പണ്ട് ഞാൻ പറഞ്ഞത് പോലെയല്ല; വീട്ടിനകത്ത് അതൊക്കെ ആവശ്യമാണ്; പുറത്തിറങ്ങിയ ശേഷം ഗോപിക
ബിഗ് ബോസിൽ നിന്നും ഗോപിക എന്ന മത്സരാർത്ഥിയുടെ പടിയിറങ്ങൾ പലർക്കും അപ്രതീക്ഷിതമായിരുന്നു. ലച്ചു പുറത്താവുമെന്നാണ് അവസാനം വരെയുണ്ടായിരുന്ന സൂചനയെങ്കിലും ഗോപികയ്ക്കാണ് പുറത്ത് പോവേണ്ടി വന്നത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയാണ് പുറത്ത് പോയിരിക്കുന്നത്. കോമണറായെത്തിയതിനാൽ തന്നെ ഗോപികയുടെ സാന്നിധ്യം ഇത്തവണത്തെ സീസണിൽ വ്യത്യസ്തമായിരുന്നു. എന്നാൽ പലപ്പോഴും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഗോപികയ്ക്ക് കഴിഞ്ഞല്ലെന്ന് പ്രേക്ഷകർ പറയുന്നു.
വികാരഭരിതയായാണ് ഗോപിക ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോയത്. വീട്ടിൽ നേരിട്ട ഒറ്റപ്പെടലിനെക്കുറിച്ചും പ്രതീക്ഷിച്ചവരിൽ നിന്ന് പിന്തുണ കിട്ടാഞ്ഞതിനെക്കുറിച്ചും ഗോപിക തുറന്ന് പറഞ്ഞു. സുഹൃത്തുക്കളായി കരുതിയിരുന്ന സാഗറും ജുനൈസും തന്നോട് അവസാന സമയത്ത് നീതി കാട്ടിയില്ലെന്ന് പറഞ്ഞ ഗോപിക അവരോട് യാത്ര പറയില്ലെന്നും തന്റെ വിശ്വാസം ഇല്ലാതാക്കിയവരാണെന്നും പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് സാഗറിനോട് നല്ല രീതിയിൽ സംസാരിക്കുകയും ചെയ്തു. ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോൾ ഗോപിക. വീട്ടിലെ നിലനിൽപ്പിന് ഗ്രൂപ്പിസം ആവശ്യമാണെന്ന് ഗോപിക വ്യക്തമാക്കി. 'ഗ്രൂപ്പിസം അത്യാവശ്യം ഉണ്ടായിരുന്നു. ചില സമയത്ത് ഗെയ്മിന് ഗ്രൂപ്പിസം വേണം. അപ്പോൾ ഞാൻ ഗ്രൂപ്പാവും'
'ഒറ്റയ്ക്ക് കളിക്കേണ്ടിടത്ത് ഒറ്റയ്ക്കും. ഗ്രൂപ്പിസം എല്ലാവർക്കും ഉണ്ട്. ഇല്ലെന്ന് എത്ര പേർ പറഞ്ഞാലും. അത് കണ്ടുപിടിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. എന്റെ ചിന്തയിൽ നിന്ന് കിട്ടിയ ശരികളാണ് ഞാൻ പറയുന്നത്. ഒരു ഘട്ടം വരെയും നമുക്ക് ഗ്രൂപ്പിസം വേണം. ഒരു ഘട്ടം തൊട്ട് നമ്മൾ സിംഗിളായിത്തന്നെ കളിക്കണം'
'അതിൽ തെറ്റില്ല എന്നെനിക്ക് തോന്നുന്നു. പുറത്തിരുന്ന് ചിന്തിക്കുന്നത് പോലെയല്ല. ഗെയ്മിലാണ് ഗ്രൂപ്പസമുണ്ടെങ്കിലേ പറ്റൂയെന്ന് മനസ്സിലാവുക. പുറത്തിരുന്ന് ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് ഗ്രൂപ്പിസം കൊള്ളില്ല എന്നൊക്കെ. പക്ഷെ ഞാനിപ്പോഴും പറയുന്നു, അതിന്റെയുള്ളിൽ പോവുമ്പോഴേ മനസ്സിലാവൂ. അതിന്റെയുള്ളിൽ പിടിച്ച് നിൽക്കാൻ പല തന്ത്രങ്ങളും മാറ്റി പ്രയോഗിക്കണം,' ഗോപിക പറഞ്ഞു.
പുറത്തായ ശേഷം ഗോപിക സംസാരിക്കുന്ന വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. ഇതിലാണ് ഗോപിക ഇക്കാര്യം പറയുന്നത്.

ഗോപികയ്ക്ക് പുറമെ എയ്ഞ്ചലിൻ മരിയ, ഹനാൻ എന്നിവരാണ് പുറത്ത് പോയ മത്സരാർത്ഥികൾ. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ബിഗ് ബോസ് വീട്ടിലെത്തി കുറച്ച് ദിവസത്തിനുള്ളിൽ ഹനാൻ പുറത്തേക്ക് പോയത്. എയ്ഞ്ചലിൻ വോട്ടിംഗിൽ പുറത്താവുകയായിരുന്നു. അത്യാവശ്യം സ്ക്രീൻ സ്പേസ് ലഭിച്ചിരുന്ന രണ്ട് മത്സരാർത്ഥികളാണ് വീട്ടിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ഇക്കാര്യം ചില പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആദ്യ സീസണിൽ സംഭവിച്ചത് പോലെ ശക്തരായ മത്സരാർത്ഥികൾ പെട്ടെന്ന് തന്നെ പുറത്തേക്ക് പോവുന്നത് ഷോയുടെ ആവേശം കുറയ്ക്കുമെന്ന് ഇവർ പറയുന്നു. പുറത്തിറങ്ങിയ മത്സരാർത്ഥികളെല്ലാം അഭിമുഖങ്ങൾ നൽകുന്നുണ്ട്. ആരോഗ്യ പ്രശ്നം കൊണ്ട് പുറത്ത് വന്ന ഹനാൻ തന്റെ അനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
വീട്ടിൽ ചിലരോട് കൂട്ടായി, ചിലരോട് കൂട്ടായില്ല. തനിക്കിഷ്ടപ്പെടാത്തവർ വീട്ടിലുണ്ടായിരുന്നെന്നും ഹനാൻ പറഞ്ഞു. മറുവശത്ത് എയ്ഞ്ചലിനും തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഹൗസിനകത്ത് തന്റെ അസുഖങ്ങൾ സ്ട്രാറ്റജിയാണെന്ന് പലരും പറഞ്ഞെന്നും എയഞ്ചലിൻ പറഞ്ഞു, ഗോപികയും എയ്ഞ്ചലിനും ഷോയിൽ തമാശയ്ക്കുള്ള വക നൽകിയിരുന്നു.
എന്നാൽ ഇവർ രണ്ട് പേരും പോയ ശേഷം ആര് ഇനി ഷോയെ മുന്നോട്ട് കൊണ്ട് പോവുമെന്ന് പ്രേക്ഷകർ ചോദിക്കുന്നു. പൊതുവെ ഇത്തവണത്തെ സീസണിന് പതിഞ്ഞ മട്ടാണെന്ന് സംസാരമുണ്ട്. വൈൽഡ് കാർഡ് എൻട്രി പരിഹാരമാവുമെന്ന് കരുതിയെങ്കിലും അതും നടന്നില്ല.


Click it and Unblock the Notifications