ആർമിക്കഥ പച്ചകള്ളമാണെന്ന് അഖിലിന് മുമ്പിൽ സമ്മതിച്ച് അനിയൻ മിഥുൻ, എന്റർടെയ്ൻമെന്റിന് പറഞ്ഞതാണെന്നും താരം!
എവിക്ടായ മത്സരാർത്ഥികളെല്ലാം ബിഗ് ബോസ് ഹൗസിൽ ഫിനാലെയോട് അനുബന്ധിച്ച് തിരികെ എത്തിയിരിക്കുകയാണ്. തൊണ്ണൂറ്റി ഒന്നാം ദിവസം പുറത്തായ അനിയൻ മിഥുനും ഹൗസിൽ തിരികെ എത്തിയിട്ടുണ്ട്. പുറത്തുപോയ മത്സരാർത്ഥികളിൽ പലർക്കും എപ്പിസോഡ് കണ്ടതിന്റെ അടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഫൈനലിസ്റ്റായ അഖിൽ മാരാരോടുള്ള സ്നേഹത്തിൽ അത് വ്യക്തമാണ്. ഹൗസിലേക്ക് റീ എൻട്രി നടത്തിയ ഭൂരിഭാഗം മത്സരാർത്ഥികളും അഖിൽ മാരാരോട് സ്നേഹം കാണിക്കാനും സംസാരിക്കാനുമാണ് തിടുക്കം കൂട്ടിയത്. അക്കൂട്ടത്തിൽ അനിയൻ മിഥുനും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
പട്ടാളക്കാരിയുമായുള്ള തന്റെ പ്രണയകഥ പുറത്ത് വലിയ രീതിയിൽ ചർച്ചയായി എന്നും പ്രൊഫഷനെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ മാറിയെന്നും അനിയൻ മിഥുൻ അഖിലിനോട് സംസാരിക്കവെ വെളിപ്പെടുത്തി. പട്ടാള ഉദ്യോഗസ്ഥയുമായി പ്രണയമുണ്ടായിരുന്നില്ലെന്നും അത് കള്ളമായിരുന്നുവെന്നും അഖിലിന് മുമ്പിൽ മിഥുൻ സമ്മതിച്ചു.
താൻ എയറിലായിരുന്നുവെന്നും മിഥുൻ പറഞ്ഞു. ഇതുവരെ ആ വിഷയത്തിൽ താൻ പ്രതികരിച്ചിട്ടില്ലെന്നും ഷോ ആയതുകൊണ്ട് എന്റർടെയ്ൻമെന്റിന് വേണ്ടി പറഞ്ഞതാണെന്ന് പുറത്ത് പറയാനാണ് ഉദ്ദേശിക്കുന്നതെന്നും മിഥുൻ പറഞ്ഞു.

റിനോഷുമായുളള കൂട്ടുകെട്ട് തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസിലാക്കിയ മിഥുൻ അഖിലിനൊപ്പമുള്ള പഴയ കൂട്ട്കെട്ട് തന്നെയാണ് പുറത്ത് ഹിറ്റായതെന്നും അഖിലിനോട് പറഞ്ഞു. ആ പഴയ സൗഹൃദം വേണമെന്ന തരത്തിൽ കരഞ്ഞുകൊണ്ടാണ് മിഥുൻ സംസാരിച്ച് തുടങ്ങിയത്.
റിനോഷുമായുള്ള സൗഹൃദം മാത്രമായിരുന്നില്ല ഹൗസിലെ സ്ത്രീകളെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചതും മിഥുനുള്ള പിന്തുണ കുറയാൻ കാരണമായിരുന്നു. റിനോഷുമായി താൻ സംസാരിക്കാറുണ്ടെന്നും മിഥുൻ അഖിലിനോട് പറഞ്ഞു. പക്ഷെ ഹൗസിൽ തിരികെ എത്തിയെങ്കിലും ശ്രുതി ലക്ഷ്മിയുമായി പഴയൊരു സൗഹൃദം മിഥുന് സാധ്യമാകുന്നില്ല.
മിഥുൻ പുറത്തിറങ്ങിയിട്ട് തന്നെ ഫോൺ വിളിച്ചില്ലെന്നത് ശ്രുതി ലക്ഷ്മി ഹൗസിൽ വെച്ച് പറയുകയും ചെയ്തു. കൂടാതെ ഒരു അകലം പാലിച്ചാണ് മിഥുനോട് ശ്രുതി ഇടപെടുന്നതും. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ റീച്ച് ഉണ്ടാക്കിയ മത്സരാർത്ഥി മിഥുനാണ്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന വീക്ക്ലി ടാസ്ക്കിൽ ജീവിതരേഖ കാണിച്ചുകൊടുക്കുന്നതിനിടെയാണ് തന്റെ പ്രണയിനിയെ കുറിച്ച് മിഥുൻ വാചാലനായത്. തനിക്ക് പട്ടാളത്തിൽ ഉദ്യോഗസ്ഥയായ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ഓൾ ഇന്ത്യ ട്രിപ്പ് പോയിട്ടുണ്ടെന്നും പക്ഷെ പ്രണയം പറയും മുമ്പ് പെൺകുട്ടി വെടിയേറ്റ് മരിച്ചുവെന്നുമാണ് മിഥുൻ ഹൗസിൽ വെച്ച് മറ്റ് മത്സരാർത്ഥികളോട് പറഞ്ഞത്.

മിഥുന്റെ കഥ പുറത്ത് ചർച്ചയായതോടെ മോഹൻലാൽ സംഭവത്തിലെ സത്യാവസ്ഥ മിഥുനോട് ചോദിച്ചു. പക്ഷെ അപ്പോഴും മിഥുൻ താൻ പറഞ്ഞത് സത്യമാണെന്ന് തന്നെയാണ് ആവർത്തിച്ചത്. പല ഭവിഷത്തുകളും അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞിട്ടും മിഥുൻ പറഞ്ഞതിൽ ഉറച്ച് നിന്നു. തെളിവുകൾ നിരത്തിയിട്ടും കള്ളമാണെന്ന് മിഥുൻ സമ്മതിക്കാൻ തയ്യാറായില്ല.
ആർമികഥ വ്യാജമാണെന്ന് തെളിഞ്ഞതോടെ വുഷു എന്ന കായിക ഇനവുമായി ബന്ധപ്പെട്ട് മിഥുൻ പറഞ്ഞ കാര്യങ്ങളിലും അന്വേഷണം വന്നു. വേൾഡ് ചാമ്പ്യനാണ് താൻ എന്ന് സോഷ്യൽമീഡിയയിൽ അടക്കം മിഥുൻ കുറിക്കുകയും ഹൗസിലുള്ള മത്സരാർത്ഥികളോട് പല ആവർത്തി പറയുകയും ചെയ്തിരുന്നു. ഫിനാലെ കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം തന്റെ പേരിലുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കാനാണ് മിഥുന്റെ തീരുമാനം.
താരത്തിന്റെ കുടുംബാഗങ്ങൾ ഹൗസിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിച്ച് സംസാരിച്ചത് അഖിലിനെയാണ്. മത്സരാർത്ഥികളുടെ റീ എൻട്രി വീഡിയോകൾ വൈറലായതോടെ നിരവധി പ്രേക്ഷകരാണ് കമന്റുമായി എത്തുന്നത്. പുറത്ത് ഇറങ്ങി കഴിഞ്ഞാൽ ഇതേ സൗഹൃദം എല്ലാ മത്സരാർത്ഥികളും കാത്തുസൂക്ഷിക്കും എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications