'വല്ല കാര്യവുമുണ്ടായിരുന്നോ ചെക്കന്?, ഇനി എന്തിനൊക്കെ ഉത്തരം പറയണം?, റെപ്യൂട്ടേഷൻ പോകാതെ നോക്കേണ്ടത് അവനവൻ'
ക്രിസ്മസ് ദിവസം ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ വാർത്ത മിനിസ്ക്രീൻ താരം സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ചതും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം എംസി റോഡിൽ നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം നടന്നത്. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. വേറെയും വാഹനങ്ങളിൽ ഇടിച്ചതായി പറയപ്പെടുന്നു.
ശേഷം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സിദ്ധാർത്ഥിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഏറെനേരം നടൻ റോഡിൽ കിടന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചോദ്യം ചെയ്തവരെയും പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. തട്ടീം മുട്ടീം സിറ്റ്കോമിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിദ്ധാർത്ഥ് പ്രഭു കരിയർ ആരംഭിച്ചത്.

സിനിമയാണ് സിദ്ധാർത്ഥിന്റെ ലക്ഷ്യം.നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ സിറ്റ്കോം ഉപ്പും മുളകുമാണ്. റോഡിൽ അക്രമാസ്ക്തമായി പെരുമാറിയതുകൊണ്ട് നാട്ടുകാർ ചേർന്ന് സിദ്ധാർത്ഥിനെ കെട്ടിയിട്ടിരുന്നു. നടന് മർദ്ധനം ഏറ്റതായും റിപ്പോർട്ടുകളുണ്ട്. സിദ്ധാർത്ഥിന്റെ വീഡിയോ വൈറലായതോടെ നടന് എതിരെ നടന്ന ആൾക്കൂട്ട ആക്രമണത്തെയും സിദ്ധാർത്ഥിന്റെ പ്രവൃത്തിയേയും മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ വിമർശിച്ചു.
അക്രമാസക്തനായി പെരുമാറി എന്നതുകൊണ്ട് കെട്ടിയിട്ടതും സിദ്ധാർത്ഥിന്റെ കയറിൽ കഴുത്തിട്ട് വലിച്ചതും ശരിയായ പ്രവൃത്തിയല്ലെന്നും ന്യായീകരിക്കാൻ കഴിയില്ലെന്നും സായ് കൃഷ്ണ പറഞ്ഞു. ഒരു യുവ സെലിബ്രിറ്റിക്ക് അയാളുടെ നാണവും മാനവും പോകാൻ ഇതിലും വലിയൊരു സിറ്റുവേഷൻ ഇനി വേറെയില്ല. നമ്മൾ തന്നെ സ്വയം വിചാരിക്കണം കൺട്രോൾ ചെയ്യണം.
പത്തുപേർ അറിയുന്ന ആളായി മാറി കഴിഞ്ഞാൽ നമ്മുടെ റെപ്യൂട്ടേഷൻ കളയാതെ സൂക്ഷിക്കുക എന്നത് അവനവന്റെ കടമയാണ്. സൊസൈറ്റിക്ക് ഒരു മാതൃകയായി നടക്കുക എന്നതും അവനവൻ തന്നെ ചെയ്യേണ്ടതാണ്. മദ്യപിക്കണമെന്ന് തോന്നുമ്പോൾ വീട്ടിൽ പോയി കഴിക്കുക. അല്ലെങ്കിൽ റൂം എടുത്ത് അടിച്ച് കിടക്കുക. ബാറുകളിലും അടിച്ച് ഓഫായി ഇരിക്കാമല്ലോ. അല്ലെങ്കിൽ ഡ്രൈവ് ചെയ്യാൻ മദ്യപിക്കാത്ത ആരെയെങ്കിലും ഒപ്പം കൂട്ടാമല്ലോ.
എന്തെല്ലാം വഴികളുണ്ട്. പക്ഷെ അതൊന്നും ചെയ്യാതെ വെള്ളമടിച്ചശേഷം ഞാൻ ഹീറോയാണെന്ന് പറഞ്ഞ് വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഇതാകും അവസ്ഥ. പത്ത് ആൾ അറിയുന്ന വ്യക്തിയാണെന്ന് സ്വയം ബോധം വേണം. കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനല്ലേ. അങ്ങനൊരാൾ ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയത് കണ്ടപ്പോൾ ഈ പയ്യനോട് സഹതാപവും സങ്കടവുമാണ് തോന്നിയത്.

പിന്നെ നമ്മുടെ നാട്ടിൽ എല്ലായിടത്തും മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറന്ന് വെച്ചിരിക്കുകയാണല്ലോ. പൈസയുണ്ടാക്കാൻ സർക്കാരിന് വേറൊരു വഴിയുമില്ലല്ലോ. സ്വയം കർമ്മയ്ക്ക് സ്വയം സിദ്ധാർത്ഥ് അനുഭവിക്കേണ്ടി വരും. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ കണ്ടപ്പോൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഒരാൾ ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചത്. അതും ഇതുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതല്ല.
പക്ഷെ സിദ്ധാർത്ഥിനോട് ആളുകൾ പെരുമാറിയ രീതിയുണ്ട്. കയ്യും കാലും കെട്ടുന്നു, കഴുത്തിൽ ഒരാൾ കയറിട്ട് മുറുക്കാൻ നോക്കുന്നു. സിദ്ധാർത്ഥിന്റെ പ്രവൃത്തി കണ്ട് പ്രകോപിതരായാണ് നാട്ടുകാർ പിടിച്ച് വെച്ചതും കെട്ടിയിട്ടതും. പക്ഷെ കഴുത്തിൽ കയറിട്ട് മുറുക്കുന്നത് ശരിയല്ല. മദ്യലഹരിയിലുള്ള ഒരാളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കഴിഞ്ഞാൽ അയാൾ ചിലപ്പോൾ മരിച്ച് പോകും. കഴുത്തിൽ കയറിട്ട് മുറുക്കാൻ നോക്കിയ വ്യക്തിക്ക് എതിരെ കേസ് എടുക്കണം.
ഇതല്ല രീതി. ഒരു കൂട്ടം ആളുകളുണ്ടെങ്കിൽ ഒരാളെ പിടിച്ച് വെക്കാൻ ബുദ്ധിമുട്ടില്ല. അതിന് വേണ്ടി കത്തി കാണിക്കണം, കഴുത്തിൽ കയറിടണം എന്നൊന്നുമില്ല. നാവ് ചിലപ്പോൾ അക്രമം വിളിച്ച് പറയുമെന്ന് അല്ലാതെ അടിച്ച് കൊഞ്ചായിരിക്കുന്ന ഒരാളുടെ കയ്യും കാലുമൊന്നും അനങ്ങാൻ സാധ്യതയില്ല. വല്ല കാര്യവുമുണ്ടായിരുന്നോ ചെക്കന്?. ഇനി എന്തിനൊക്കെ ഉത്തരം പറയണം? സിദ്ധാർത്ഥിനെ നാട്ടുകാർ കെട്ടിയിട്ട് ഉപദ്രവിച്ചതിനെ വിമർശിച്ച് സായ് കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











