'ആദ്യത്തെ പ്രണയം ഇന്ത്യക്കാരനോടായിരുന്നു, അദ്ദേഹത്തിനാണ് ആദ്യമായി ചുംബനം നൽകിയത്'; അപർണ മൾബറി
ബിഗ് ബോസ് മലയാളം നാലാം സീസണിൽ എത്തിനിൽക്കുമ്പോൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യത്യസ്തരായ മത്സരാർഥികളാണ് മാറ്റുരക്കുന്നത്. ഇതുവരെ കഴിഞ്ഞ മൂന്ന് സീസണുകളിൽ വിദേശിയായ മത്സരാർഥിയുണ്ടായിരുന്നില്ല.
എന്നാൽ നാലാം സീസണിൽ മത്സരാർഥിയായി അപർണ മൾബറി എത്തിയതോടെ പുതിയ ചരിത്രം കുറിച്ചു. സോഷ്യൽമീഡിയകളിലൂടെയാണ് അപർണ പ്രേക്ഷകർക്ക് സുപരിചിതയായത്. അഞ്ചാം ആഴ്ചയിൽ നിന്നും ആറാം ആഴ്ചയിലേക്ക് അപർണ പ്രേക്ഷകരുടെ സ്നേഹത്തോടെ എത്തിയിരിക്കുകയാണ്.
വിദേശിയാണെങ്കിലും മലയാളിയുടെ ജീവിതരീതിയാണ് അപർണ പിന്തുടരുന്നത്. ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് മലയാളിയുമാണ് താനെന്നാണ് അപർണ പറയാറുള്ളത്. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചുമൊക്കെ കേരളത്തിൽ നിറഞ്ഞ് നിൽക്കുകയാണ് അപർണ.
ബിഗ് ബോസിലെത്തുമ്പോഴാണ് തങ്ങൾക്ക് ഇഷ്ടമുള്ള സെലിബ്രിറ്റികളെ പ്രേക്ഷകർ അടുത്തറിയുന്നത്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് കൂടുതൽ മനസിലാക്കാൻ സാധിച്ച വ്യക്തിയാണ് അപർണ മൾബറി.

വിവാഹിതയായ അപർണ മൾബറി താനൊരു ലെസ്ബിയനാണെന്നും തന്റെ ജീവിത പങ്കാളി മറ്റൊരു പെൺകുട്ടിയാണെന്നും വെളിപ്പെടുത്തിയിരുന്നു. കൂട്ടുകാരിയായ അമൃതശ്രീയെയാണ് അപർണ വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോൾ അപർണ തന്റെ ജീവിതത്തിലെ ആദ്യത്തെ ഇഷ്ടത്തെ കുറിച്ച് ഹൗസിലെ മറ്റ് മത്സരാർഥികളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ അയൽവാസിയായിരുന്ന ഒരു ഇന്ത്യക്കാരനായ ആൺകുട്ടിയോടായിരുന്നു ആദ്യം പ്രണയം തോന്നിയത് എന്നാണ് അപർണ പറയുത്.
ആദ്യത്തെ ചുംബനവും അയാൾക്കാണ് നൽകിയതെന്നും അപർണ വെളിപ്പെടുത്തി.

ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കുന്നതിന്റെ ഭാഗമായി ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കുന്നതിനിടെ സുഹൃത്തുക്കൾ ചോദിച്ചപ്പോഴാണ് അപർണ ആദ്യ പ്രണയത്തെ കുറിച്ച് വാചാലയായത്. അമൃതശ്രീയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയിച്ചതിനെ കുറിച്ചും ബിഗ് ബോസിലെ തന്റെ സഹമത്സരാർഥികളോട് അപർണ തുറന്ന് പറയുകയും ചെയ്തിരുന്നു.
കുഞ്ഞിനെ ദത്തെടുക്കാനൊരു തീരുമാനം തനിക്കുണ്ടെന്നെന്നും അപർണ പറഞ്ഞിരുന്നു. കാർഡിയോളജിസ്റ്റാണ് അപർണയുടെ ജീവിത പങ്കാളി അമൃതശ്രീ. അമേരിക്കയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ഇഷ്ടമാണെന്ന് ആദ്യം തുറന്ന് പറഞ്ഞത് അപർണയാണ്. രണ്ട് ദിവസം കഴിഞ്ഞ് അമൃത സമ്മതം പറയുകയായിരുന്നു.
മൂന്ന് വർഷം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ആദ്യമൊക്കെ ആളുകൾ എന്ത് പറയും എന്ന പേടിയായിരുന്നു ലെസ്ബിയനാണെന്ന് തിരിച്ചറിഞ്ഞപ്പോഴെന്നും അപർണ പറഞ്ഞിരുന്നു.

പിന്നീട് തുറന്ന് പറയാൻ ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി തുറന്ന് പറയുകയായിരുന്നുവെന്നും അപർണ പറഞ്ഞു. അപർണ തീരെ ആക്ടീവല്ലെന്നാണ് വീട്ടിലുള്ളവരിൽ എല്ലാവരും അഭിപ്രായപ്പെടുന്നത്.
എന്നാൽ ബഹളം വെച്ച് ഗെയിം കളിക്കുന്നതിനോട് താൽപര്യമില്ലെന്നും അഭിപ്രായം പറയേണ്ടിടത്ത് തുറന്ന് പറയാൻ മടികാണിക്കാറില്ലെന്നും അപർണ വ്യക്തമാക്കിയിരുന്നു. അപർണയുടെ അച്ഛനും അമ്മയും അമേരിക്കക്കാരാണ്.
ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ ആകൃഷ്ടരായാണ് അപർണയുടെ മാതാപിതാക്കൾ ദക്ഷിണേന്ത്യയിലെത്തുന്നത്. ശേഷം കേരളത്തിൽ തന്നെയായിരുന്നു അപർണയുടെ മാതാപിതാക്കൾ വർഷങ്ങളോളം താമസിച്ചത്.

പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപർണയുടെ പഠനം. കേരളത്തിലെ സുഹൃത്തുക്കളെല്ലാവരുമായും ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട് തെക്കൻ ഫ്രാൻസിലുള്ള അപർണ.
കേരളത്തിൽ നിന്ന് പോന്ന ശേഷം മലയാളവുമായി ബന്ധപ്പെടാൻ ഒരവസരവുമുണ്ടായിരുന്നില്ലെന്നും അങ്ങനെയാണ് കൊറോണക്കാലത്ത് മലയാളത്തിൽ സംസാരിക്കാൻ വേണ്ടി മാത്രം ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയതെന്നും അപർണ പറഞ്ഞിരുന്നു.
അഞ്ചാം ആഴ്ചയിലെ നോമിനേഷനിൽ നിന്നും അപർണയും റോൺസണുമാണ് ഇപ്പോൾ മുക്തരായിരിക്കുന്നത്. ബാക്കിയുള്ള ഏഴുപേർ വീട്ടിൽ വിധി കാത്ത് കഴിയുകയാണ്. ഒന്നോ അതിൽ അധികമോ ആളുകൾ വീട്ടിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പ്രമോയിൽ സൂചന നൽകിയത്.


Click it and Unblock the Notifications