'ഒന്നും പൂർത്തിയാക്കാതെയാണ് ഇറങ്ങിയത്, വൈൽഡ് കാർഡ് കിട്ടിയാൽ ഉറപ്പായും പോകും'; ശാലിനി
ബിഗ് ബോസ് മലയാളം നാലാം സീസൺ ഇരുപത്തിനാല് ദിവസം പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും മത്സരബുദ്ധിയും കൂടി വരികയാണ്. സേഫ് ഗെയിം കളിച്ചുകൊണ്ടിരുന്നവർ പോലും കളത്തിൽ ഇറങ്ങി തുടങ്ങി. നാലാം ആഴ്ചയിലെ വീക്ക്ലി ടാസ്ക് മുമ്പുള്ള ആഴ്ചകളിൽ സംഭവിച്ച ഒരു തെറ്റ് പോലും ആവർത്തിക്കാതെ വളരെ സൂക്ഷ്മമായി പരിശോധിച്ചും വിലയിരുത്തിയുമാണ് വീട്ടിലെ അംഗങ്ങൾ കളിക്കുന്നത്.
വീട്ടിൽ നിന്നും രണ്ടുപേരാണ് ഇതുവരെ പുറത്തായത്. ആദ്യത്തെ ആഴ്ച ജാനകി സുധീറും മൂന്നാമത്തെ ആഴ്ച ശാലിനി നായരുമാണ് പുറത്തായത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള പുറത്താക്കലായിരുന്നു ശാലിനിയുടേത്. പ്രകടനത്തിൽ വളരെ പിന്നിലായിരുന്ന അശ്വിൻ വീട്ടിൽ തുടരുകയും അത്യാവശ്യം സക്രീൻ സ്പേസ് ഉണ്ടാക്കിയും ഗെയിമുകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത ശാലിനി പുറത്താവുകയും ചെയ്തത് വീട്ടുകാരേയും അത്ഭുതപ്പെടുത്തി.

നൂറ് ദിവസം തികച്ച് നിന്ന് കപ്പ് അടിച്ച് താൻ കണ്ട സ്വപ്നങ്ങൾ സഫലമാക്കണമെന്ന് ആഗ്രഹിച്ചാണ് ശാലിനി ബിഗ് ബോസിൽ എത്തിയത്. പെട്ടന്നുള്ള പുറത്താക്കൽ ശാലിനിക്കും വലിയ ആഘാതമായിരുന്നു. താൻ ഒട്ടും തയ്യാറായിരുന്നില്ലെന്ന് പലതവണ വീടിന് പടിയിറങ്ങുന്നതിന് മുമ്പും മോഹൻലാലിനൊപ്പം അവസാനം സ്റ്റേജിൽ നിന്നപ്പോഴും ശാലിനി പറയുന്നുണ്ടായിരുന്നു. കുടുംബാംഗങ്ങളിൽ പലരോടും മനസിൽ വെറുപ്പുളളപോലെയാണ് ശാലിനി സംസാരിച്ചതും അവസാന യാത്ര പറഞ്ഞതും. വീട്ടിൽ ശാലിനി ഏറ്റവും കൂടുതൽ സൗഹൃദം വെച്ചിരുന്ന അഖിലിന് മാത്രമാണ് ജയിച്ച് വരാനുള്ള ആശംസ ശാലിനി നൽകിയത്.

ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വീട്ടിൽ നടന്ന യഥാർഥ സംഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശാലിനി നായർ. 'ആ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരെ വെച്ച് നോക്കുമ്പോൾ ഒരുപക്ഷേ ഞാൻ പുറത്ത് പോകുമെന്ന് പ്രേക്ഷകർ വിചാരിച്ച് കാണില്ല. മിക്കവാറും ആദ്യത്തെ ആഴ്ചയിലെ പ്രകടനം കണ്ടാണ് അവർ വിലയിരുത്തിയിട്ടുണ്ടാവുക. അവിടെയുള്ള പലരും പിആർ ടീമിനെ വെച്ച് പുറത്ത് പിന്തുണയുണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ അത്തരമൊരു പിന്തുണ എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ആയിരുന്നില്ല പുറത്ത് പോകേണ്ടിയിരുന്നത്. ലക്ഷ്മി ചേച്ചിയും അശ്വിനുമെല്ലാം ആ ലിസ്റ്റിൽ ഉണ്ടായിരുന്നു.'

