'വേർതിരിവ് പാടില്ല, മോഹൻലാൽ ചെയ്തത് തെറ്റ്'; ജാസ്മിനെ താക്കീത് ചെയ്യാതിരുന്നത് മോശം പ്രവൃത്തിയെന്ന് പ്രേക്ഷകർ!
സംഭവ ബഹുലമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4ന്റെ മൂന്നാം ആഴ്ച. ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പോലും തെറ്റിച്ചുകൊണ്ടുള്ള പ്രവൃത്തികളും വഴക്കുകളും അവിടെ മത്സരാർഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായി. സീസൺ ആരംഭിച്ച് ഇതുവരെയുള്ള എപ്പിസോഡുകൾ നോക്കുമ്പോൾ ഏറ്റവും വലിയ വഴക്ക് നടന്നതും മൂന്നാമത്തെ ആഴ്ച റോബിനും ജാസ്മിനും തമ്മിലായിരുന്നു. അതിര് കടന്നുള്ള അശ്ലീല പദങ്ങളുടെ പ്രയോഗവും അശ്ലീല ആംഗ്യ ഭാഷയുടെ ഉപയോഗം വരെയും നടന്നു.
കൂടാതെ സുചിത്ര-ബ്ലസ്ലി തർക്കം, റോബിൻ-ഡെയ്സി വഴക്ക് എന്നിവയും മൂന്നാം ആഴ്ച ശക്തമായിരുന്നു. പലരും മുന്നോട്ട് ചിന്തിക്കാതെയാണ് പ്രവൃത്തിക്കുന്നത്. മത്സരാർഥികളുടെ തെറ്റ് കുറ്റങ്ങൾ മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വരുമ്പോൾ പറഞ്ഞ് മനസിലാക്കി ശിക്ഷ ലഭിക്കേണ്ടവർക്ക് അത് വാങ്ങി കൊടുക്കുകയും ചെയ്യുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. വിക്കെൻഡ് എപ്പിസോഡിന്റെ പ്രമോ വന്നപ്പോഴും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ അത്രയേറെ അശ്ലീല ഭാഷകളും ചീത്ത വിളികളും നടത്തിയിട്ടും ജാസ്മിൻ എം മൂസയെന്ന മത്സരാർഥിക്ക് താക്കീത് നൽകുകയോ ചെയ്ത തെറ്റിനെ കുറിച്ച് ജാസ്മിന് ചെറിയൊരു അവബോധം ഉണ്ടാക്കി കൊടുക്കുകയോ മോഹൻലാൽ ചെയ്തില്ല. പകരം ഡോക്ടർ റോബിൻ മാത്രം തെറ്റ് ചെയ്തുവെന്ന തരത്തിൽ റോബിന് താക്കീത് കൊടുക്കുന്ന രീതിയാണ് മോഹൻലാൽ സ്വീകരിച്ചത്. കൂടാതെ സുചിത്ര ഉന്നയിച്ച ധന്യയുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ബ്ലസ്ലിയേയും മോഹൻലാൽ തിരുത്തുകയുണ്ടായി. ദിൽഷയുടെ ക്യാപ്റ്റൻസിക്ക് ഉണ്ടായ വീഴ്ചകളും ദിൽഷ തുടങ്ങിവെച്ച വഴക്കുകളെ കുറിച്ചും വരെ മോഹൻലാൽ സംസാരിച്ചു.

അപ്പോഴും ജാസ്മിൻ വിഷയത്തിൽ ശക്തമായൊരു നിലപാട് മോഹൻലാലോ ബിഗ് ബോസ് അണിയറപ്രവർത്തകരോ സ്വീകരിക്കാതിരുന്നത് പ്രേക്ഷകരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. അംഗമായ കിച്ചൺ ടീമിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോയതിനും ജയിൽ നോമിനേഷൻ സമയത്ത് ബിഗ് ബോസിൻറെ നിർദേശം അവഗണിച്ച് നോമിനേഷന് തയ്യാറാവാതെ നിന്നതായിരുന്നു റോബിന് മോഹൻലാൽ താക്കീത് നൽകാൻ കാരണമായ വിഷയങ്ങൾ. സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങൾ പാലിക്കാതിരിക്കൽ ബിഗ് ബോസ് ഹൗസിൽ നടക്കില്ലെന്ന് പറഞ്ഞ മോഹൻലാൽ ഈ കാട്ടിക്കൂട്ടുന്നതൊക്കെ സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടിയാണോ എന്നും ചോദിച്ചു. നിയമങ്ങൾ പാലിക്കാൻ താൽപര്യമില്ലെങ്കിൽ ഇപ്പോൾത്തന്നെ ബാഗ് പാക്ക് ചെയ്‍ത് തൻറെ അടുത്തേക്ക് വരാമെന്നും പറഞ്ഞു.

മോഹൻലാൽ പറഞ്ഞ് തുടങ്ങിയപ്പോൾ താൻ ഒന്ന് വിശദീകരിക്കട്ടെ എന്നായിരുന്ന റോബിൻറെ ആദ്യ പ്രതികരണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് മോഹൻലാൽ പ്രതികരിച്ചത്. താൻ ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ ഇത്തരത്തിൽ മറുപടി പറയരുതെന്നും തങ്ങൾ എല്ലാം കണ്ടുകൊണ്ടാണ് ഇരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിൻറെ അപ്രതീക്ഷിത പ്രതികരണത്തിൽ പരുങ്ങലിലായിരുന്നു റോബിൻ. നിയമപാലനത്തിൻറെ കാര്യം മറ്റു മത്സരാർഥികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മോഹൻലാൽ ഓർമ്മിപ്പിച്ചു. ജാസ്മിൻ, സുചിത്ര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്താത്തതിൽ പ്രതിഷേധിച്ച് നിരവധി കമന്റുകൾ മോഹൻലാലിനേയും ബിഗ് ബോസ് അണിയറപ്രവർത്തകരേയും വിമർശിച്ച് വരുന്നുണ്ട്.

'പുലി പോലെ വന്നത് എലി പോലെ പോയി, മോശം ആയിപ്പോയി ലാലേട്ടൻ ചെയതത്. ജാസ്മിനും സുചിത്രക്കും വാർണിങ് നൽകണമായിരുന്നു. പാർഷ്യാലിറ്റി കാണിക്കാൻ പാടില്ല. എല്ലാവരെയും ഒരു പോലെ കാണാൻ ബിഗ് ബോസ് പഠിക്കണം, ഇങ്ങനെ ചില മത്സരാർത്ഥികളോട് ചായ്‌വ് കാണിച്ചാൽ ഈ ഷോയുടെ വോട്ടെടുപ്പ് എങ്ങനെ വിശ്വസിക്കും' തുടങ്ങി നിരവധി കമന്റുകളാണ് മോഹൻലാൽ ജാസ്മിനെ താക്കീത് ചെയ്യാതിരുന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകർ കുറിച്ചത്. ഇത്തവണ ആറ് പേരാണ് എവിക്ഷനിൽ എത്തിയിരിക്കുന്നത്. ജാസ്മിൻ, ലക്ഷ്മിപ്രിയ, അഖിൽ, ശാലിനി, ഡെയ്‌സി, അശ്വിൻ, നവീൻ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ എത്തിയിരിക്കുന്നത്. എന്താകും ഞായറാഴ്ച ഷോയിൽ നടക്കുകയെന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications