'റോൺസണും ധന്യയും ഒഴുക്കിനൊപ്പം പോകുന്നു, കഠിനാധ്വാനി ലക്ഷ്മിപ്രിയ'; പരസ്പരം വിലയിരുത്തി മത്സരാർഥികൾ!
ബിഗ് ബോസ് സീസൺ ഫോർ ഫിനാലെയോട് അടുക്കുമ്പോൾ കാര്യങ്ങൾ മാറി മറിയുകയാണ്. പലരും വെളിച്ചത്തേക്ക് വന്ന് ഗെയിം കളിക്കാനും അഭിപ്രായങ്ങൾ പറയാനുമെല്ലാം ആരംഭിച്ചിട്ടുണ്ട്. ഫൈനൽ ഫൈവിൽ ഇടം നേടാൻ മത്സരിക്കുന്നത് ഒമ്പത് പേരാണ്.
അതിൽ ഒരാൾ ഇന്ന് പുറത്തായേക്കും. ആളുകളുടെ എണ്ണം കുറഞ്ഞതോടെ ആരൊക്കെ എന്തൊക്കെ കളികളാണ് കളിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്ന് തുടങ്ങിയിട്ടുണ്ട്.
ഇനിയങ്ങോട്ട് ഗ്രൂപ്പിസം കളിച്ചാലോ സേഫ് ഗെയിം കളിച്ചാലോ ശരിയാവില്ലെന്ന് മത്സരാർഥികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞ ദിവസം മോഹൻലാൽ ഒരു ടാസ്ക്ക് കൊടുത്തിരുന്നു.
സഹമത്സരാർഥികൾ വീട്ടിൽ കാണിക്കുന്ന ആത്മാർഥതയ്ക്ക് അനുസരിച്ച് വിലയിരുത്തുക എന്നതായിരുന്നു ടാസ്ക്ക്. അതിൽ റോൺസണിന്റേയും ധന്യയുടേയും സേഫ് ഗെയിമിനെ കുറിച്ചും ലക്ഷ്മിപ്രിയ, ബ്ലെസ്ലി, റിയാസ് എന്നിവരുടെ കളിയോടുള്ള സമീപനത്തെ കുറിച്ചുമെല്ലാം വിലയിരുത്തലുകൾ വന്നു.
വീട്ടിൽ അവശേഷിക്കുന്നവരിൽ അധ്വാനിച്ച് ഫിനാലെയിലേക്ക് എത്തുന്നവരും ഒഴുക്കിനൊപ്പം നീങ്ങുന്നവരും ആരൊക്കെയായിരുന്നു എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. ബ്ലെസ്ലിയോടായിരുന്നു ആദ്യത്തെ ചോദ്യം. അധ്വാനിച്ച് എത്തുന്നത് റിയാസും ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നത് ധന്യയുമാണെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്.
ഒരാൾക്ക് വിഷമം ആകുമെന്ന് കരുതി അയാളോട് ഒന്നും പറയാൻ ധന്യ ശ്രമിക്കാറില്ലെന്നും മറ്റേയാൾ എന്ത് കരുതുമെന്ന് വിചാരിച്ച് ധന്യ ചേച്ചി പെരുമാറുകയാണ് ചെയ്യുന്നതെന്നും ബ്ലെസ്ലി പറഞ്ഞു.

പിന്നീടുള്ള ഊഴം ദിൽഷയുടേതായിരുന്നു. അധ്വാനിച്ച് മുന്നോട്ട് പോകുന്നത് ബ്ലെസ്ലിയാണെന്ന് ദിൽഷ പറഞ്ഞു. എല്ലാ ടാസ്കുകളിലും ബ്ലെസ്ലി ഉണ്ടെങ്കിൽ അവനേ ജയിക്കുള്ളൂവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവൻ കാണുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നും ദിൽഷ കൂട്ടിച്ചേർത്തു.
ഒഴുക്കിലൂടെ പോകുന്നത് റോൺസൺ ആണെന്നാണ് ദിൽഷ പറഞ്ഞത്. മുമ്പും റോൺസൺ അഭിപ്രായം തുറന്ന് പറയാത്തതിനെതിരെ ദിൽഷ രംഗത്ത് വന്നിരുന്നു. അധ്വാനിച്ച് കഷ്ടപ്പെട്ട് ഗെയിം ചെയ്യുന്നത് റിയാസും ഒഴുക്കിനൊപ്പം പോകുന്നത് റോൺസണാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ലക്ഷ്മിപ്രിയയാണ് അധ്വാനിച്ച് പോകുന്നതെന്നും ഒഴുക്കിനൊപ്പം പോകുന്നത് അഖിൽ ആണെന്നും ധന്യ പറഞ്ഞു. അധ്വാനിച്ച് ഇവിടെ നിൽക്കുന്നത് ലക്ഷ്മിപ്രിയയാണെന്നാണ് സൂരജും അഭിപ്രായപ്പെട്ടത്.

