ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!
നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ച് തിരികെ സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് നടി ലക്ഷ്മിപ്രിയ. നൂറ് ദിവസം ഹൗസിൽ പൂർത്തിയാക്കണമെന്ന ആഗ്രഹം ഏറ്റവും കൂടുതൽ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ.
Recommended Video
ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും.
രണ്ട് ദിവസങ്ങളിലായാണ് മത്സരാർഥികളെല്ലാം ഫിനാലെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. റോബിൻ, റിയാസ്, നിമിഷ തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തിരികെ കേരളത്തിലെത്തിയിരുന്നു. മാസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാൻ ഭർത്താവും മകളും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ലക്ഷ്മി പ്രിയ.
'ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ൻറെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു.'

'എന്റെ ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, എന്റെ മോൾക്ക്, എന്റെ കൂടെയുണ്ടായിരുന്ന 20 പേർക്കും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങൾ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്.'
'നിങ്ങൾ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എൻറെ സങ്കടങ്ങൾ, എൻറെ എല്ലാം' എന്നാണ് ബിഗ് ബോസ് വേദിയിൽ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയ നൽകിയ മറുപടി.
വന്നയുടൻ മകളെ വാരിയെടുത്ത് ഓമനിച്ചും ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ ലക്ഷ്മിപ്രിയ ആഘോഷിച്ചു.

കഴിഞ്ഞ ദിവസമാണ് ധന്യ മേരി വർഗീസ് അടക്കമുള്ള താരങ്ങൾ തിരികെ നാട്ടിലെത്തിയത്. അപ്പോഴും ലക്ഷ്മിപ്രിയ വരാത്തതിനെ കുറിച്ച് പ്രേക്ഷകരെല്ലാം അന്വേഷിച്ചിരുന്നു. 'വൃത്തി കൂടുതലുള്ള വ്യക്തിയായതിനാൽ ഭർത്താവ് അടക്കമുള്ളവർ എന്നോട് പറഞ്ഞത് ഞാൻ അധികനാൾ ഹൗസിൽ നിൽക്കില്ലെന്നാണ്.'
'അത് കേട്ടപ്പോൾ മുതൽ ജയേഷേട്ടനോട് വാശിയായി. അങ്ങനെയാണ് നൂറ് ദിവസം തികയ്ക്കണമെന്ന ആഗ്രഹം വന്നത്. ചെറിയ കാര്യങ്ങൾക്ക് ദേഷ്യം വരികയും ക്ഷമയില്ലാത്തയാളുമായിരുന്നു ഞാൻ. മകൾ വിഷസ് അയച്ചപ്പോഴാണ് കോൺഫിഡൻസ് കൂടിയത്.'

'ബിഗ് ബോസ് ഹൗസിൽ ജീവിച്ചതുകൊണ്ട് ലോകത്തിന്റെ ഏത് കോണിൽ പോയാലും ഇനി ജീവിക്കാൻ പറ്റും. ബിഗ് ബോസ് ഹൗസ് നെഗറ്റീവ് എനർജിയുള്ള സ്ഥലമാണെന്നാണ് മത്സരാർഥികളിൽ പലരും പറഞ്ഞിരുന്നത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.'
'എന്റെ ജപവും പ്രാർഥനയും കൊണ്ട് ഞാൻ അവിടെയെല്ലാം പോസറ്റീവ് എനർജി നിറച്ചിരുന്നു. ദിൽഷയാണ് യഥാർഥ വിന്നറെന്ന് പറയാൻ പറ്റില്ല.'
'ഒരു മനുഷ്യൻ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടോ?, ഒറ്റയ്ക്കുള്ള ഗെയിമായിരുന്നോ? എന്നൊക്കെയുള്ളത് വിലയിരുത്തണം. ഇത്തരം ഗെയിം ഷോകളിൽ പങ്കെടുക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്.'

'ആ വീട്ടിലെ ആര് തളർന്ന് പോയാലും ഞാൻ ചേർത്ത് പിടിക്കാറുണ്ടായിരുന്നു. ഫൈനൽ സിക്സ് വരെ എത്തുന്നത് വലിയ കാര്യമാണ്. ഞാൻ ഒന്നാം സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.'
'എനിക്ക് പിആർ വർക്കുണ്ടായിരുന്നില്ല. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുടെ പിന്തുണകൊണ്ടാണ് പിടിച്ച് നിന്നത്. നിരവധി പേരുടെ കമന്റുകൾ വായിച്ചിരുന്നു. ലക്ഷ്മിപ്രിയയായിട്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ബിഗ് ബോസിലേക്ക് പോയ ഞാൻ തിരിച്ച് വന്നത് എല്ലാവരുടേയും സ്നേഹം സ്വീകരിച്ച് എൽപിയായിട്ടാണ്.'
'മാത്രമല്ല പ്രേക്ഷകരുടെ അഭിപ്രായം വായിക്കുമ്പോൾ ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്നും എനിക്ക് തോന്നിയിട്ടുണ്ട്' ലക്ഷ്മിപ്രിയ പറഞ്ഞു.


Click it and Unblock the Notifications