നിങ്ങൾക്ക് സമയമില്ലെങ്കിൽ നിങ്ങൾ വീട്ടിൽ പോ, വേദിയിൽ പൊട്ടിത്തെറിച്ച് ജിന്റോ; അവതാരകയ്ക്ക് ശാസന
ബിഗ് ബോസ് മലയാളം ആറാം സീസണിൽ വിജയിയായ ജിന്റോ ഇപ്പോഴും വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളിലും ജിന്റോ അകപ്പെടുന്നു. ശക്തമായ പിആർ വർക്ക് കൊണ്ടാണ് ജിന്റോ ഷോയിൽ വിജയിച്ചതെന്നും ജിന്റോ ആയിരുന്നില്ല വിജയി ആകേണ്ടിയിരുന്നതെന്നും വാദങ്ങൾ വന്നു. ഇതേക്കുറിച്ച് ഒരു ഇവന്റിൽ സംസാരിക്കുന്ന ജിന്റോയുടെ ദൃശ്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
പിആറിനെ ഏൽപ്പിച്ചെന്ന് പറഞ്ഞ് ആരും വിജയിക്കില്ല. അവർ അവിടെ കളിച്ച് കണ്ടന്റ് ഇടാനുള്ള സാധനം ഉണ്ടെങ്കിൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂയെന്ന് ജിന്റോ പറഞ്ഞു. ഇതിനിടെ അവതാരക ഇടയിൽ കയറി സംസാരിച്ചു. സമയപരിമിതി മൂലം അവസാനിപ്പിക്കുകയാണ് എന്ന് അവതാരക പറഞ്ഞപ്പോൾ ജിന്റോയ്ക്ക് ദേഷ്യം വന്നു. "എന്റെ കയ്യിൽ മെെക്ക് തന്നാൽ ഞാൻ പറയും. അതാണ് കുഴപ്പം. പറയാനുള്ളത് പറയും. അങ്ങനെ സമയം നോക്കിയിട്ട് കാര്യമില്ല. നിങ്ങളെന്നെ ക്ഷണിച്ചു ഞാൻ വന്നു. എന്റെ സമയത്തിന് എനിക്ക് വിലയുണ്ട്. നിങ്ങൾക്ക് സമയമില്ലെങ്കിൽ നിങ്ങൾ വീട്ടിൽ പോ. ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും സമയമുണ്ട്|" എന്നാണ് ജിന്റോ പറഞ്ഞത്. സംഭവത്തിൽ ജിന്റോയുടെ ഭാഗത്താണ് ന്യായമെന്നാണ് നെറ്റിസൺസ് പറയുന്നത്.

'ക്ഷണിച്ചു വന്നു. അല്ലാതെ വലിഞ്ഞു കേറി വന്നത് അല്ലല്ലോ. അപ്പൊ സമയം ഇല്ലേൽ മൈക്ക് കൊടുക്കരുത് സംസാരിക്കരുത് എന്ന് ആദ്യമേ പറയണം, മണ്ടത്തരങ്ങൾ പറഞ്ഞിരിക്കാം, പ്രവർത്തിച്ചിരിക്കാം. പക്ഷെ ഇത് ജിന്റോയുടെ സ്ഥാനത്ത് ആരാണേലും ചോദിച്ചു പോകുന്ന കാര്യമല്ലേ ഇതും മറ്റുള്ളവരാണെങ്കിൽ ഇതുക്കും മേലെയായിരിക്കും അല്ലേ'
'ക്ഷണിച്ചു, ക്ഷണം സ്വീകരിച്ചെത്തി.സംസാരിക്കുന്നു. വിഷയം എന്തോ ആവട്ടെ. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സമയപരിമിതി മൂലം ഈ പരിപാടി ഇപ്പോൾ അവസാനിപ്പിക്കുകയാണ് എന്നു പറയുന്നതിൽ ന്യായമുണ്ടോ ക്ഷണിക്കുമ്പോൾ സംസാരിക്കുമെന്നറിയില്ലേ. എല്ലാരുടെ സമയത്തിനും വിലയുണ്ട്. അത് കൊണ്ടല്ലേ അവർ വന്നത്. ക്ഷണിച്ചു വരുത്തി സദ്യ ഇല്ല എന്ന് പറഞ്ഞു അവഹേളിക്കുന്നത് ചോദ്യം ചെയ്തതാണോ ജിന്റോയുടെ തെറ്റ്' എന്നിങ്ങനെയാണ് സംഭവത്തിൽ ജിന്റോയെ അനുകൂലിച്ച് വന്ന കമന്റുകൾ.
മീഡിയകൾക്ക് മുന്നിലും ജിന്റോ പിആർ വാദങ്ങളെ നിഷേധിച്ചു. പിആർ ഉണ്ടെന്ന് വെച്ച് ആരും ജയിക്കില്ല. ഞാൻ മൂന്ന് വർഷം ഡെഡിക്കേറ്റ് ചെയ്ത് കപ്പടിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച് ബിഗ് ബോസിൽ കയറിയ ആളാണ്. മണ്ടനാണെന്ന് പലരും വിചാരിക്കുന്നു. ഈ മണ്ടൻമാർ കയറിയിട്ട് ഇറങ്ങിപ്പോയില്ലേയെന്നും ജിന്റോ ചോദിക്കുന്നു.
അടുത്തിടെ പല കേസുകളിലും ജിന്റോയുടെ പേര് ഉയർന്ന് വന്നിരുന്നു. ജിമ്മിൽ കയറി 10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്ന് യുവതി ജിന്റോയ്ക്കെതിരെ പരാതി നൽകി. സിസിടിവി രേഖകൾ നശിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. മോഷണം നടന്ന ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിലാണ് മോഷണം നടന്നത്.
അടുത്തിടെ ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസിലും ജിന്റോയെ എക്സെെസ് ചോദ്യം ചെയ്തു. ബിഗ് ബോസ് ആറാം സീസണിൽ ജിന്റോയുടെ സഹമത്സരാർത്ഥികളായിരുന്ന പലരും ജിന്റോയ്ക്കെതിരെ സംസാരിച്ചിട്ടുണ്ട്. ജിന്റോ മഹാപിഴയാണ്. ഞങ്ങൾക്ക് ഇവനോടുള്ള പ്രശ്നം കൊണ്ടല്ല പറയുന്നത്. ഇവന് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് നിരന്തരമായി ഞങ്ങൾ പറയുന്നുണ്ട്. നിരവധി സ്ത്രീകൾ ഇവന്റെ കയ്യിൽ നിന്നും മോശമായ പല കാര്യങ്ങളും അനുഭവിച്ചിട്ടുണ്ട്. അവർക്കൊക്കെ പുറത്ത് വന്ന് പറയാനുള്ള പേടി സമൂഹം ആ സ്ത്രീയെ മോശക്കാരിയാക്കുമെന്നതാണെന്നും സായ് കൃഷ്ണ ആരോപിച്ചു.


Click it and Unblock the Notifications











