'പല തന്തയ്ക്ക് പിറന്ന സ്വഭാവം'; ആക്ഷേപിച്ച റോബിനോട് കയർത്ത് ലക്ഷ്മിപ്രിയയും അശ്വിനും!
ഓരോ ദിവസവും പുതിയ പ്രശ്നങ്ങളാണ് വീട്ടിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. വീക്ക്ലി ടാസ്ക്കും ജയിൽ നോമിനേഷനും കഴിഞ്ഞതോടെ പുതിയ പ്രശ്നങ്ങൾ ബിഗ് ബോസ് വീട്ടിൽ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. നാലാം ആഴ്ചയുടെ തുടക്കം മുതൽ മിതത്വം പാലിച്ച് വലിയ പ്രശ്നങ്ങളിൽ ഇടപെടാതെയും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയും ഒതുങ്ങി കഴിഞ്ഞ് വന്നിരുന്ന റോബിനാണ് വീക്കെൻഡ് എപ്പിസോഡ് വരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ പ്രശ്നത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇത്തവണ റോബിൻ ഏറ്റുമുട്ടുന്നത് പതിവിൽ നിന്നും വിപരീതമായി ലക്ഷ്മിപ്രിയയോടും അശ്വിനോടുമാണ്. അഭിപ്രായ പ്രകടനത്തിനിടെ റോബിൻ നടത്തിയ ഒരു പരമാർശമാണ് പ്രശ്നത്തിന് തുടക്കമിട്ടിരിക്കുന്നത്. തന്നോടൊപ്പം ബിഗ് ബോസ് ടൈറ്റിൽ വിന്നറാകാൻ മത്സരിക്കുന്ന സഹമത്സരാർഥികളിൽ പലർക്കും 'അപ്പോൾ കാണുന്നവനെ അപ്പാ'യെന്ന് വിളിക്കുന്ന സ്വഭാവമാണെന്നാണ് റോബിൻ പറഞ്ഞത്. ഇതോടെ ലക്ഷ്മിപ്രിയയും അശ്വിനും രോഷത്തോടെ പ്രതിഷേധിക്കുകയായിരുന്നു.

നവീന്റെ പേര് ജയിൽ നോമിനേഷന് പറഞ്ഞത് തെറ്റിദ്ധരിച്ചിട്ടാണ് എന്നാണ് ലക്ഷ്മിപ്രിയ പുതിയ പ്രമോയിൽ പറയുന്നത്. ഇതോടെയാണ് ലക്ഷ്മിപ്രിയ അടക്കമുള്ള പലർക്കും നിലപാടിലെന്നും പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കാനുള്ള കെൽപ്പില്ലെന്നും റോബിൻ പറഞ്ഞത്. റോബിൻ ആക്ഷേപിച്ചുവെന്ന് കാണിച്ച് ഉടൻ തന്നെ ലക്ഷ്മിപ്രിയ രംഗത്തെത്തി. 'പല തന്തയ്ക്ക് പിറന്നവരാണ് എന്നാണ് റോബിനിപ്പോൾ പറഞ്ഞത്. ഒറ്റ തന്തയ്ക്ക് ജനിച്ച ഒരുത്തിയാണ് ഞാൻ. ലക്ഷ്മിപ്രിയ പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ്.... അത് മനസിലാക്കുക' എന്നാണ് രോഷത്തോടെ റോബിനുള്ള മറുപടിയായി ലക്ഷ്മിപ്രിയ പറഞ്ഞത്.

തങ്ങളെല്ലാവരും ഒറ്റ തന്തയ്ക്ക് പിറന്നവരായതുകൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ വന്ന് നിൽക്കുന്നതെന്ന് അശ്വിനും റോബിനോട് കയർത്തുകൊണ്ട് പറഞ്ഞു. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുള്ള പ്രശ്നത്തിനാണ് റോബിൻ തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിൽ നിന്നും താക്കീത് കിട്ടിയതിന് ശേഷം റോബിൻ ടാസ്ക്കുകളിൽ മാത്രം ശ്രദ്ധിച്ച് പ്രശ്നങ്ങളുണ്ടാക്കാതെ ജീവിച്ച് വരികയായിരുന്നു. റോബിൻ എന്തിനാണ് സൈലന്റായി ഇരിക്കുന്നത് എന്ന തരത്തിൽ നിരവധി വിമർശനങ്ങളും ആക്ടീവാകണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകളും സോഷ്യൽമീഡിയയിൽ നിറയവെയാണ് പുതിയ വെടിക്കെട്ടിന് റോബിൻ തിരികൊളുത്തിയിരിക്കുന്നത്.

ഓരോ ആഴ്ചയും നടക്കുന്ന വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽ പോകേണ്ടവരെ കണ്ടത്തുന്നത്. മൂന്ന് പേരെ വീതം മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യുകയും ഇതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ തമ്മിൽ മത്സരം നടക്കുകയും ചെയ്യും. ഇതിൽ വിജയിക്കുന്ന ഒരാൾ നോമിനേഷനിൽ നിന്നും ഒഴിവാകുകയും മറ്റ് രണ്ട് പേർ ജയിലിലേക്ക് പോകുകയുമാണ് പതിവ്. ഇത്തവണ നവീൻ, ബ്ലെസ്ലി, ജാസ്മിൻ എന്നിവരാണ് നോമിനേഷനിൽ വന്ന് ടാസ്ക്ക് കളിച്ചത്. വാശിയേറിയ ഒരു മത്സരമായിരുന്നു നടന്നത്. നിമിഷ, ജാസ്മിൻ, ബ്ലെസ്ലി, നവീൻ എന്നിവർക്കാണ് ഏറ്റവും കുടുതൽ വോട്ട് ലഭിച്ചത്. നിമിഷയ്ക്കും ജാസ്മിനും ഒരേ വോട്ട് ലഭിച്ചതിനാൽ എല്ലാവരുടെയും നിർദേശപ്രകാരം ജാസ്മിനെ നോമിനേറ്റ് ചെയ്യുകയും ജാസ്മിൻ നവീനും ബ്ലസ്ലിക്കുമൊപ്പം മത്സരത്തിന് ഇറങ്ങുകയുമായിരുന്നു.
Recommended Video

ലക്ഷ്മി പ്രിയ ജയിൽ ടാസ്ക് ചെയ്യാൻ നോമിനേറ്റ് ചെയ്തത് ബ്ലെസ്ലി, ഡെയ്സി, നവീൻ എന്നിവരെയാണ്. അതിൽ നവീന്റെ പേര് പരാമർശിക്കാൻ പാടില്ലായിരുന്നുവെന്നും തെറ്റിദ്ധാരണ മൂലം സംഭവിച്ച് പോയതാണെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇതാണ് ഡോക്ടറെ രോഷാകുലനാക്കിയതും സഹമത്സരാർഥികൾ നിലപാടില്ലാത്തവരാണെന്ന് റോബിനെകൊണ്ട് പറയിപ്പിച്ചതും. പുതിയ പ്രമോ നിമിഷനേരെ കൊണ്ടാണ് വൈറലായത്. ഒതുങ്ങിപ്പോയിയെന്ന് കരുതിയ റോബിൻ വീണ്ടും സജീവമായതിന്റെ സന്തോഷത്തിലാണ് ആരാധകർ. അതേസമയം റോബിൻ ലക്ഷ്മിപ്രിയയെ കുറിച്ച് പറഞ്ഞ ആരോപണം ശരിയാണെന്നും പ്രേക്ഷകർ കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications