'ഞാനും ബീനയും പങ്കെടുത്താൽ തലവേദന ബിഗ് ബോസിനായിരിക്കും, ഞാൻ തെറി പറയില്ല ഉറപ്പാണ്'; മനോജ് കുമാർ
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് മനോജ് കുമാറിന്റേയും ബീന ആന്റണിയുടേയും.
ബിഗ് ബോസ് നാലാം സീസൺ ആരംഭിക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വന്നിരുന്ന പേരുകൾ സെലിബ്രിറ്റി കപ്പിളായി ബീന ആന്റണിയും മനോജ് കുമാറും പങ്കെടുക്കുമെന്നതായിരുന്നു.
എന്നാൽ പിന്നീട് മനോജും ബീനയും തന്നെ ആ വാർത്തകൾ വ്യാജമാണെന്ന് അറിയിച്ച് രംഗത്തെത്തി.
ഷോയിൽ പങ്കെടുക്കാൻ പോയില്ലെങ്കിലും ഇപ്പോൾ നടക്കുന്ന നാലാം സീസണിലെ എപ്പിസോഡുകൾ കൃത്യമായി കണ്ട് വിലയിരുത്തി റിവ്യൂകളും വിമർശനങ്ങളും താരകുടുംബം തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.
മത്സരാർഥികൾ ഉപയോഗിക്കുന്ന അസഭ്യമായ ഭാഷയിൽ നിയന്ത്രണം വേണമെന്ന് ബിഗ് ബോസ് അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ട് മനോജ് രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് മനോജും ബീനയും പത്തൊമ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്.
ഇപ്പോൾ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബീനയും മനോജും മകൻ ആരോമലും.

'ബിഗ് ബോസ് ഷോയോട് എനിക്ക് യോജിപ്പാണ്. ഓരോരുത്തരും അണിഞ്ഞിരിക്കുന്ന മുഖം മൂടി ആ ഷോയിൽ പങ്കെടുക്കുന്നതോടെ വെളിപ്പെടുകയാണ്. പലരും ബിഗ് ബോസിനെ പുച്ഛിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.'
'പ്രഡിക്ഷൻ ലിസ്റ്റിൽ പലരും ഞങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയത് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞങ്ങൾ പോയാൽ കളിമാറും. പിന്നെ അവിടെ എത്തി കഴിഞ്ഞാൽ ചിലപ്പോൾ ഞങ്ങൾ ബിഗ് ബോസിന് ഒരു തലവേദനയായി മാറാനാണ് സാധ്യത.'
അത്രത്തോളം അടിയുണ്ടാക്കും ഞങ്ങൾ. ഞങ്ങൾ തമ്മിലുള്ള തർക്കം തീർന്നിട്ട് ഹൗസിലെ മറ്റ് മത്സരാർഥികളോട് ഏറ്റുമുട്ടാൻ സമയം ഉണ്ടാകില്ല. ഞാൻ ചിലപ്പോൾ ബീനയെ നോമിനേഷനിൽ പറഞ്ഞെന്നും വരും.'

'പലരും ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് ബിഗ് ബോസിൽ പങ്കെടുക്കാൻ പാടില്ലേയെന്ന്. പോയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഞങ്ങൾക്കല്ലെ അറിയൂ. പക്ഷെ എനിക്ക് ഒറ്റയ്ക്ക് പോകാൻ സാധിക്കില്ല.'
'അങ്ങനെ പോയാൽ ബീനയുടെ സമാധാനം നഷ്ടപ്പെടും. ഞാൻ അവിടെ എന്താണ് കാട്ടികൂട്ടുന്നതെന്ന് ആലോചിച്ച്. മാത്രമല്ല ആരെങ്കിലും സങ്കടം പറഞ്ഞാൽ മനസലിഞ്ഞ് പോകുന്ന ആളുമാണ് ഞാൻ. അത് ചിലപ്പോൾ വിനയാകും. പെരുമാറ്റം കൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ.'
'ഞാനൊരു ജാഡക്കാരനാണെന്നാണ് ആദ്യം കാണുന്നവർ വിചാരിക്കുന്നത്. ഞാൻ ബിഗ് ബോസിൽ പോയാൽ ചീത്ത വാക്കുകൾ ഉപയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.'

'കാരണം എവിടെയാണ് ഞാനുള്ളതെന്ന ബോധം എനിക്കുണ്ടാകും. തെറി പറഞ്ഞ ശേഷം ബിഗ് ബോസിലാണ്... റിയലായിട്ട് നിൽക്കുന്നതിന്റെ ഭാഗമാണ് എന്നുള്ള ന്യായീകരണം ശരിയല്ല.'
'ആ രീതി പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. നമ്മുടെ സുഹൃത്ത് വലയത്തിൽ ചെയ്യുന്നതുപോലെ അത്രത്തോളം വലിയ ഷോയിൽ പോയി ചെയ്യാൻ പാടില്ല. ഇപ്പോഴാണ് ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ സജീവമായത്.'
'ബീനയുടെ അക്കൗണ്ടും എന്റെ അക്കൗണ്ടും മാനേജ് ചെയ്യാനുള്ള നിർദേശങ്ങൾ മകൻ ആരോമലാണ് തരാറുള്ളത്.'

'ഇനി മുതൽ സജീവമായി മുന്നോട്ട് പോകാനാണ് തീരുമാനം' മനോജും ബീനയും പറഞ്ഞു. 2003ലാണ് മനോജ് കുമാറും ബീനാ ആന്റണിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
സ്റ്റേജ് പരിപാടിയിൽ വെച്ച് തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് മാറുകയായിരുന്നു. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നു ഈ ജീവിതയാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദിയുണ്ട് ഇന്നും അതേ പ്രണയം കിനിയുന്നുവെന്നാണ് വിവാഹ വാർഷിക ദിനത്തിൽ മനോജ് സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications