'ഇഷ്ടങ്ങൾക്ക് എതിര് നിൽക്കില്ല', അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ, കണ്ണ് നിറഞ്ഞ് മത്സരാർഥികൾ!
പതിനാറുകാരിയായ സൊനോറ ലൂയിസ് ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പിതാവ് സൊനോറയെയും അവളുടെ അഞ്ച് ഇളയ സഹോദരന്മാരേയും വളർത്തി. അയാൾ നല്ലവണ്ണം തന്റെ കുട്ടികളെ പരിപാലിച്ചു. പിന്നീട് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സൊനോറ ഒരു നിവേദനം നൽകി.
അവളുടെ പിതാവിന്റെ ജന്മദിനമായ ജൂൺ അഞ്ചിന് പിതാവിന്റേയും പിതാവിനെപ്പോലെയുള്ള എല്ലാ വ്യക്തികളുടെയും പങ്കിനെ ബഹുമാനിക്കാനും അംഗീകരിക്കാനും അവൾ ആഗ്രഹിച്ചു.
നിവേദനം അംഗീകരിച്ചില്ലെങ്കിലും സൊനോറ പ്രാദേശിക സഭാ സമൂഹങ്ങളെ ഫാദേഴ്സ് ഡേ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി.
പിന്നീട് ഈ ദിവസം ജൂൺ മൂന്നാം ഞായറാഴ്ചയായി മാറ്റി. വാഷിങ്ടണിലെ സ്‌പോക്കനിൽ നടന്ന ആഘോഷം പിതാക്കന്മാരുടെ പ്രയത്‌നങ്ങളെ അനുസ്മരിച്ചുകൊണ്ട് ഡോഡിന്റെ ആജീവനാന്ത ദൗത്യത്തിന് തുടക്കമിട്ടു. അത് ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമാക്കി മാറ്റി.
അടുത്ത അരനൂറ്റാണ്ടിൽ ഡോഡ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സഞ്ചരിച്ച് ഫാദേഴ്‌സ് ഡേയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി ജൂണിലെ എല്ലാ മൂന്നാം ഞായറാഴ്ചയും പിതൃദിനം ആഘോഷിക്കപ്പെടുന്നു.

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സാർഥികളും പിതൃദിനം ആഘോഷമാക്കി. തങ്ങളുടെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യത്തെ കുറിച്ച് എല്ലാവരും വാചാലരായി. ഒപ്പം അച്ഛനൊപ്പം നിൽക്കുന്ന മത്സരാർഥികളുടെ കുട്ടിക്കാല ചിത്രങ്ങളും ബിഗ് ബോസ് പ്രദർശിപ്പിച്ചു.
വിനയ്, ബ്ലെസ്ലി, റിയാസ് തുടങ്ങിയവരെല്ലാം അച്ഛനെ കുറിച്ച് വാതോരാതെ സംസാരിച്ചു. അച്ഛനിപ്പോൾ തങ്ങൾക്കൊപ്പം ഇല്ലാത്തതിന്റെ സങ്കടമായിരുന്നു ലക്ഷ്മിപ്രിയയ്ക്കും ബ്ലെസ്ലിക്കും വിനയ്ക്കും.
ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് മൂന്ന് പേരും പറഞ്ഞതും. അമ്മയെപ്പോലെ പരിപാലിക്കാൻ ഉപ്പ എപ്പോഴും ശ്രദ്ധിക്കുമെന്നാണ് റിയാസ് പറഞ്ഞത്. തന്റെ ജീവിതം ബിഗ് ബോസ് വരെ എത്തിനിൽക്കുന്നുണ്ടെങ്കിൽ കാരണക്കാരൻ അച്ഛനാണെന്നാണ് ധന്യയും ദിൽഷയും സൂരജും പറഞ്ഞത്.

മത്സരാർഥികൾ തങ്ങളുടെ അച്ഛൻന്മാരെ കുറിച്ച് സംസാരിച്ച ശേഷം മോഹൻലാലും തന്റെ അച്ഛനെ കുറിച്ച് മത്സരാർഥികളോട് സംസാരിച്ചു. ഇഷ്ങ്ങളെ കുറിച്ച് പറഞ്ഞാൽ ഒരിക്കലും എതിർക്കാതെ കൂടെ നിന്നിട്ടുള്ള വ്യക്തിയായിരുന്നു തന്റെ അച്ഛനെന്നാണ് മോഹൻലാൽ മത്സരാർഥികളോട് പറഞ്ഞത്.
ഇപ്പോൾ അമ്മ മാത്രമാണ് മോഹൻലാലിനൊപ്പമുള്ളത്. 2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്. മോഹൻലാലിന്റെ ജേഷ്ഠ സഹോദരൻ പ്യാരിലാലും 2000ൽ മരണപ്പെട്ടിരുന്നു.
അച്ഛൻ വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കൂടുതൽ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

അച്ഛനമ്മമാരുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന മകൻ കൂടിയായിരുന്നു മോഹൻലാൽ. 'അച്ഛനമ്മമാരിലൂടെയാണ് ഞാൻ ഈ ഭൂമിയുടെ യാഥാർഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കൺതുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്. അവരാണ് ഞാൻ അലഞ്ഞലഞ്ഞ് തിരിച്ച് വരുമ്പോൾ കാത്തിരുന്നത്.'
'എന്നെ ചേർത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാർഥകമാക്കിയത്. അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്നേഹത്തിന്റെ കടലായി എന്നും... എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട്.... എന്റെ അച്ഛൻ എനിക്ക് തന്ന സ്വാതന്ത്രമാണ് ഞാൻ എന്റെ മകന് നൽകുന്നത്.'
'എന്റെ അച്ഛൻ എനിക്ക് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് എന്റെ മകനും. അവന് ഞാൻ പൂർണ സ്വാതന്ത്ര്യം നൽകി. അവൻ ഇഷ്ടം പോലെ പറക്കട്ടെ' എന്നാണ് മോഹൻലാൽ ഒരിക്കൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബിഗ് ബോസ് ഫിനാലെയ്ക്ക് അവശേഷിക്കുന്നത്.


Click it and Unblock the Notifications











