'അവളെ ഫ്ലാഗ് പുതപ്പിച്ച് കിടത്തിയിരിക്കുകയായിരുന്നു, പ്രണയം പറയാൻ തയ്യാറെടുക്കുമ്പോഴായിരുന്നു മരണം'; മിഥുൻ
കരുത്തരായ മത്സരാര്‍ത്ഥികളുള്ള ടോപ്പ് 10ല്‍ നിന്ന് ടോപ്പ് ഫൈവിലെത്തുക എന്നത് ബിഗ് ബോസ് സീസൺ ഫൈവിൽ അവശേഷിക്കുന്ന മത്സരാർത്ഥികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പതിനൊന്നാം ആഴ്ചയിലെ വീക്ക്ലി ടാസ്ക്ക് ആരംഭിച്ചതോടെ സമാധാനപരമായ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹൗസ് വീണ്ടും കലുഷിതമായി.
അനുഭവങ്ങള്‍ പാളിച്ചകളെന്നാണ് പുതിയ വീക്ക്ലി ടാസ്ക്കിന്റെ പേര്. മത്സരാര്‍ത്ഥികള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെ ഒരു ഗ്രാഫ് രൂപപ്പെടുത്തി വിവരിക്കുന്ന രീതിയിലാണ് ടാസ്ക്ക്.
വർഷങ്ങളടക്കം ഓർത്തെടുത്ത് അടയാളപ്പെടുത്തിയാണ് റെനീഷയടക്കമുള്ളവർ ഗെയിം കളിച്ചത്. അഖിൽ മാരാർ, വിഷ്ണു തുടങ്ങി കുറച്ചുപേർ മാത്രമാണ് ഗെയിം മനസിലാക്കി കളിക്കുന്നത്. മറ്റുള്ളവർ സ്വന്തം കഥ പറയാൻ വീണ്ടും ഒരു അവസരം ലഭിക്കുന്നുവെന്ന തരത്തിലാണ് തയ്യാറെടുപ്പുകൾ നടത്തിയത്.
ജുനൈസ്, റിനോഷ് തുടങ്ങിയവർ കഥ പറയാൻ അവസരം ലഭിക്കാത്തതിന്റെ പേരിൽ വാക്ക് തർക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മിഥുൻ തന്റെ ജീവിത കഥ വിവരിക്കുന്ന പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് ബിഗ് ബോസ് ടീം.

പ്രണയിനിയെ നഷ്ടപ്പെട്ടതിനെ കുറിച്ച് അടക്കം മിഥുൻ വെളിപ്പെടുത്തുന്നത് പുതിയ പ്രമോയിൽ കാണാം. ഓഫീസർ റാങ്കിലുള്ള സന എന്നൊരു പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും പ്രണയം പറയാൻ വേണ്ടി തയ്യാറായി നിൽക്കുമ്പോൾ സന മരിച്ചുവെന്ന വാർത്തയാണ് വന്നതെന്നും മിഥുൻ വെളിപ്പെടുത്തുന്നു.
ഫ്ലാഗ് പുതപ്പിച്ച് കിടത്തിയിരിക്കുന്ന തന്റെ കാമുകിയെ കണ്ടപ്പോഴുണ്ടായ നിമിഷങ്ങളെ കുറിച്ചും പ്രണയം അറിയിക്കാൻ പറ്റാത്തതിലുള്ള വിഷമത്തെ കുറിച്ചും മിഥുൻ സംസാരിച്ചു. തനിക്ക് നിരവധി ലിവിങ് റിലേഷൻഷിപ്പുകളുണ്ടായിരുന്നുവെന്നും മിഥുൻ അനുഭവങ്ങള്‍ പാളിച്ചകൾ വീക്ക്ലി ടാസ്ക്കിൽ വെളിപ്പെടുത്തി.
അതേസമയം മിഥുൻ ഈ ആഴ്ചത്തെ നോമിനേഷൻ ലിസ്റ്റിലുണ്ട്. എഴുപത് ദിവസം പിന്നിട്ടിട്ടും റിനോഷിനൊപ്പം നിന്ന് മിഥുൻ സേഫ് ഗെയിം കളിക്കുകയാണെന്ന ആക്ഷേപം പ്രേക്ഷകർക്കുണ്ട്. ഇത്രയേറെ ദിവസം കഴിഞ്ഞിട്ടും മിഥുൻ വഴി ഹൗസിൽ ഒരു ചലനമുണ്ടായിട്ടില്ല. പല അഭിപ്രായങ്ങളും മുഖത്ത് നോക്കി പറയാൻ പോലും ശ്രമിക്കാത്ത മത്സരാർത്ഥിയാണ് മിഥുൻ. ഇക്കാരണങ്ങൾക്കൊണ്ട് തന്നെയാണ് എല്ലാ എവിക്ഷൻ പ്രക്രിയയിൽ നിന്നും മിഥുൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മിഥുനെ ഹൗസിൽ തുടരാൻ അനുവദിച്ചാൽ നല്ല കണ്ടന്റുകൾ തരുന്ന മറ്റൊരു മത്സരാർത്ഥി കൂടി സാഗറിനെപ്പോലെ പുറത്താകുമെന്നും പ്രേക്ഷകർ പറയുന്നു. ഫിസിക്കൽ ടാസ്ക്കുകളിൽ മാത്രമാണ് മിഥുന്റെ സാന്നിധ്യം കാണാൻ സാധിക്കുക. മൈന്റ് ഗെയിം പോലുള്ളവ വരുമ്പോൾ മിഥുന്റെ ഗെയിം താഴും.

റിനോഷിന്റെ പിന്തുണയും ഹൗസിൽ എഴുപത് ദിവസം തികയ്ക്കാൻ മിഥുനെ സഹായിച്ചിട്ടുണ്ട്. അഖിൽ മാരാരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഗെയിം കളിക്കുന്നതിനാൽ ശോഭ, ജുനൈസ് തുടങ്ങിയവർക്ക് മിഥുന്റെ സേഫ് ഗെയിം മനസിലാകാത്ത അവസ്ഥയുമുണ്ട്. ഈ വീക്ക്ലി ടാസ്ക്കിൽ മിഥുന് വേണ്ടി സംസാരിക്കുന്നതിനിടെ അസഭ്യം പറയുന്ന റിനോഷിന്റെ വീഡിയോയും വൈറലാണ്.
ഗെയിം കളിക്കേണ്ട രീതി വിഷ്ണു സഹമത്സരാർത്ഥികൾക്ക് മനസിലാക്കി കൊടുത്തുകൊണ്ടിരിക്കവെയാണ് റിനോഷ് പ്രകോപിതനായി അസഭ്യം പറഞ്ഞത്. വീഡിയോ വൈറലായതോടെ റിനോഷിന്റെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്നും പ്രേക്ഷകർ കുറിക്കുന്നു. വീക്ക്ലി ടാസ്ക്ക് പൂർത്തിയാകുമ്പോൾ കൂടുതൽ പിളർച്ചകളും വഴക്കുകളും ഹൗസിൽ ഉണ്ടാകും.
മടുപ്പിക്കുന്ന തരത്തിലുള്ള വീക്ക്ലി ടാസ്ക്ക് കൊടുത്തത്തിൽ പ്രേക്ഷകർക്കും പ്രതിഷേധമുണ്ട്. ലൈവ് കാണാൻ ഒട്ടും ആവേശം തോന്നുന്നില്ലെന്നും പരാതികൾ ഉയരുന്നു. അഖില്‍, സെറീന, ഷിജു, റിനോഷ്, റെനീഷ, മിഥുന്‍ എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍. ഇതില്‍ മിഥുനിന്‍റെ പേര് ക്യാപ്റ്റന്‍റെ അവകാശം ഉപയോഗിച്ച് സെറീന നേരിട്ട് നോമിനേറ്റ് ചെയ്തതാണ്.


Click it and Unblock the Notifications