'ശക്തരായവരെ തകർത്ത് പുറത്താക്കിയ വൈൽഡ് കാർഡ്'; സീറോയെന്ന് വിളിച്ചവർക്ക് മുന്നിൽ ഹീറോയായി റിയാസ് സലീം!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. മൂന്ന് മാസം ടെലിവിഷൻ പ്രേക്ഷകർ കൊണ്ടാടിയ ഉത്സവം കൊടിയിറങ്ങാൻ പോവുകയാണ്. ഒന്നാം സീസൺ അവസാനിച്ചശേഷം ആദ്യമായാണ് ബിഗ് ബോസിന്റെ പൂർണ്ണമായ ഒരു സീസൺ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
ഇത്തവണ ഫൈനൽ ഫൈവല്ല ഫൈനൽ സിക്സാണുള്ളത്. ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇരുപത് പേരാണ് ഇത്തവണത്തെ സീസണിൽ മത്സരിക്കാനെത്തിയത്.
അവരിൽ മൂന്നുപേർ വൈൽഡ് കാർഡ് എൻട്രികളായിരുന്നു. വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായ റിയാസ് സലീമാണ് ഫൈനലിസ്റ്റുകളായി എത്തിയവരിൽ പ്രേക്ഷകരെ അമ്പരപ്പിച്ച വ്യക്തി. കാരണം വന്ന അന്ന് മുതൽ റിയാസിന് ദിവസം ചെല്ലുന്തോറും ഹേറ്റേഴ്സാണ് ഉണ്ടായിക്കൊണ്ടിരുന്നത്.
റോബിൻ പുറത്തായശേഷവും ഒരാഴ്ചയോളം റിയാസിന് ഹേറ്റേഴ്സ് മാത്രമെയുണ്ടായിരുന്നുള്ളൂ. പിന്നീട് എപ്പോഴോ അവനെ പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയതോടെ ഹേറ്റേഴ്സിന്റെ എണ്ണം കുറയാനും ഫാൻസിന്റെ എണ്ണം കൂടാനും തുടങ്ങി.

റിയാസ് മൂലം സമൂഹത്തിൽ ഉണ്ടായ മാറ്റത്തിൽ അഭിമാനിക്കുന്നവരാണ് ഏറെയും. നാൽപത്തിയൊന്നാം ദിവസം വൈൽഡ് കാർഡായി ഹൗസിലേക്ക് വന്ന റിയാസിന്റെ ബിഗ് ബോസ് യാത്ര എങ്ങനെയായിരുന്നുവെന്ന് നോക്കാം.
ഓരോ സീസൺ കഴിയുമ്പോഴും വിരലിലെണ്ണാവുന്ന ചിലർ പ്രേക്ഷക മനസിലേക്ക് തറച്ച് കയറും അതൊരു പക്ഷെ വിജയിയായ വ്യക്തി തന്നെ ആയിക്കൊള്ളണമെന്നില്ല അക്കൂട്ടത്തിൽ ഈ സീസണിൽ പ്രേക്ഷകർ മനസുകൊണ്ട് സ്വീകരിച്ച മത്സരാർഥിയാണ് റിയാസ് സലീം.
നാൽപത്തിയൊന്നാം ദിവസം മോഹൻലാലിനൊപ്പം സ്റ്റേജിൽ വന്ന് നിന്ന് ജാസ്മിന്റെ ഫോട്ടോയിൽ ചുവന്ന് പൂവ് കുത്തി റോബിന്റെ മുകത്ത് ചുവന്ന മഷികൊണ്ട് കുത്തിവരച്ചപ്പോൾ തന്നെ മലയാളികൾ റിയാസിനെ പുറത്താക്കാനുള്ള വഴികൾ ആലോചിച്ച് തുടങ്ങിയിരുന്നു.

അന്ന് വീട്ടിലുണ്ടായിരുന്നവരിൽ ഏറ്റവും പ്രശ്നക്കാരിയായ മത്സരാർഥിയെ പിന്തുണച്ചുവെന്നത് തന്നെയാണ് കാരണം. നിലപാടുകളുള്ള, അഭിപ്രായങ്ങൾ പറയുന്ന ഒരു പുരുഷ മത്സരാർഥി എന്ന ഒഴിവിലേക്ക് 41 ആം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് റിയാസ് സലീമിന്റെ കടന്നുവരവ്.
നിരവധി വർഷങ്ങളായി ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനായ ഹിന്ദിയിലേത് ഉൾപ്പെടെ മറുഭാഷാ ബിഗ് ബോസുകൾ കാര്യമായി കണ്ടിട്ടുള്ള റിയാസ് പൂർണ ആത്മവിശ്വാസത്തോടെയാണ് ഷോയിലേക്ക് എത്തിയത്.
ഈ സീസണിലെ എപ്പിസോഡുകൾ കണ്ട് വിലയിരുത്താനുള്ള സമയം ലഭിച്ചു എന്നത് റിയാസിന് ലഭിച്ച വലിയ പ്ലസ് ആയിരുന്നു. ആറ് ടാർഗറ്റുകളായിട്ടാണ് റിയാസ് ഹൗസിലേക്ക് പോയത്. റോബിൻ, ബ്ലെസ്ലി, ദിൽഷ, സൂരജ്, ധന്യ, ലക്ഷ്‍മിപ്രിയ എന്നിവരായിരുന്നു ശത്രുപക്ഷത്ത്.

സീക്രട്ട് റൂമിൽ ഒരു ദിവസം ചിലവഴിച്ചിട്ടാണ് റിയാസും ഒപ്പമുണ്ടായിരുന്ന വൈൽഡ് കാർഡ് ആയ വിനയ് മാധവും ഹൗസിലേക്ക് കയറുന്നത്. റിയാസും വിനയ്‍യും വീട്ടിലേക്ക് കയറി പിറ്റേദിവസം മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. റിയാസിന്റെ മുഖ്യശത്രുവായത് റോബിൻ രാധാകൃഷ്ണനായിരുന്നു.
നിലപാടുകളിലെ വൈരുധ്യങ്ങൾക്കൊപ്പം ഇരുവരും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ഒട്ടും മടിയില്ലാത്തവരായതും ഇരുവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായി.
പതിയെ പതിയെ റിയാസ് തന്റെ ടാർഗെറ്റുകളെ വെട്ടിവീഴ്ത്തി. ശേഷം താൻ വന്നതിന്റെ ഉദ്ദേശലക്ഷ്യം പല ടാസ്ക്കുകളിലൂടെയും വ്യക്തമായ സംസാരത്തിലൂടെയും പ്രേക്ഷകരെ പറഞ്ഞ് മനസിലാക്കി.

ആരും തന്നെ ഏറ്റുപിടിക്കാൻ പുറത്തില്ലെന്ന് ശക്തമായി മനസിലാക്കി എത്തിയ റിയാസ് സ്വപ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഷോ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഗെയിമിനെ തിരിക്കുന്ന ആളായി റിയാസ് മാറി.
ടൈറ്റിൽ കിരീടത്തിന് ഏറ്റവും അർഹതയുള്ള സാധ്യതയുള്ള മത്സരാർഥികളിൽ പ്രധാനിയായും റിയാസ് മാറി.
ഈ സീസണിലെ രണ്ട് പ്രധാന മത്സരാർഥികൾ പോയപ്പോൾ ബിഗ് ബോസിന് നഷ്ടപ്പെട്ട കളർ തിരിച്ചുപിടിച്ചവരിൽ പ്രധാനി റിയാസായിരുന്നുവെന്ന് നിസംശയം പറയാം.


Click it and Unblock the Notifications