുന്നുവെന്നും മോൻ പെട്ടന്ന് സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ബഷീർ പറഞ്ഞു. കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ സൈഗുവിന്റെ സുന്നത്ത് നടത്തിയിരുന്നുവെങ്കിൽ അവന് ഇത്രയേറെ ഭയം വരില്ലെന്നായിരുന്നു കമന്റുകൾ ഏറെയും.


Click it and Unblock the Notifications