'കുടുംബക്കാർ പരിഹസിച്ചു, എന്റെ കുട്ടി ഒരിക്കലും ഒറ്റപ്പെടരുത്, മക്കൾ ഇത്ര നല്ലതായി വരുമെന്ന് കരുതിയില്ല'
നഷ്ടപ്പെട്ട് പോയിയെന്ന് കരുതിയ കുടുംബം പോലും ബിഗ് ബോസിൽ പോയതുകൊണ്ട് തിരികെ ലഭിച്ചയാളാണ് ട്രാൻസ് വുമണും നടിയുമായ നാദിറ മെഹ്റിൻ. അവിടെ നിന്നും ലഭിച്ച പണത്തേക്കാൾ മൂല്യമുള്ളതായിരുന്നു നാദിറയ്ക്ക് കുടുംബം തന്നെ സന്മനസ്സോടെ സ്വീകരിച്ചു എന്നത്. സ്വത്വം തിരിച്ചറിഞ്ഞ് വെളിപ്പെടുത്തിയശേഷം കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം പതിനെട്ട് വയസിലാണ് നാദിറ വീട് വിട്ട് ഇറങ്ങിയത്.
പിന്നീട് സ്വപ്രയത്നത്താൽ പഠിച്ച് മുന്നേറി. മാത്രമല്ല സ്വന്തം സമ്പാദ്യം കൊണ്ട് സ്ത്രീയായി മാറി. ഇന്ന് അധ്വാനിച്ച് കുടുംബം പുലർത്തി സന്തോഷമായി ജീവിക്കുന്നു. സ്വത്വം വെളിപ്പെടുത്തിയശേഷം ബാപ്പ നാദിറയോട് അകലം പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ അനിയത്തിയും ഉമ്മയുമായി മാത്രമെ നാദിറയ്ക്ക് കോൺടാക്ട് ഉണ്ടായിരുന്നുള്ളു.

നാദിറ ബിഗ് ബോസിൽ വന്നശേഷമാണ് ബാപ്പ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഇപ്പോഴിതാ തനിക്ക് അഭിമാനമാണ് നാദിറയെന്ന് പറയുകയാണ് താരത്തിന്റെ ബാപ്പ ജിഞ്ചർമീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ. നജീബ് ബിഗ് ബോസിൽ പോയതായി ഞാൻ അറിഞ്ഞിരുന്നു. നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. വീട്ടുകാർ എന്നോട് ഒന്നും പറയില്ല. അതുകൊണ്ട് തന്നെ വീട്ടുകാരിൽ നിന്നും ഒന്നും അറിഞ്ഞിരുന്നില്ല.
അന്നും ഇന്നും നജീബ് എന്നാണ് ഞാൻ വിളിക്കുന്നത്. മറ്റൊരു പേര് എനിക്ക് അറിയില്ല. ആ സമയത്ത് കുറച്ച് ആൾക്കാരിൽ നിന്നും എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കുടുംബക്കാർ തന്നെ പലപ്പോഴും എന്നെ മാറ്റി നിർത്തി. ബന്ധുക്കളിൽ ചിലർ എന്നെ കളിയാക്കി. അറിഞ്ഞുകൊണ്ട് അല്ലല്ലോ കുട്ടികളെ നമ്മൾ വിടുന്നത്. പിന്നീട് അറിഞ്ഞ സമയത്ത് ഒന്നും ചെയ്യാനും പറ്റില്ല.
ഇന്നത്തെ സാഹചര്യം അതാണ്. ഏത് കുടുംബത്തിലും സംഭവിക്കാവുന്നതാണ്. എന്തൊക്കെയായാലും മനസിൽ നിന്നും നമ്മുടെ മക്കൾ ഒരിക്കലും പോവില്ലല്ലോ. ബിഗ് ബോസിൽ ഫാമിലി റൗണ്ട് വരുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ കുട്ടി ഒരിക്കലും ഒറ്റപ്പെടരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു. കണ്ണിൽ നിന്ന് ദൂരത്താണെങ്കിലും... എന്റെ പരിപൂർണ്ണ സമ്മതത്തോടെയാണ് ഞാൻ എന്റെ ഇളയമകളെ ഫാമിലി റൗണ്ടിനായി ഹൗസിലേക്ക് അയച്ചത്.
എല്ലാവരുടേയും കുടുംബം വരുമ്പോൾ നജീബ് മാത്രം ഒറ്റപ്പെട്ട് പോവില്ലേ?. അത് എനിക്കും താങ്ങാൻ പറ്റില്ല. എനിക്ക് പകരം തന്നെയാണ് എന്റെ ഇളയ മകളെ ഞാൻ അയച്ചത്. ഷിജുവിന്റെ കുടുംബം ഹൗസിൽ വന്ന വീഡിയോ കണ്ടിരുന്നു.

രണ്ട് മക്കളും എനിക്ക് ജീവനാണ്. അവർ ഒരിക്കലും പിരിയരുതല്ലോ. എന്നുള്ളത് കൂടി മനസിൽ വെച്ച് ഞാൻ അറിഞ്ഞുകൊണ്ട് തന്നെയാണ് നജീബിനെ കാണാൻ എന്റെ ഇളയ മകളെ ഞാൻ അയച്ചത്. അതുപോലെ എനിക്ക് വലിയ വിദ്യാഭ്യാസം ഇല്ല. മൂന്നാം ക്ലാസ് വരെ മാത്രമെ ഞാൻ പഠിച്ചിട്ടുള്ളു. കള്ള് കുടിയനെപ്പോലെയൊന്നും ആകരുത് ഞാനെന്ന് എനിക്കുണ്ടായിരുന്നു.
മക്കളുടെ കാര്യത്തിലും അത് എനിക്ക് ഉണ്ടായിരുന്നു. പത്ത് ആൾക്കാരുടെ മുമ്പിൽ മക്കൾ നിലയും വിലയും ഉള്ളവരാകണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ലോണെടുത്തും കൂലിവേല ചെയ്തുമാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും. ആ ബഹുമാനം അവർ എനിക്ക് ഇന്നും തരുന്നുണ്ട്. മോശം ഒന്നും അവർ കാരണം ഉണ്ടായിട്ടില്ല.
മക്കൾ ഇത്രത്തോളം നല്ല രീതിയിൽ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ചിലർ കളിയാക്കി എങ്കിലും ഇന്ന് അഭിമാനമുണ്ട്. പലരും എന്നോട് വന്ന് മക്കളെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന് പറയാറുണ്ട്. ഇപ്പോൾ കളിയാക്കലുകൾ കാര്യമാക്കാറില്ലെന്നും ബാപ്പ പറയുന്നു. അടുത്തിടെയായിരുന്നു നാദിറ പണികഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശം.


Click it and Unblock the Notifications