ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ അടച്ച് പൂട്ടി! മത്സരാർത്ഥികളെ പുറത്തെത്തിച്ചു; ചോദ്യ ചിഹ്നമായി ഷോയുടെ ഭാവി
ബിഗ് ബോസ് കന്നഡയുടെ 12ാം സീസൺ പ്രതിസന്ധിയിൽ. ഷോ നടക്കുന്ന സെറ്റ് കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് അടച്ച് പൂട്ടി. രാമനഗര ജില്ലയിലെ ബിഡാഡി എന്ന സ്ഥലത്താണ് ഷോ നടക്കുന്ന സെറ്റുള്ളത്. സെറ്റിന്റെ ഗേറ്റ് അടച്ച് സീൽ ചെയ്തു. മത്സരാർത്ഥികളെ പുറത്തേക്ക് എത്തിച്ചു. വെൽസ് സ്റ്റുഡിയോസ് എന്റർടെയിൻമെന്റിന് കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി.

പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ആരോപിച്ചാണ് നടപടി. മലിന ജല സംസ്കരണ പ്ലാന്റിൽ നിന്നുള്ള വെള്ളം ഒഴുക്കി വിടുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്ത് മലിനീകരണത്തിന് ഇത് കാരണമാകുന്നെന്നും ബോർഡ് പറയുന്നു. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ കാര്യമായ വീഴ്ച സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി.
പ്ലാസ്റ്റിക് കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കൾ തുടങ്ങിയ ഖര മാലിന്യങ്ങൾ വേർതിരിക്കുന്നില്ലായിരുന്നു. മലിന ജലം കെെകാര്യം ചെയ്യുന്നതിനെക്കുറിച്ചോ മലിനജല സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ വിശദീകരിക്കുന്ന ഒരു രേഖയോ ഫ്ലോ ചാർട്ടോ ഉണ്ടായിരുന്നില്ല. 625 കെവിഎയും 500 കെവിഎയും ശേഷിയുള്ള രണ്ട് ഡീസൽ ജനറേറ്റർ സെറ്റുകളുടെ സാന്നിധ്യം കൂടുതൽ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തി.
സെറ്റ് അടച്ച് പൂട്ടിയത് ബിഗ് ബോസ് കന്നഡയുടെ ഈ സീസണിന്റെ മുന്നോട്ട് പോക്കിനെ ബാധിച്ചേക്കും. 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഹൗസിനുള്ളിൽ കഴിയുന്നതാണ് ബിഗ് ബോസ് മത്സരത്തിന്റെ ആശയം. എന്നാലിപ്പോൾ മത്സരാർത്ഥികളെ പുറത്തെത്തിച്ചിരിക്കുന്നു. അഞ്ച് കോടി രൂപയിലേറെയാണ് ബിഗ് ബോസ് ഹൗസിന്റെ ചെലവ്.
മറ്റ് പ്രൊഡക്ഷൻ കോസ്റ്റുകൾക്ക് പുറമെയാണിത്. സ്റ്റുഡിയോ അടച്ച് പൂട്ടിയത് പ്രൊഡ്യൂസേർസിന് സാമ്പത്തിക നഷ്ടമായിരിക്കുകയാണ്. എൻവയൊൺമെന്റൽ ക്ലിയറൻസ് ഇല്ലാതെയാണ് ബിഗ് ബോസ് സ്റ്റുഡിയോ പ്രവർത്തിച്ചതെന്ന് കർണാടക വനം വകുപ്പ്, പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പ്രതികരിച്ചു. 2024 മാർച്ചിലാണ് സ്റ്റുഡിയോയ്ക്ക് നോട്ടീസ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
മത്സരാർത്ഥികളെ ബിഗ് ബോസ് അണിയറപ്രവർത്തകർ ഒരു റിസോർട്ടിലേക്ക് മാറ്റി. ബിഗ് ബോസ് സംഘാടകർ, കിച്ച സുദീപ്, മറ്റ് ചിലർ എന്നിവരുടെ കൂട്ടായ ശ്രമഫലമായി ഷോ പുനരാരംഭിക്കാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുണ്ട്. അതിനാൽ മത്സരാർത്ഥികളെ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചയച്ചേക്കും. നടൻ കിച്ച സുദീപാണ് ഷോയുടെ അവതാരകൻ.
ബിഗ് ബോസ് ടീം ലംഘിച്ച മലിനീകരണ മാനദണ്ഡങ്ങൾ തിരുത്താൻ ജില്ലാ കളക്ടർ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് സീസൺ പന്ത്രണ്ട് ആരംഭിച്ചത്. കളേഴ്‌സ് കന്നഡയിലും ജിയോഹോട്ട്‌സ്റ്റാറിലും എപ്പിസോഡുകൾ കാണാം. പത്തൊമ്പതോളം മത്സരാർത്ഥികളാണ് പന്ത്രണ്ടാം സീസണിൽ ആദ്യ ദിവസം ഹൗസിലേക്ക് പ്രവേശിച്ചത്. ഇതുവരെ മൂന്ന് മത്സരാർത്ഥികൾ എവിക്ടായി.
പിന്നാലെയാണ് കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് സെറ്റ് അടച്ച് പൂട്ടി സീൽ ചെയ്തത്. ബിഗ് ബോസ് ഹിന്ദിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത ബിഗ് ബോസ് കന്നഡയ്ക്കും ലഭിക്കുന്നുണ്ട്. അതിന് പ്രധാന കാരണം കിച്ച സുദീപിന്റെ ഹോസ്റ്റിങ്ങാണ്. അതേസമയം ബിഗ് ബോസ് മലയാളം സീസൺ ഏഴ് അറുപത്തിയഞ്ച് എപ്പിസോഡുകൾ പിന്നിട്ടു. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് സെറ്റുള്ളത്.
തമിഴ് ബിഗ് ബോസിന്റെ സെറ്റും ഇവിടെ തന്നെയാണ് സജീകരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് തമിഴിൽ പുതിയ ബിഗ് ബോസ് സീസൺ ആരംഭിച്ചത്. നടൻ വിജയ് സേതുപതിയാണ് അവതാരകൻ. മുമ്പ് കമൽഹാസനും സിമ്പുവും വിവിധ സീസണുകളിൽ അവതാരകരായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