ഒഴുക്കിനൊപ്പം പോകുന്നത് താൻ അടക്കമുള്ള രണ്ട് മൂന്ന് പേരാണെന്നും സൂരജ് വ്യക്തമാക്കി. ഗെയിമിന്റെ ഭാഗമായിട്ട് ഇങ്ങനെ പോകുന്നുവെന്നും സൂരജ് പറഞ്ഞു. റോൺസൺ ഒഴുക്കിനൊപ്പം പോകുന്നവരിൽ ഒരാളാണെന്നും സൂരജ് കൂട്ടിച്ചേർത്തു.
കഠിനാധ്വാനം ചെയ്യുന്നത് ലക്ഷ്മിപ്രിയയാണെന്നും ഒഴുക്കൻ മട്ടിൽ പോകുന്നത് റോൺസണാണെന്നും അഖിൽ പറഞ്ഞു. അധ്വാനത്തിൽ ലക്ഷ്മിപ്രിയയും ഒഴുക്കിനനുസരിച്ച് നീന്തുന്നത് ധന്യയാണെന്നും വിനയ് പറഞ്ഞു.
ധന്യയും റോൺസണും മറ്റുള്ളവർ റോബിൻ, ബ്ലെസ്ലി, ദിൽഷ തുടങ്ങിയവരെ മാത്രം ടാർഗറ്റ് ചെയ്തതിന്റെ പേരിൽ എഴുപത് ദിവസങ്ങൾ കടന്ന് വന്നവരാണ്.
ചിലർ ധന്യയേയും റോൺസണിനേയും സ്നേഹത്തിന്റെ പേരിൽ സംരക്ഷിച്ചതിനാൽ നിമിഷ അടക്കമുള്ള ശക്തരായ മത്സരാർഥികൾക്ക് പുറത്ത് പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഇത്തവണത്തെ എലിമിനേഷനിൽ അഖിലാണ് പുറത്തായിരിക്കുന്നത്. റോൺസണോ വിനയിയോ പുറത്താകേണ്ടതായിരുന്നു. പക്ഷെ റോബിൻ പോയതിന്റെ രോഷത്തിൽ പ്രേക്ഷകർ വോട്ട് സ്പ്ലിറ്റ് ചെയ്ത് റിയാസിനെ പുറത്താക്കാൻ ശ്രമിച്ചതാണ് അഖിൽ പുറത്താകാൻ കാരണമായത്.
ഇപ്പോഴത്തെ ഗെയിമിന്റെ സാഹചര്യം വെച്ച് നോക്കുമ്പോൾ റിയാസ്, ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ തുടങ്ങിയവർ ടോപ്പ് ഫൈവിൽ വന്നേക്കും.
ഇനിയങ്ങോട്ട് മത്സരം കടുക്കുമെന്നും മാനസീക ധൈര്യവും ഗെയിം കളിക്കാനുള്ള മനോഭാവവും ഉണ്ടായെങ്കിൽ മാത്രമെ പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂവെന്ന് മത്സരാർഥികൾക്കായി മോഹൻലാൽ വീണ്ടും ഓർമിപ്പിക്കുന്നുണ്ട്. വോട്ടിങിന്റെ കാര്യം നോക്കുമ്പോൾ ബ്ലെസ്ലിക്കാണ് മുൻഗണനയുള്ളത്.


Click it and Unblock the Notifications