വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ്, ആ 20 മിനിറ്റ്: മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്
ലോകജനത ഏറെ ഞെട്ടലോടെയാണ് ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വിയോഗ വാർത്ത കേട്ടത്. അപ്രതക്ഷിത അന്ത്യമായിരുന്നു താരത്തിന്റേത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം രോഗമുക്തി നേടിവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം. പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിച്ച് മലയള സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിത പ്രിയ ഡിഗോയുമായുള്ള ഓർമ പങ്കുവെച്ച് അവതാരകയും മുൻ ബിഗ്ബോസ് മത്സരാർഥിയുമായ രഞ്ജിനി ഹരിദാസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് രഞ്ജിനി ആ ഓർമ പങ്കുവെച്ചത്. 2012 ൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറിയുടെ കണ്ണൂർ ഷോറും ഉദ്ഘാടനം ചെയ്യാൻ മറഡോണ എത്തിയിരുന്നു. അന്ന് പരിപാടി അവതരിപ്പിക്കാൻ എത്തിയത് രഞ്ജിനിയായിരുന്നു. ജനസാഗരമായിരുന്നു അന്ന് ഫുട്ബോൾ ഇതിഹാസത്തെ കാണാൻ അവിടെ എത്തിയത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ...

മറഡോണയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ. മറഡോണയെന്ന ഫുഡ്ബോൾ പ്രതിഭാസമാണ് ഏവരുടെയും മനസിൽ നിറഞ്ഞു നിൽക്കുക. അതുപോലെ അദ്ദേഹത്തിന്റെ ഊർജം, ആവേശം, എക്കാലത്തേയും വലിയ ഫുട്ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും...അദ്ദേഹം വിടവാങ്ങി എന്നറിഞ്ഞപ്പോൾ എന്റെ മനസ് ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി.

പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ തീരാ നഷ്ടം. നിങ്ങൾ പോയ എല്ലായിടത്തും നിങ്ങളുടെ അനുകരണീയമായ പ്രഭാവലയം നിറഞ്ഞു നിന്നു. അത് ഫുട്ബോൾ ആവട്ടെ, സ്റ്റേജ് ഷോ ആവട്ടെ, വിരുന്നുകൾ ആവട്ടെ...രാജാവിനെ പോലെയാണ് നിങ്ങൾ ജീവിച്ചത് അതും നിങ്ങളുടേതായ രീതിയിൽ..ഒരേയൊരു മറഡോണയ്ക്ക് യഥാർഥ ഇതിഹാസത്തിന്...ആത്മശാന്തി നേരുന്നു.." രഞ്ജിനി കുറിച്ചു.

മറഡോണയോടൊപ്പം വേദി പങ്കിട്ടത് സ്വപ്ന തുല്യമായ നിമിഷമായിട്ടാണ് രഞ്ജിനി കാണുന്നത്. മേനോരമ ഓൺലൈനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ കേരളത്തിൽ മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യമാണത്. അത് ഒരു പ്രോഗ്രാം ആങ്കറിങ് മാത്രം ആയിരുന്നില്ല, അദ്ദേഹം അവിടെ എന്നോടൊപ്പം പാടി, നൃത്തം ചെയ്തു, എന്നെ ചുംബിച്ചു, അതൊക്കെ അന്ന് ചെറിയ വിവാദമുണ്ടാക്കിയിരുന്നു, പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

കേരളത്തിലുള്ളവർ മറഡോണ എന്ന് ഓർക്കുമ്പോൾ എന്റെ പേരുകൂടി ഓർക്കുന്നു എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ആ ഇരുപതു മിനിറ്റ് എന്റെ ജീവിതത്തെ മാറ്റി മറിച്ച സമയമാണ്. കണ്ണൂരിനെ ഇളക്കിമറിച്ച ആ പകൽ ഞാനൊരിക്കലും മറക്കില്ല.2020-ൽ എന്നെ സ്വാധീനിച്ച ഒരുപാടു മഹാരഥന്മാർ നമ്മെ വിട്ടുപോയി, വളരെ ദുഃഖം തോന്നുന്നുണ്ട്. ചുറുക്കോടെ കാല്പന്തുതട്ടുന്ന, തകർപ്പൻ നൃത്ത ചുവടുകൾ കാഴ്ചവയ്ക്കുന്ന മറഡോണ ഇനിയില്ലെന്നുള്ള കാര്യം എന്നിൽ നഷ്ടബോധം നിറയ്ക്കുന്നു.'-രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications