'മിഥുന്റെ ക്രഷ് ബോക്സറായ ഒരു പെൺകുട്ടിയായിരുന്നു, പട്ടാള കഥ പിആറിന്റ ഭാഗമായി കേറ്റി പറഞ്ഞത്'; അധ്യാപകൻ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് പത്തുപേരാണ്. ഇവരിൽ അഞ്ചോ നാലോ ആളുകൾ ഹൗസിൽ നിന്നും വൈകാതെ പുറത്താകും. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്.
എല്ലാവരും ടിക്കറ്റ് ടു ഫിനാലെ നേടാനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. അക്കൂട്ടത്തിൽ പുറത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അനിയൻ മിഥുൻ എന്ന മത്സരാർത്ഥിയെ കുറിച്ചാണ്.
കഴിഞ്ഞ വീക്ക്ലി ടാസ്ക്കിനിടെ ജീവിത കഥ വിവരിക്കുന്നതിനിടയിൽ മിഥുൻ തന്‍റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ആർമിയിൽ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനിലുള്ള സന എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും സന പിന്നീട് വെടിയേറ്റ് മരിച്ചുവെന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്.
ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട കഥയായതിനാൽ മിഥുന്റെ കഥ വളരെ വേഗത്തിൽ വൈറലാവുകയും അതിലെ സത്യാവസ്ഥ ആളുകൾ അന്വേഷിക്കാനും തുടങ്ങി.

മോഹൻലാൽ അടക്കം ഇതേകുറിച്ച് അനിയൻ മിഥുനോട് ചോദിച്ചിരുന്നു. അങ്ങനൊരു പെൺകുട്ടി ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിട്ടില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. പക്ഷെ മിഥുൻ താൻ പറഞ്ഞത് നുണയാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല. വരും വരായ്കകൾ സ്വയം നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പ് മോഹൻലാൽ മിഥുന് നൽകുകയും ചെയ്തു.
മിഥുന്റെ പ്രണയകഥ കള്ളമാണെന്ന് തെളിഞ്ഞതോടെ താരത്തിന്റെ വുഷുവുമായി ബന്ധപ്പെട്ടുള്ള റെക്കോർഡുകളും നേട്ടങ്ങളും സത്യമാണോയെന്ന് പ്രേക്ഷകർ അന്വേഷിക്കാൻ തുടങ്ങി. ഇപ്പോഴിതാ വുഷുവുമായി ബന്ധപ്പെട്ടും അനിയൻ മിഥുൻ ചില നുണകൾ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് മിഥുന്റെ വുഷു അധ്യാപകനായ അനീഷ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ.
സ്കൂൾ പഠനം അവസാനിക്കാറായപ്പോൾ താനാണ് മിഥുനെ കണ്ടെത്തി വുഷു പറഞ്ഞ് കൊടുത്തതെന്നും കുട്ടിക്കാലം മുതൽ വുഷു അഭ്യസിക്കുന്നുണ്ട് മിഥുൻ പറഞ്ഞത് കള്ളമാണെന്നും അധ്യാപകൻ അനീഷ് പറയുന്നു. താൻ വരുന്നതിന് മുമ്പ് മിഥുൻ കരാട്ടെ പരിശീലിച്ചിരുന്നുവെന്നും ശരീരവും ഉയരവുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടാണ് മിഥുന് വുഷു പറഞ്ഞ് കൊടുക്കാൻ തീരുമാനിച്ചതെന്നും അധ്യാപകൻ പറയുന്നു.
'പ്ലസ്ടുവിന് ശേഷം ഒരു കായിക അധ്യാപകന് കീഴിൽ സൗജന്യമായി ബോക്സിങ് മിഥുൻ പരിശീലിച്ചിരുന്നു. മിഥുനെ കുറിച്ച് ചോദിക്കാൻ ബിഗ് ബോസിൽ നിന്നും കോൾ വന്നിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടുണ്ട്. മിഥുൻ ബിഗ് ബോസിൽ പറഞ്ഞ കാര്യങ്ങളിൽ കുറച്ച് സത്യവും കുറച്ച് നുണയുമുണ്ട്', അധ്യാപകൻ പറഞ്ഞു.

ഇന്റർനാഷണൽ ലെവലിൽ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റുകളും മെഡലുകളും പലവട്ടം ചോദിച്ചിട്ടും മിഥുൻ കാണിക്കാൻ തയ്യാറായിട്ടില്ലെന്നും വീഡിയോ ചോദിച്ചിട്ട് തന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ തൃശ്ശൂർ വുഷു അസോസിയേഷന്റെ ഭാഗമായി ഇന്നേവരെ ഒരു സ്വീകരണം പോലും മിഥുന് നൽകിയിട്ടില്ലെന്നും അധ്യാപകൻ പറയുന്നു.
'സൗത്ത് ഏഷ്യാൻ ചാമ്പ്യൻഷിപ്പ് നേപ്പാളിൽ നടന്നപ്പോൾ മുതൽ ഞാൻ മിഥുനോട് സർട്ടിഫിക്കറ്റും വീഡിയോയും ചോദിക്കുന്നുണ്ട്. കൂടാതെ നമ്മുടെ അസോസിയേഷനിലെ സ്റ്റുഡന്റ്സും മിഥുനോട് വീഡിയോ ചോദിച്ചിരുന്നു. മിഥുൻ കൊടുത്തില്ല. അതിനുശേഷം മിഥുന്റെ കഴിവിനെ ചോദ്യം ചെയ്ത് ആ കുട്ടികൾ തന്നെ ചലഞ്ച് ഫൈറ്റ് വെച്ചിരുന്നു', അധ്യാപകൻ പറയുന്നു.
'സ്റ്റേറ്റ് ലെവലിൽ അനിയൻ മിഥുൻ കളിച്ചിരുന്നു. പക്ഷെ പ്രൈസ് കിട്ടിയിട്ടില്ല. മറ്റുള്ള മത്സരങ്ങളിൽ വിജയിച്ചതിന്റെ തെളിവുകൾ കാണിച്ചിട്ടുമില്ല. പിന്നെ മിഥുൻ പറഞ്ഞ പട്ടാളക്കാരി കാമുകിയുടെ കഥ ഉണ്ടാക്കി പറഞ്ഞതാണ്. മിഥുന്റെ ക്രഷ് ബോക്സറായ ഒരു പെൺകുട്ടിയുമായിട്ടായിരുന്നു. ആ പെൺകുട്ടി ബോയ് കട്ടൊക്കെ അടിച്ച പെൺകുട്ടിയാണ്.'
'പക്ഷെ ബിഗ് ബോസിൽ വന്നപ്പോൾ പൊടിപ്പും തൊങ്ങലും വെച്ച് പിആർ വർക്കിന്റെ ഭാഗമായി വോട്ട് കിട്ടാൻ കേറ്റി പറഞ്ഞതാണ്. ഫിറ്റനസിന്റെ കാര്യത്തിൽ മിഥുൻ ടോപ്പാണ്. നന്നായി ഹാർഡ് വർക്കും ചെയ്യും. വുഷു ബ്രൂട്ടൽ ഗെയിമാണ്. മെന്റൽ സ്ട്രങ്തും ആവശ്യമാണ്. പക്ഷെ മിഥുന് സ്മാർട്ട് വർക്ക് കുറവാണ്', അധ്യാപകൻ അനീഷ് പറഞ്ഞു.


Click it and Unblock the Notifications