'ഒന്ന് സ്നേഹിച്ച് വന്നതായിരുന്നു....'; ബിഗ് ബോസ് ഹൗസിൽ നിന്നും ഏയ്ഞ്ചലിൻ പുറത്ത്, കണ്ണ് നിറഞ്ഞ് സഹ താരങ്ങൾ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് ആഴ്ച പിന്നിട്ടശേഷമാണ് ഹൗസിലെ ആദ്യത്തെ എലിമിനേഷൻ നടന്നിരിക്കുന്നത്. ആദ്യത്തെ ആഴ്ചയിൽ എലിമിനേഷൻ ഉണ്ടായിരുന്നില്ല. മത്സരാർഥികളെ മനസിലാക്കാൻ പ്രേക്ഷകർക്ക് കൂടുതൽ സമയം കൊടുക്കുന്നതിന്റെ ഭാഗമായാണ് ആദ്യത്തെ ആഴ്ചയിലെ എലിമിനേഷൻ എടുത്ത് കളഞ്ഞത്.
രണ്ടാമത്തെ ആഴ്ചയിൽ വീക്കെൻഡ് എപ്പിസോഡിൽ മത്സരാർഥികൾ കാരണം ചില അനിഷ്ട സംഭവങ്ങൾ നടന്നതിനാൽ മോഹൻലാൽ ഷോ ക്വിറ്റ് ചെയ്ത് പോയിരുന്നു. അതിനാൽ മൂന്നാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിലാണ് എലിമിനേഷൻ നടന്നിരിക്കുന്നത്. നല്ല സമയം സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഏയ്ഞ്ചലിൻ മരിയയാണ് സീസൺ ഫൈവിൽ ഹൗസിൽ നിന്നും ആദ്യം പുറത്തായിരിക്കുന്നത്.

നേരത്തെ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് വന്ന ഹനാൻ അനാരോഗ്യം കാരണം ഹൗസിൽ നിന്നും പുറത്ത് പോയിരുന്നു. എന്നാൽ ഏയ്ഞ്ചലിൻ പുറത്തായതിനോട് യോജിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിൻ മരിയയാണ് എലിമിനേറ്റ് ആയതെന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും ഞെട്ടലാണ് ഉണ്ടായത്.
ഹൗസിൽ ഏറ്റവും ഒറിജിനലായി നിന്ന് പെരുമാറുന്നത് ഏയ്ഞ്ചലിനാണെന്നാണ് പ്രേക്ഷകരെല്ലാം പറയുന്നത്. ഒത്തിരി ആഗ്രഹിച്ച് വന്നതാണ് ഇവിടെ..എന്നാണ് ബിബി ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ ഏയ്ഞ്ചലിന്‍ പറഞ്ഞത്. ഇത്രയും ദിവസം ബിഗ് ബോസ് വീട്ടിൽ സജീവമായിരുന്ന ഒരു പെൺകുട്ടി. പ്രേക്ഷകർ ഈ ആഴ്ച പുറത്തേക്ക് പോകാൻ തെരഞ്ഞെടുത്തത് ഏയ്ഞ്ചലിനെയാണ് എന്ന് പറഞ്ഞാണ് താരത്തെ മോഹൻലാൽ വേദിയിലേക്ക് ക്ഷണിച്ചത്.
സങ്കടമുണ്ടോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് ഏയ്ഞ്ചലിന്‍ മറുപടി നൽകിയത്. ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ ഇത്രയും ദിവസം ഇത്രയും വലിയ ആൾക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നിൽക്കുകയെന്ന് പറയുന്നത് വലിയ കാര്യമല്ലേ. അതൊരു അച്ചീവ്മെന്റ് അല്ലേ. അത് വലിയൊരു കാര്യമാണ്.

തീർച്ചയായും അതിൽ അഭിമാനിക്കാം എന്നാണ് മോഹൻലാൽ ഏയ്ഞ്ചലിനെ ആശ്വസിപ്പിച്ച് പറഞ്ഞത്. 'ആദ്യദിവസം എനിക്ക് ബിബി വീട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. പിന്നെ ദിവസങ്ങൾ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണൽ അറ്റാച്ച്മെന്റ് ആയി. വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു. ഞാൻ ആയിരിക്കും അവിടെ ഏറ്റവും കൂടുതൽ ഉറങ്ങുന്ന ആള്‍. ഇടയ്ക്ക് തോന്നുമായിരുന്നു ഞാൻ എവിക്ട് ആകുമെന്ന്. ടാസ്ക് കളിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമായി കാണില്ല.'
'ടാസ്കിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് പേഴ്സണാലിറ്റിക്കും എത്തിക്സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരെയും ഞാൻ ഓർക്കും. ഇവിടെ വന്നതിൽ എന്റെ ക്യാരക്ടറിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്' എന്നാണ് ഏയ്ഞ്ചലിൻ മോഹൻലാലിനോട് പറഞ്ഞത്. 'സീസൻ 5... ഏറ്റവും മികച്ച ഒറിജിനലിനെ കണ്ടെത്താനുള്ള മത്സരം... എന്നിട്ടോ ഏറ്റവും ഒറിജിനൽ ആദ്യമെ പുറത്ത്... ഒടുവിൽ ഏറ്റവും വ്യാജമായതിനാവും ഗപ്പ്.'
'കാരണം വോട്ട് ചെയ്യുന്നവർ മൊത്തം ഒറിജിനൽസ് ആണല്ലോ...' എന്നാണ് ഏയ്ഞ്ചലിൻ പുറത്തായതിൽ പ്രതിഷേധിച്ച് ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ പ്രതികരണത്തിലൂടെ സോഷ്യല്‍ മീഡിയ കീഴടക്കിയ ആളാണ് ഏയ്ഞ്ചലിന്‍ മരിയ. ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദത്തോട് തീയറ്ററിന് മുന്നില്‍ തുറന്നടിച്ചതാണ് ഏയ്ഞ്ചലിൻ സാമൂഹ ശ്രദ്ധയിലേക്ക് വന്നത്.
പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവെന്നും അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ ഏയ്ഞ്ചലിൻ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയത്തിൽ എത്തിപ്പെട്ടത്.


Click it and Unblock the Notifications