'ലക്ഷ്മി ചേച്ചി പോകാൻ തയാറായി നിൽക്കുകയായിരുന്നു. ഞാനും അശ്വിനും ഒക്കെയാണെങ്കിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടാണ് അവിടെ നിന്നിരുന്നത്. വീട്ടിനുള്ളിൽ നെഗറ്റീവായിട്ടുള്ളവരും പോസിറ്റീവായിട്ടുള്ളവരുമുണ്ട്. അവരുടെ പേര് എടുത്ത് പറയാൻ സാധിക്കില്ല. അവിടെ ചില ഫേക്ക് സ്മൈലുകൾ ഉണ്ടായിരുന്നു. ഫേക്കായ ആളുടെ പേര് അവർ ഒരു സ്ത്രീയായത് കൊണ്ട് മാത്രം പറയുന്നില്ല. അവർ അറിയാതെ തന്നെ ഇക്കാര്യം മനസിലാക്കാൻ സാധിച്ചിരുന്നു. ലാലേട്ടനോട് സംസാരിക്കുമ്പോൾ പോലും അവരുടെ ചിരി ഫേക്കാണ്.'

'അവിടെ ലക്ഷ്മിപ്രിയയേയും ധന്യയേയുമൊക്കെ മനസിലാക്കാതെ പോയത് ഞാനാണ്. അവർ എന്താണ് അണിയറയിൽ ചെയ്തുകൊണ്ടിരുന്നതെന്ന് മനസിലാക്കാനായില്ല. ശാലിനിയെ ഇനി വളർത്തരുത് എന്ന് പറഞ്ഞ അതേ ലക്ഷ്മി ചേച്ചിയും ധന്യയും തന്നെയാണ് അവസാനം, അവൾ തങ്ങളെ മനസിലാക്കാതെയാണ് പോയത് എന്ന് പറഞ്ഞത്. അവർക്കൊപ്പം സുഹൃത്തായി സുചിത്രയും ഉണ്ടായിരുന്നു. ഒന്നും പൂർത്തിയാക്കാതെയാണ് അവിടെ നിന്ന് ഇറങ്ങിയത്. ഇനി വൈൽഡ് കാർഡ് എൻട്രി വഴി അവസരം ലഭിച്ചാൽ ഉറപ്പായും പോകും. ദിൽഷയോട് പൂർണമായി മറുപടി പറയാൻ സാധിച്ചില്ല. ലാലേട്ടൻറെ എപ്പിസോഡായതുകൊണ്ട് 'മതി ദിൽഷ' എന്ന് പറഞ്ഞ് വേഗം അവസാനിപ്പിക്കുകയായിരുന്നു.'
Recommended Video

'ചിലർ അടുക്കളയിലും ബാത്ത് റൂമിൻറെ സൈഡിലും പ്ലാൻ ചെയ്യുന്നത് പോലെയാണ് ആളുകൾ നോമിനേഷനിൽ വരുന്നത്. അതുമാറി പ്രേക്ഷകർക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരം കിട്ടണമെന്ന ആഗ്രഹമുണ്ട്. അഖിലാണ് അവിടെ ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി. ഗ്രാൻഡ് ഫിനാലെയിൽ എത്താൻ സാധ്യതയുള്ളവർ അഖിലും ജാസ്മിനും ഡോ.റോബിനുമാണ്. ഇവരുടെ പേര് മാത്രമെ ഇപ്പോ പറയാനാകൂ. ബാക്കി അവിടെയുള്ള ആരും പെർഫക്ടാണെന്ന് തോന്നിയിട്ടില്ല' ശാലിനി പറഞ്ഞു. കഠിനാധ്വാനത്തിനു പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുള്ള ശാലിനി പുതിയ അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications