രണ്ട് ആഴ്ച പോലും നില്‍ക്കാന്‍ കഴിയില്ല, ഇതായിരുന്നു തന്റെ ഗെയിം, ഹൗസ് അംഗങ്ങളോട് അന്ന് പറഞ്ഞത് കളളമോ
ബിഗ് ബോസ് ഹൗസ് അംഗങ്ങളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഡോക്ടര്‍ റോബിന്‍ പുറത്ത് പോയത്. റിയാസിനെ തല്ലിയതിന്റെ പേരില്‍ ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയ റോബിനെ മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡിലായിരുന്നു പുറത്താക്കിയത്. റോബിന്‍ തിരികെ എത്തുമെന്ന് ഹൗസ് അംഗങ്ങളും ആരാധകരും വിചാരിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഹൗസില്‍ നടന്നത്. ബിഗ് ബോസ് ഷോകളില്‍ ചെറിയ കയ്യാങ്കളികള്‍ നടക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഒരു മത്സരാര്‍ത്ഥിയെ ഇതിന്റെ പേരില്‍ പുറത്താക്കുന്നത്.
ഡോക്ടര്‍ രജിത് കുമാറിനേയും സജിന-ഫിറോസ് ദമ്പതികളേയുമാണ് ഇതിന് മുന്‍പ് നിയമലംഘനത്തിന്‌റെ പേരില്‍ പുറത്താക്കിയത്. സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് പുരട്ടിയതിനാണ് രജിത് കുമാറിനെ പുറത്താക്കിയത്. നിരവധി മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് സജിനയേയും ഫിറോസിനേയും എവിക്ട് ചെയ്യുന്നത്. എന്നാല്‍ ഈ സീസണിലൊക്കെ ചെറിയ കയ്യാങ്കളികള്‍ നടന്നിരുന്നു. ഡോക്ടര്‍ റോബിന്‍- റിയാസ് സംഭവം ഒഴിച്ചാല്‍ ഒരു തരത്തിലുള്ള ഫിസിക്കല്‍ അറ്റാക്കും ബിഗ് ബോസ് സീസണ്‍ 4 ല്‍ നടന്നിട്ടില്ല.

ഇത്തവണത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മത്സരാർത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍. ആദ്യദിവസം മുതല്‍ തന്നെ റോബിന്റെ പേര് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ഡോക്ടറും അറിഞ്ഞ് കൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.

ഡോക്ടറിന്റെ ഗെയിം സ്ട്രറ്റജിയെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിത റോബിന്‍ തന്നെ തന്റെ ഗെയിമിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. 'ഡോക്ടര്‍ രാധാകൃഷ്ണനായി അവിടെ നിന്നിരുന്നുവെങ്കില്‍ രണ്ട് ആഴ്ച പോലും നില്‍ക്കാന്‍ കഴിയുമായിരുന്നില്ല' എന്നാണ് പറയുന്നത്. ഒരു പ്രേക്ഷകനായിട്ട് കൂടിയാണ് ഹൌസില്‍ നിന്നതെന്നും ഡോക്ടർ വ്യക്തമാക്കി.

ഡോക്ടറിന്റെ വാക്കുകള്‍
'പ്രത്യേകച്ച് ഒരു ഗെയിം പ്ലാനുമില്ലാതെയായിരുന്നു അവിടെ നിന്നത്. ആ സമയത്ത് എന്ത് തോന്നുവോ അതായിരുന്നു ഹൗസില്‍ ചെയ്തത്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനായിരുന്നെങ്കില്‍ അവിടെ ഇത്രയും ദിവസം നില്‍ക്കില്ലായിരുന്നു. കാരണം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ആളാണ് ഞാന്‍. അങ്ങനെയാണ് ആ വീട്ടില്‍ നിന്നതെങ്കില്‍ രണ്ട് ആഴ്ച മാത്രമേ അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂ'; ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറഞ്ഞു.

ഒപ്പം തന്നെ എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ പുറത്തുണ്ടെന്ന് അറിയാമായിരുന്നു. അതു കൊണ്ടാണ് ഇത്രയധികം നോമിനേഷനില്‍ വന്നിട്ടും പുറത്ത് പോകാതെ നിന്നതെന്നും ഡോക്ടര്‍ ഈ അവസരത്തില്‍ പറഞ്ഞു.
ഒരു പോയിന്റില്‍ സംഭവിച്ചു പോയ കൈ അബദ്ധത്തിന്റെ ഫലമാണ് താന്‍ പുറത്തായതെന്നും റോബിന്‍ വീഡിയോയില്‍ വ്യക്തമാക്കി. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒപ്പം വ്യക്തി എന്ന നിലയിലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന ഗെയിമര്‍ എന്ന നിലയിലും താന്‍ തൃപ്തനാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ ഗെയിമിനെ കുറിച്ച് എട്ട് മാസം സമയമെടുത്ത് പഠിച്ചിട്ടാണ് താന്‍ വന്നതെന്ന് ഡോക്ടര്‍ ഹൗസ് അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു. ഇത് ഹൗസിലെ അവസാന ദിവസം വരെ ഡോക്ടറിനെതിരെ പലരും വിമര്‍ശനമായി ഉന്നയിച്ചു. ഹൗസിലെ സ്വാഭാവിക നീക്കങ്ങള്‍ വരെ ഗെയിം പ്ലാനായിട്ടായിരുന്നു മറ്റുളള മത്സരാര്‍ത്ഥികള്‍ എടുത്തിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന ഡോക്ടറിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ അന്ന് പറഞ്ഞത് കള്ളമാണെന്ന് അനുമാനിക്കേണ്ടി വരും.


Click it and Unblock the Notifications