'ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് അഖിൽ വീട്ടില്‍ കയറി വന്നു, സമൂഹത്തിൽ അറിയപ്പെടണമെന്നാണ് അവന്'; അച്ഛനും അമ്മയും
കഴിഞ്ഞ ദിവസം അഖിൽ മാരാരെ വയറ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ അദ്ദേഹം ഷോ ക്വിറ്റ് ചെയ്ത് പോകുമോയെന്ന ഭയമായിരുന്നു പ്രേക്ഷകർക്ക്. പരിശോധനയ്ക്കായി പോയ അഖിൽ തിരികെ വീട്ടിൽ വന്നത് വളരെ വൈകിയാണ്. അതുകൊണ്ടാണ് അഖിൽ ക്വിറ്റ് ചെയ്തുവെന്ന തരത്തിൽ സോഷ്യൽമീഡിയയിലും റൂമറുകൾ പടർന്നത്. അഖിൽ കൂടി ഷോ ക്വിറ്റ് ചെയ്ത് പോയാൽ സീസൺ ഫൈവ് വീണ്ടും റേറ്റിങിൽ കൂപ്പുകുത്തും.
ഷോയെ കുറച്ചെങ്കിലും ഇപ്പോൾ ലൈവാക്കി നിർത്തുന്നത് അഖിൽ മാരാരുടെ സാന്നിധ്യമാണ്. ഹേറ്റേഴ്സിനെ ആരാധകരാക്കുകയെന്നത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല. പക്ഷെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സമൂഹത്തിൽ തനിക്കുണ്ടായിരുന്ന നെഗറ്റീവ് ഇമേജ് അഖിൽ ഹൗസിലെ മികച്ച പ്രകടനത്തിലൂടെ മാറ്റിയെടുത്തു.
സോഷ്യൽമീഡിയ പോളുകളും മറ്റും പരിശോധിക്കുമ്പോൾ സീസൺ ഫൈവ് അഖിലിന്റേതായി മാറാനാണ് സാധ്യത. കാരണം ഹൗസിലെ മറ്റ് പതിനൊന്ന് മത്സരാർഥികളേക്കാൾ ജനപിന്തുണ അഖിലിനുണ്ട്.

പക വെച്ച് ഗെയിം കളിക്കാൻ അഖിൽ ശ്രമിക്കാറില്ലെന്നതും ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സർക്കാർ ജോലി ഉപേക്ഷിച്ച് അഖിൽ സിനിമയിലേക്ക് ചേക്കേറിയത് വിഷമിപ്പിച്ചിരുന്നുവെങ്കിലും അവന്റെ തീരുമാനമായിരുന്നു ശരിയെന്ന് ഇപ്പോൾ തങ്ങൾക്ക് മനസിലായി എന്നാണ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും പറയുന്നത്.
അഖിൽ എന്ത് കാര്യത്തിന് ഇറങ്ങിയാലും അതിൽ വിജയം നേടിയിട്ടെ തിരികെ വരാറുള്ളുവെന്നും ബിഗ് ബോസ് അവസാനിക്കുമ്പോൾ വിജയം അഖിലിന്റേതാകാൻ ആഗ്രഹിക്കുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.
വീഡിയോയുടെ പൂർണ്ണരൂപം ചുവടെ:
കോളജ് കാലത്തെ അഖിലിന്റെ പ്രണയത്തെ കുറിച്ചും മാതാപിതാക്കൾ വിവരിച്ചു. 'അഖിലിന്റെ ഉയർച്ചയാണ് ഞങ്ങൾ എന്നും ആഗ്രഹിക്കുന്നത്. പഠിക്കുന്ന കാലത്ത് സ്വന്തമായി കഥ എഴുതിയും നാടകം അവതരിപ്പിച്ചും സമ്മാനങ്ങൾ നിരവധി നേടിയിട്ടുണ്ട് അഖിൽ. പി എസ് സി എഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അന്ന് സർക്കാർ ജോലിയിലേക്ക് ഇല്ലെന്ന അവന്റെ തീരുമാനം കേട്ടപ്പോൾ എതിർക്കേണ്ടി വന്നത്.'
'പക്ഷെ അപ്പോഴും അവന്റെ മോഹം സിനിമയായിരുന്നു. ഇന്ന് അവൻ ബിഗ് ബോസ് വരെ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കഠിനപ്രയത്നമാണ്. ഒത്തിരി വായനയുള്ള കൂട്ടത്തിലാണ് അഖിൽ', മകനെ കുറിച്ച് മാതാപിതാക്കൾ പറയുന്നു.

പഠനത്തിൽ സ്കൂൾ കാലം മുതൽ മിടുക്കനായിരുന്നുവെന്നും അമ്മയെ കുറിച്ച് മാതൃദിനത്തിൽ അഖിൽ എഴുതിയ കവിത ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു. കോളജ് പഠനകാലത്തെ പ്രണയത്തെ കുറിച്ച് അഖിൽ ഹൗസിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. ആ പെൺകുട്ടിയേയും കൂട്ടി വീട്ടിൽ വന്നിരുന്നുവെന്നും പിന്നീട് ഇരുവരും സ്വമേധയ പിരിയാമെന്ന് തീരുമാനിച്ചതാണെന്നും അഖിലിനെ കുറിച്ച് സംസാരിക്കവെ അച്ഛൻ രാജേന്ദ്രൻ പിള്ള പറഞ്ഞു.
'ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് പ്രണയിക്കുന്ന പെൺകൊച്ചിനേയും വിളിച്ചോണ്ട് അവൻ വീട്ടിലേക്ക് വന്നത്. അന്ന് ഞങ്ങൾ എതിർത്തൊന്നുമില്ല. പഠനം കഴിഞ്ഞിട്ടും ഈ പ്രണയം ശക്തമായി നിലനിൽക്കുകയാണെങ്കിൽ രണ്ട് വീട്ടുകാരും കൂടിയാലോചിച്ച് വിവാഹം വേണോ വേണ്ടയോയെന്ന് തീരുമാനിക്കാമെന്നാണ് ഇരുവരോടും പറഞ്ഞത്.'
'അന്ന് അവർ സമ്മതം മൂളി പോയി. ശേഷമാണ് അഖിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് നല്ല വരുമാനവും അവന് ഉണ്ടായിരുന്നു. പക്ഷെ ആ പ്രണയം ഇരുവരും പിന്നീട് സംസാരിച്ച് അവസാനിപ്പിച്ചുവെന്നാണ് അറിഞ്ഞത്.'
'പ്രണയ വിവാഹമായിരുന്നില്ല അഖിലിന്റേത്. അവന്റെ ഭാര്യയുടെ അമ്മയ്ക്ക് അഖിലിനെ ഇഷ്ടപ്പെട്ടതുകൊണ്ട് വീട്ടിൽ വന്ന് ആലോചിച്ച് തീരുമാനിച്ച് വിവാഹം നടത്തിയതാണ്', അഖിലിന്റെ അച്ഛനും അമ്മയും വിശദമാക്കി. പണമൊന്നും അഖിലിന്റെ ലക്ഷ്യമല്ലെന്നും സമൂഹത്തിൽ അറിയപ്പെടണമെന്നതാണ് ലക്ഷ്യമെന്നും മാതാപിതാക്കൾ പറയുന്നു.


Click it and Unblock the Notifications











