'നന്നായി കളിക്കുന്നവർ നോമിനേഷനിൽ, മറ്റുള്ളവർ വീട്ടിൽ സുഖിക്കുന്നു, ഇനിയെങ്കിലും വൈൽഡ് കാർഡിനെ കൊണ്ടുവരൂ'
അവതാരകയും അഭിനേത്രിയുമായ ആര്യ ബിഗ് ബോസ് സീസൺ 2ൽ മത്സരിച്ചിരുന്നു. ആര്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ എത്തിയതിന് ശേഷമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഷോ പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും തനിക്കെതിരെ വിമർശനപ്പെരുമഴ തുടർന്നതോടെയാണ് ആര്യ നിയമപരമായി നീങ്ങിയത്.
കുടുംബത്തേയും വിമർശിച്ച് തുടങ്ങിയതോടെയാണ് പരാതി നൽകിയത്. ഏഷ്യാനെറ്റിൽ നിന്നുള്ള മത്സരാർഥിയാണ് ആര്യ എന്നതിനാൽ ബിഗ് ബോസ് ആര്യ ചെയ്ത തെറ്റുകൾ മറച്ചുവെച്ച് മറ്റുള്ള മത്സരാർഥികളെ മാത്രം കുറ്റപ്പെടുത്തുവെന്നാണ് അന്നുയർന്ന ആരോപണം.
ബിഗ് ബോസ് നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്ന് ആദ്യം അറിയിച്ചതും ആര്യ തന്നെയായിരുന്നു. ഇപ്പോൾ ബിഗ് ബോസ് നാലാം സീസണിലെ മത്സരാർഥികളെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഉടൻ വൈൽഡ് കാർഡ് കൊണ്ടുവരണമെന്നാണ് ആര്യ അഭ്യർഥിക്കുന്നത്.
ഇല്ലെങ്കിൽ ഷോ കാണാൻ താൽപര്യമുണ്ടാകില്ലെന്നും ആര്യ പറയുന്നു. ആര്യയുടെ അഭിപ്രായം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരും കുറിപ്പുകളിലൂടെ പറയാറുണ്ട്.

'എനിക്ക് ഇപ്പോൾ വളരെ ജിജ്ഞാസയുണ്ട്. എല്ലാ ശക്തരായ കളിക്കാരും നോമിനേഷൻ ലിസ്റ്റിലാണ്. സെയ്ഫ് ഗെയിം കളിക്കുന്നവർ വീട്ടിൽ സുഖമായി ഇരിക്കുന്നു..... സൂപ്പർ....... ദയവായി ഒരു നല്ല വൈൽഡ് കാർഡ് എൻട്രി കൊണ്ടുവരിക. ഗെയിം കളിക്കാനറിയാവുന്ന ഒരാളെ ഇറക്കുക. ഷോ പിന്നോട്ട് പോകാതിരിക്കാൻ അത് അത്യാവശ്യമാണ്' ആര്യ എഴുതി.
കഴിഞ്ഞ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വീട്ടിൽ സെയ്ഫ് ഗെയിം കളിക്കുന്ന സൂരജ്, സുചിത്ര, ധന്യ എന്നിവരെ കുറിച്ച് പരാമർശിച്ചിരുന്നു.
സെയ്ഫ് ഗെയിം കളിക്കുന്നവരെ നോമിനേഷനിൽ കൊണ്ടുവരണമെന്നും മറ്റുള്ളവരോട് മോഹൻലാൽ പറയാതെ പറഞ്ഞിരുന്നു. എന്നിട്ടും ഗ്രൂപ്പിസവും, ഫ്രണ്ട്ഷിപ്പും മൂലം പലരും സുചിത്രയേയും ധന്യയേയും നോമിനേറ്റ് ചെയ്തില്ല.

പ്രത്യേക അധികാരം ലഭിച്ച അഖിൽ പോലും നന്നായി ഗെയിം കളിക്കുന്ന ബ്ലസ്ലി, ദിൽഷ എന്നിവരെയാണ് തട്ടാമുട്ടി ന്യായം പറഞ്ഞ് ഡയറക്ട് നോമിനേഷനിലേക്ക് ഉൾപ്പെടുത്തിയത്. ശേഷം അഖിലിന് നേരെയും പ്രേക്ഷകർ വിമർശനവുമായി എത്തിയിരുന്നു.
അഖിൽ സുചിത്രയേയും ധന്യയേയും പിൻതാങ്ങി നടക്കുകയാണെന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു നോമിനേഷനിൽ അഖിൽ കാണിച്ചതെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.
ഈ ആഴ്ച പുറത്തുപോകാനുള്ളവരുടെ ലിസ്റ്റിൽ വീട്ടിലെ ഏറ്റവും നല്ല ഗെയിമേഴ്സായ റോൺസൺ, ബ്ലസ്ലി, നിമിഷ, ജാസ്മിൻ, ദിൽഷ, ലക്ഷ്മിപ്രിയ തുടങ്ങിയവരെല്ലാം നോമിനേഷനിൽ ഉൾപ്പെട്ടതോടെ ഡെയ്ഞ്ചർ സോണിലാണ്.

മത്സരാർഥികൾക്കിടയിൽ ഏറ്റവും പിന്തുണ കുറവുള്ള രണ്ട് മത്സരാർഥികൾ കൂടിയാണ് സുചിത്രയും ധന്യയും. വീക്കിലി ടാസ്ക്കാണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്. കട്ടകൾ ശേഖരിച്ച് പിരമിഡ് ഉണ്ടാക്കണം എന്നതാണ് ഈ ആഴാചത്തെ വീക്കിലി ടാസ്‌ക്.
ആദ്യത്തെ ദിവസം അതിന് വേണ്ടി നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരാർഥികൾ ഗെയിം കളിച്ചത്. എതിർടീമിനെ തോൽപ്പിക്കാൻ കട്ടകൾ തട്ടിയെടുക്കുകയോ പിരമിഡ് പൂർണാക്കാതിരിക്കാൻ അനുവദിയ്ക്കുകയോ ചെയ്യാവുന്നതാണ് എന്നും ടാസ്‌കിന്റെ നിയമത്തിൽ പറഞ്ഞിരുന്നു.
കട്ടകൾ ശേഖരിക്കും വരെ ആവേശകരമായ മത്സരമാണ് നടന്നത്.

അഖിൽ, ദിൽഷ, സുചിത്ര എന്നിവർക്ക് ആ്യത്തെ ദിവസത്തിൽ നല്ല രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. അഖിലിന് പരിക്ക് കാരണം വൈദ്യ സഹായം നേടേണ്ടതായി വന്നത് കൊണ്ട് ഗെയിമിൽ നിന്ന് മാറി നിൽക്കേണ്ടതായും വന്നു.
തുടർന്ന് മൂന്ന് ടീമുകളായിട്ടാണ് ബാക്കിയുള്ള ഗെയിം കളിച്ചത്. രണ്ടാം ദിവസം എല്ലാവരും ഒറ്റയ്ക്ക് നിന്നാണ് വീക്കിലി ടാസ്ക് കളിച്ചത്. എന്നാൽ അതും നിരവധി പേർക്ക് പരിക്കേൽക്കുന്നതിന് കാരണമായി.
വരും ദിവസങ്ങളിലെ വീക്കിലി ടാസ്ക് ഫലവും, ജയിൽ നോമിനേഷൻ, ക്യാപ്റ്റൻസി ടാസ്ക്ക് വിജയി എന്നിവരെ അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications