'ഇവർ എന്നോട് ഇനി മിണ്ടരുത്'; മുണ്ടുപൊക്കി കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഏത്തമിട്ട് അഖിൽ, കേസ് അവസാനിച്ചു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പുതിയ വിവാദം അഖിൽ മാരാർ മറ്റ് മത്സരാർഥികളെ മുണ്ട് പൊക്കി കാണിച്ചതാണ്. ഹൗസിലേക്ക് കയറുന്നതിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിച്ച് ആളുകളെ കൂട്ടുന്നതാണെന്ന് അഖിൽ പറഞ്ഞിരുന്നു.
ഈ വിഷയത്തെ കുറിച്ച് ചലഞ്ചറായി കയറിയ റിയാസ് സലീം അഖിലിനോട് ചോദിച്ചു. ഇതോടെ നാദിറ, ജുനൈസ്, സെറീന തുടങ്ങിയവർ അഖിലിന് എതിരെ തിരിഞ്ഞ് പ്രതികരിക്കാൻ തുടങ്ങി.
തുടർന്ന് താൻ എന്താണ് ഉദ്ദേശിച്ചതെന്ന് പറയാൻ ശ്രമിക്കുന്നതിനിടെയാണ് അഖിൽ മാരാർ മുണ്ട് പൊക്കി കാണിച്ചത്. ഇതോടെ സെറീന, ജുനൈസ്, നാദിറ, റിയാസ് സലീം തുടങ്ങിയവർ അഖിലിനെ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്ന സംഭവങ്ങൾ ഹൗസിന് പുറത്തും സോഷ്യൽമീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുണ്ട് പൊക്കി കാണുന്ന ചേഷ്ഠ തന്നെ വളരെ മോശമാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

സെറീന ഈ വിഷയം ബിഗ് ബോസ് കോടതിയിൽ കേസായി കൊടുക്കുകയും വാദം നടക്കുകയും ചെയ്തു. സെറീനയ്ക്ക് വേണ്ടി റിയാസാണ് കേസ് വാദിച്ചത്. പൊളി ഫിറോസായിരുന്നു ജഡ്ജ്. അഖിൽ മാരാർ തന്നെയാണ് അഖിലിന് വേണ്ടി വാദിച്ചത്. സെറീനയ്ക്ക് വേണ്ടി നാദിറ അടക്കമുള്ളവർ സാക്ഷികളായി ഹാജരായി.
മുണ്ട് പൊക്കൽ സംഭവത്തിന് ശേഷം ഹൗസിലെ ചലഞ്ചേഴ്സും മറ്റ് മത്സരാർഥികളുമെല്ലാം അഖിലിന് നേരെ തിരിഞ്ഞിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അഖിൽ മാരാർ കുറ്റം സമ്മതിച്ചു. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന താൻ അടക്കമുള്ളവരോട് പ്രത്യേകം പ്രത്യേകം അഖിൽ മാപ്പ് പറയണമെന്ന് തുടർന്ന് സെറീന ആവശ്യപ്പെട്ടു.
പക്ഷെ അഖിൽ മാരാർ തയ്യാറായില്ല. കുറ്റം സമ്മതിച്ച് മാപ്പ് പറയണമെങ്കിൽ താൻ ചെയ്തത് തെറ്റായ പ്രവൃത്തിയാണെന്ന് പറയുന്നവർ തന്നോട് ഇനിയുള്ള ദിവസങ്ങളിൽ സംസാരിക്കാൻ പാടില്ലെന്ന ഉപാധിവെക്കണമെന്ന് അഖിൽ ആവശ്യപ്പെട്ടു.
'കുറ്റം സമ്മതിച്ച് മാപ്പ് പറയണമെങ്കിൽ ഞാൻ ചെയ്തത് തെറ്റായ പ്രവൃത്തിയാണെന്ന് പറയുന്നവർ എന്നോട് ഇനിയുള്ള ദിവസങ്ങളിൽ സംസാരിക്കാൻ പാടില്ലെന്ന ഉപാധിവെക്കണം. കാരണം റിയാസ് പറഞ്ഞൊരു സ്റ്റേറ്റ്മെന്റുണ്ട്. തനിക്ക് ഇഷ്ടമില്ലാത്തവരോട് താൻ ഷോയിൽ വെച്ച് മിണ്ടിയിട്ടില്ലെന്ന്.... അതാണ് അഭിമാനം.'
'അതുകൊണ്ട് വളരെ മോശപ്പെട്ട, സഹകരിക്കാൻ കൊള്ളാത്ത, കേരളത്തിലെ ചെറുപ്പക്കാരേയും കുട്ടികളേയും മോശമായി ഇൻഫ്ലൂവൻസ് ചെയ്ത എന്നോട് ഇവിടെ ഇരിക്കുന്ന മാന്യ വ്യക്തികൾ ഞാൻ ഇവിടെ നിന്നും പോകുന്നത് വരേയും മിണ്ടാനോ സഹകരിക്കാനോ പാടില്ലെന്ന് ഉപാധിവെച്ചാൽ ഞാൻ മാപ്പ് പറയാം', എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

ചെയ്ത പ്രവൃത്തി തെറ്റാണെന്ന് സമ്മതിക്കുന്നുവെന്നും പക്ഷെ മുണ്ട് പൊക്കി കാണിച്ചത് വേറൊരു ഉദ്ദേശത്തോടെയല്ലെന്നും ജഡ്ജ് ഫിറോസിനോട് വീണ്ടും അഖിൽ മാരാർ പറഞ്ഞു. ശേഷം എല്ലാവരോടും അഖിൽ മാപ്പ് പറഞ്ഞു. ഉടൻ തന്നെ ഇന്റിവിജ്വലി ഓരോരുത്തരോടും അഖിൽ മാപ്പ് പറയണമെന്ന് സെറീന ആവശ്യപ്പെട്ടു. പക്ഷെ അഖിൽ തയ്യാറായില്ല.
അഖിൽ മാരാർ മുണ്ടുപൊക്കിയത് താൻ കണ്ടിട്ടില്ലെന്നാണ് ഷിജു ജഡ്ജ് ചോദിച്ചപ്പോഴും പറഞ്ഞത്. അതുകൊണ്ട് അഖിലിനെ കുറ്റപ്പെടുത്താൻ പറ്റില്ലെന്ന നിലപാടിലായിരുന്നു ഷിജു. ശേഷം ജഡ്ജിന്റെ വിധ അനുസരിച്ച് അഖിൽ കുറ്റം സമ്മതിച്ച് പത്ത് തവണ ഏത്തമിട്ടു. ഇപ്പോൾ കേസ് തീർന്നുവെങ്കിലും ഈ ആഴ്ച മോഹൻലാൽ വരുമ്പോഴാണ് ബാക്കിയുള്ള വിചാരണ നടക്കുക. അതിനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications