'ഒരാളെ എങ്ങനെ നോമിനേറ്റ് ചെയ്യണമെന്ന് അൻസിബ കാണിച്ച് തന്നു, സിജോയെ നോമിനേറ്റ് ചെയ്ത രീതി ശ്രദ്ധിച്ചാൽ മതി'
ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ പകുതി യാത്ര പൂര്‍ത്തിയാക്കി. അതായത് 50 ദിനങ്ങള്‍. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി മാര്‍ച്ച് പത്തിന് ആരംഭിച്ച പുതിയ സീസണില്‍ ബിഗ് ബോസില്‍ ഒഴിവാക്കാനാവാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ മുന്‍ സീസണുകളേക്കാള്‍ കൂടുതലാണ്. കിടപ്പുമുറികള്‍ നാലായി ഭാഗിച്ച് അതിലൊന്ന് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീമിനുള്ള പവര്‍ റൂമാക്കി മാറ്റിയതുള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുള്ള സീസണാണ് ഇത്.
19 മത്സരാര്‍ഥികളുമായി മാര്‍ച്ച് 10 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 17 പേരാണ് ഉള്ളത്. എന്നാല്‍ എവിക്ടായത് രണ്ട് പേരല്ല. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ വന്നതില്‍ നിന്നുതന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടുപേര്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോയി.

മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ മുന്നോട്ടുള്ള ദിനങ്ങള്‍ ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള ഫിസിക്കല്‍ ടാസ്കുകള്‍ ഉള്‍പ്പെടെയുള്ള കടുത്ത ഗെയിമുകളുടെ ഘട്ടമാണ്. അതേസമയം ഷോയിലെ ഏറ്റവും നിർണായകമായ ഒന്നാണ് എല്ലാ ആഴ്ചയിലും നടക്കുന്ന നോമിനേഷൻ. ഇനി ആരൊക്കെ ഹൗസിൽ തുടരണമെന്നത് തീരുമാനിക്കുന്നത് പോലും ഈ നോമിനേഷനാണ്. സീസണ്‍ ആറിലെ എട്ടാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
കഴിഞ്ഞ വാരത്തിലേതുപോലെ ഇത്തവണയും ജംബോ നോമിനേഷന്‍ ലിസ്റ്റാണ്. കഴിഞ്ഞ വാരം പവര്‍ ടീമും ക്യാപ്റ്റനുമൊഴികെ എല്ലാവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഇക്കുറി ഇതില്‍ ഉള്‍പ്പെടാത്ത ഒരു മത്സരാര്‍ഥി മാത്രമാണ് നോമിനേഷനില്‍ നിന്ന് ഒഴിവായത്. ഒമ്പത് പേര്‍ ലിസ്റ്റില്‍ ഇടംപിടിച്ചു.
കഴിഞ്ഞ വാരം ക്യാപ്റ്റന്‍ സ്ഥാനം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ശ്രീതുവിനെ ആരുംതന്നെ നോമിനേറ്റ് ചെയ്തില്ല. വിവിധ കാരണങ്ങളാല്‍ നോമിനേഷനില്‍ ഇടംപിടിച്ചവര്‍ അഭിഷേക് ശ്രീകുമാര്‍, നോറ, റിഷി, സിജോ, അര്‍ജുന്‍, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവരാണ്. പവര്‍ ടീം കാര്യക്ഷമമല്ലെന്നും അദൃശ്യരാണെന്നും അഭിപ്രായപ്പെട്ട ബിഗ് ബോസ് രണ്ടുപേര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം പവര്‍ ടീമിനുള്ളില്‍ത്തന്നെ നടന്ന ചര്‍ച്ചയില്‍ ഗബ്രിയും റിഷിയുമാണ് പവര്‍ ടീമില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചത്. പിന്നാലെ നടന്ന നോമിനേഷനില്‍ ഇരുവര്‍ക്കും നോമിനേഷനും ലഭിച്ചു. ഇവര്‍ക്ക് പകരം പവര്‍ റൂമിലേക്ക് പ്രവേശനം നേടിയെടുത്ത നന്ദനയും സായിയും നോമിനേഷനില്‍ നിന്ന് സേഫാവുകയും ചെയ്തു. നോമിനേഷൻ സമയത്ത് മിക്കപ്പോഴും മത്സരാർത്ഥികൾ വ്യക്തിവൈരാഗ്യം തീർക്കാറുണ്ട്. അതുെകാണ്ട് തന്നെ നോമിനേഷനിൽ ഉൾപ്പെടേണ്ട പലരും സേഫായി മുന്നോട്ട് പോകുന്ന രീതിയുണ്ട്.

മുമ്പുള്ള സീസണുകളിൽ അത്തരം ആളുകൾ ടോപ്പ് ഫൈവിൽ വരെ എത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ എട്ടാം വാരം നടന്ന നോമിനേഷൻ പ്രക്രിയയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥി അൻസിബയാണെന്ന് പറയുകയാണ് ബിബി പ്രേക്ഷകർ. ഒരാളെ എങ്ങനെ നോമിനേറ്റ് ചെയ്യണമെന്ന് അൻസിബ കാണിച്ച് തന്നുവെന്നാണ് പ്രേക്ഷകരിൽ ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഒരാളെ എങ്ങനെ നോമിനേറ്റ് ചെയ്യണമെന്ന് അൻസിബ ഇന്ന് കാണിച്ച് തന്നു. എത്ര പക്വതയോടെയാണ് ഇവരുടെ സംസാരം തന്നെ. എത്ര കൃത്യമായ കാരണങ്ങളാണ് നോമിനേഷനിൽ ഉപയോഗിക്കുന്നത്. സിജോയെ നോമിനേറ്റ് ചെയ്ത രീതി മാത്രം ശ്രദ്ധിച്ചാൽ മതി അൻസിബ എന്ന കണ്ടസ്റ്റൻസിൻ്റെ റേഞ്ച് മനസിലാക്കാൻ.
ഒരോ ദിവസം കഴിയുന്തോറും ഈ വ്യക്തിയോടുള്ള ഇഷ്ടം പതിൻമടങ്ങ് കൂടിക്കൊണ്ടേയിരിക്കുന്നു എന്നാണ് കുറിപ്പ്. പ്രേക്ഷകരിൽ ഭൂരിഭാഗവും ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. സീസൺ ആറിലെ ഏറ്റവും നല്ല മൈന്റ് ഗെയിമേഴ്സിൽ ഒരാൾ അൻസിബയാണെന്നതിൽ പ്രേക്ഷകർക്ക് തർക്കമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്സരത്തിൽ തുടരാൻ താൽപര്യമില്ലെന്ന് താരം പറയുന്നുണ്ട്. ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ എവിക്ഷനിൽ നിന്നും സേവായെന്ന് മോഹൻലാൽ അറിയിച്ചപ്പോഴും അൻസിബയ്ക്ക് കാര്യമായ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications