ഒന്നര മാസം ഗര്‍ഭിണിയായി, ആഘാതത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു; ജീവിതത്തിലെ ദുരന്തങ്ങളെ കുറിച്ച് മനോജും ബീനയും
നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയുമൊക്കെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. അടുത്തിടെയാണ് ഇരുവരും പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ഇന്നും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍. എന്നാല്‍ ആദ്യമായിബീന ഗർഭിണിയായപ്പോൾ കുഞ്ഞിനെ നഷ്ടപ്പെട്ടത് മുതലിങ്ങോട്ട് ഒത്തിരി പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തുകയാണ് താരങ്ങൾ ഇപ്പോൾ.
നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബീനയും മനോജും. കുടുംബ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് ബീനയുടെ അപ്പച്ചനെ നഷ്ടപ്പെട്ടതോട് കൂടിയാണ് അബോർഷനായതെന്നും താരങ്ങൾ പറഞ്ഞത്. അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം..

'കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി ഗര്‍ഭിണിയാവുന്നത്. കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. ഹീറോയിനായി ഒരു വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് തീരാനായി കുറച്ച് ബ്രേക്ക് എടുത്തു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ആഘാതം. അപ്പച്ചന്‍ ആക്സിഡന്റായി മരിച്ചു. അന്ന് ഒന്നര മാസം ഗര്‍ഭിണിയാണ് ഞാന്‍. ആ ടെന്‍ഷനില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു'.

അപ്പച്ചന്‍ സുഹൃത്തിന്റെ വണ്ടിയില്‍ രാവിലെ വീട്ടില്‍ നിന്ന് പോയതാണ്. വീട്ടിലേക്ക് വരുന്നതിനിടെ തൊട്ടടുത്ത് വെച്ചായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് സിഗ്‌നല്‍ ഒന്നും ഇടാതെ കയറി വന്നു. സ്പോട്ടില്‍ തന്നെ ആള്‍ പോയി. ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടുകാരോട് എങ്ങനെ പറയുമെന്നറിയാത്ത അവസ്ഥയായിരുന്നു.

അപ്പച്ചന്‍ പോയെന്നറിഞ്ഞതോടെ അമ്മയും ഇവളും ചേച്ചിയുമെല്ലാം നിയന്ത്രണം വിട്ടുള്ള കരച്ചിലും ബഹളമായിരുന്നു. ബീന ഗര്‍ഭിണിയാണെന്ന് അറിയാവുന്നവര്‍ അവളെ അവിടെ നിന്ന് മാറ്റി ഇപ്പുറത്തെ വീട്ടിലേക്ക് കൊണ്ടു വന്നൂടേ എന്ന് ചോദിച്ചിരുന്നു. ഞാന്‍ മാറ്റില്ല, അവള്‍ കരയട്ടെ, അവളുടെ അപ്പച്ചനല്ലേ മരിച്ചത്. പിന്നെ ദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്. ഞാന്‍ കരയരുത് എന്നൊന്നും പറയില്ലെന്നായിരുന്നു അവരോട് പറഞ്ഞത്. അങ്ങനെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു. പിന്നെ 2 വര്‍ഷത്തിന് ശേഷമാണ് മോനെ കിട്ടുന്നത്.

അങ്ങനെ സന്തോഷത്തോടെ ജീവിച്ച് കൊണ്ടിരിക്കുമ്പോഴാണ് അമ്മച്ചിയും ഞങ്ങളെ വിട്ട് പോവുന്നത്. ആത്മസഖി സീരിയല്‍ ചെയ്തോണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്മച്ചിയുടെ മരണം. ബാത്ത്റൂമില്‍ നിന്നും വീണ് കിടപ്പിലായിരുന്നു അമ്മച്ചി. രാവിലെ വിളിച്ച് ചോദിച്ചപ്പോള്‍ ആഹാരമൊക്കെ കഴിച്ചു. ഹാപ്പിയായി ഇരിക്കുകയാണെന്നാണ് പറഞ്ഞത്. അതിനിടയിലാണ് ചേട്ടനും ചേച്ചിയും വിളിച്ച് അമ്മച്ചി അനങ്ങുന്നില്ലെന്ന് പറഞ്ഞത്. പിന്നീട് വിളിച്ച് അമ്മച്ചി പോയെന്ന് പറഞ്ഞു. ഇതെങ്ങനെ ബീനയെ അറിയിക്കും എന്നോര്‍ത്തായിരുന്നു എന്റെ ടെന്‍ഷന്‍. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഞാന്‍ അനുഭവിച്ച വിഷമങ്ങളും പറഞ്ഞറിയിക്കാന്‍ ആവില്ലെന്ന് മനോജ് പറയുന്നു.
Recommended Video

അമ്മച്ചി ഞങ്ങളുടെ കൂടെയായിരുന്നു. പോയപ്പോള്‍ അനാഥയായത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ പ്രസവിച്ചു എന്നേയുള്ളു. പിന്നെ ഞങ്ങളുടെ മോനെ രണ്ട് വയസ് മുതല്‍ നോക്കിയത് അമ്മച്ചിയായിരുന്നു. അമ്മച്ചിക്ക് പിന്നാലെ ചേച്ചിയുടെ മൂത്ത മോനും ഞങ്ങളെ വിട്ട് പോയി. കൊവിഡായിരുന്നു. ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ക്ക് ശേഷം വീട്ടില്‍ ജനിച്ച ആദ്യത്തെ മോനാണ്. ദൈവത്തിന്റെ തീരുമാനങ്ങളല്ലേ എല്ലാം എന്നും ബീന പറയുന്നു.


Click it and Unblock the Notifications











