കിടിലം ഫിറോസിന്റെ സ്വപ്ന സാക്ഷാത്കാരം, സന്തോഷത്തിൽ പങ്കാളികളായി ബിഗ് ബോസ് സുഹൃത്തുക്കളും
മലയാളം ബിഗ് ബോസ് സീസൺ മൂന്നിലെ ഏറ്റവും ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു റേഡിയോ ജോക്കി കൂടിയായിരുന്ന കിടിലം ഫിറോസ്. ബിഗ് ബോസ് ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു ഫിറോസ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്ക് താൻ എത്തിയതെന്ന് മുമ്പ് പലതവണ ഫിറോസ് പറഞ്ഞിരുന്നു.
റേഡിയോ ജോക്കി, നടൻ, ബിഗ് ബോസ് മത്സരാർഥി എന്നതിന് പുറമെ സാമൂഹിക പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. തുടർച്ചയായി നൂറ് മണിക്കൂറിലധികം എഫ്.എം ഷോ അവതരിപ്പിച്ച് റെക്കോർഡിട്ട പ്രതിഭ കൂടിയാണ് കിടിലം ഫിറോസ്. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുമ്പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95 ആം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിങ് അനുവദിച്ചു. ശേഷമാണ് ബിഗ് ബോസ് ടൈറ്റിൽ വിജയിയെ കണ്ടെത്തിയത്.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ പ്രിയങ്കരരായ താരങ്ങളെല്ലാം സോഷ്യൽമീഡിയയിൽ സജീവമാണ്. കിടിലം ഫിറോസും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് ഫിറോസ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വരുന്ന ഏറ്റവും അർഹരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ പോരാളികളെ കണ്ടെത്തുകയും അവർക്ക് നൽകാവുന്ന ഏറ്റവും മനോഹരമായ അന്തരീക്ഷത്തിൽ സൗജന്യ താമസവും സൗജന്യ ഭക്ഷണവും നൽകുക എന്ന സ്വപ്ന പദ്ധതിയാണ് സനാഥനാലയം എന്ന കിടിലം ഫിറോസിന്റെ സംരംഭം. സനാഥനാലയത്തിലെ വീൽചെയർ ഫ്രെണ്ട്ലി പാർക്ക്, വിൽചെയർ ഫ്രെണ്ട്ലി പൂൾ എന്നിവ കഴിഞ്ഞ ദിവസം സിനിമാ താരങ്ങളും ബിഗ് ബോസ് മത്സരാർഥികളുമായിരുന്ന ഭാഗ്യലക്ഷ്മിയും നോബി മാർക്കോസും ചേർന്ന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം സനാഥനാലയത്തിലെ പൂന്തോട്ടത്തിലേക്ക് നിറയെ ചെടികളുമായി മറ്റൊരു മത്സരാർഥിയായിരുന്ന അഡോണിയും എത്തിയിരുന്നു.

സനാഥനാലയം കാൻ കെയറിന് പുറമെ സാനാഥനാലയം അമ്മക്കിളിക്കൂട് പദ്ധതിയും ഉടൻ നടപ്പിലാക്കുമെന്ന് ഫിറോസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'അനാഥരാകാതെ... മക്കൾ ഉപേക്ഷിച്ച അമ്മമാരെ സനാധരായി നമ്മളൊരുമിച്ച് നോക്കും' എന്നാണ് കിടിലം ഫിറോസ് പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്. ക്യാൻസർ പോരാളിയായിരുന്ന അന്തരിച്ച നന്ദുവിന്റെ പേരിൽ ഒരു ലൈബ്രറിയും സനാഥനാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആകാശം എന്നാണ് ഈ ലൈബ്രറിക്ക് പേരിട്ടിരിക്കുന്നത്. ഒട്ടനവധി ആളുകളുടെ സഹകരണവും സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് വേണ്ടി ഫിറോസിന് ലഭിച്ചിരുന്നു.
Recommended Video

മാനസീക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവർക്കായി സൗജന്യമായി കൗൺസിലിങ് നൽകുന്ന കൂട് എന്നൊരു ടീമിനെയും ഫിറോസിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പലവിധ മാനസിക പ്രശ്നങ്ങളെ നേരിടാൻ സമൂഹത്തെ സൗജന്യമായി പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ത്രീകൾക്ക് സൗജന്യമായി നിയമസഹായം നൽകുന്ന സ്പർശം മറ്റൊരു പദ്ധതിയാണ്. കുടുംബാന്തരീക്ഷത്തിലോ സമൂഹത്തിലോ മൗലികാവകാശങ്ങൾക്ക് വെല്ലുവിളി നേരിടേണ്ടിവരുന്ന സ്ത്രീകൾക്കായാകും ഈ പ്രൊജക്റ്റ് പ്രവർത്തിക്കുക. പ്രദേശ വാസികളായ മുതിർന്ന പൗരന്മാർക്കായാണ് സനാധാലയത്തിലെ ഇടം ഒരുക്കിയിട്ടുള്ളത്. വാർധക്യത്തിലെ ഏകാന്തത ഇല്ലാതാക്കാൻ അവരിലെ വായനയേയും അറിവുകളെയും പകർന്ന് നൽകുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വിധമാണ് ഇടം ക്രമീകരിച്ചിരിക്കുന്നത്. പകൽ 10 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയാകും ഇടം വയോധികർക്കായി തുറന്ന് നൽകുക. മക്കൾ ജോലിക്കു പോകേണ്ടിവരുമ്പോൾ ഒറ്റയ്ക്കാകുന്ന മുതിർന്ന പൗരന്മാർക്ക് ഇത് ഗുണകരമാകുമെന്നാണ് ഫിറോസ് അടക്കമുള്ള പിന്നണിയിലെ ആളുകൾ കരുതുന്നത്. പ്രിയ സുഹൃത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മറ്റ് ബിഗ് ബോസ് മത്സരാർഥികൾ.


Click it and Unblock the Notifications