'അഖിലിനെ വെട്ടാൻ ശോഭയ്ക്ക് അറിയില്ല, മാരാരുടെ കാന്തവലയത്തിലാണ് ബാക്കിയുള്ളവർ, മനസ് പഠിച്ച് കഴിഞ്ഞു'; ഫിറോസ്!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. പക്ഷെ മറ്റുള്ള സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ സീസൺ ഫൈവ് പരാജയമാണ്. വേണ്ടത്ര പ്രേക്ഷക പ്രീതി സമ്പാദിക്കാൻ എഴുപത് ദിവസം പിന്നിട്ടിട്ടും ഷോയ്ക്ക് സാധിച്ചിട്ടില്ല.
ഇത്തവണ മത്സരാർഥികളെ തെരഞ്ഞെടുത്തതിലുണ്ടായ വീഴ്ചയാണ് കണ്ടന്റ് ദാരിദ്രത്തിന് കാരണമെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തൽ. അഖിൽ മാരാർ മാത്രമാണ് ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ഗെയിം കളിക്കുന്നത്.
മറ്റുള്ളവരെല്ലാം ഒഴുക്കിനൊത്ത് നീങ്ങുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അഖിൽ ഒരു ദിവസം സൈലന്റായാൽ ഹൗസിൽ കണ്ടന്റില്ല. എല്ലാവരും പാട്ട് പാടിയും ഭക്ഷണം കഴിച്ചും ഉറങ്ങിയും അന്നത്തെ ദിവസം തീർക്കും. അഖിലിന് പോലും തനിക്കൊരു എതിരാളിയില്ലെന്ന തോന്നലുണ്ട്.
റാങ്കിങ് ഗെയിമിനെ കുറിച്ച് മോഹൻലാലിനോട് സംസാരിക്കവെ അഖിൽ അത് വ്യക്തമാക്കിയതുമാണ്. റിയാസിനെപ്പോലൊരു ശക്തനായ വൈൽഡ് കാർഡും ഇത്തവണത്തെ സീസണിലുണ്ടായിരുന്നില്ല.

ഷോയുടെ അവസ്ഥ കൂടുതൽ ശോകമാകുന്നുവെന്ന തിരിച്ചറിവ് വന്നപ്പോഴാണ് ബിഗ് ബോസ് ടീം മുൻ സീസണുകളിലെ മത്സരാർഥികളെ ചലഞ്ചേഴ്സായി ഹൗസിലേക്ക് കൊണ്ടുവന്നത്. അത്തരത്തിൽ ഹൗസിൽ പോയി ചലനങ്ങൾ സൃഷ്ടിച്ച ഒരു ചലഞ്ചറായിരുന്നു പൊളി ഫിറോസ്. സേഫ് ഗെയിം കളിക്കുന്ന പലരേയും റോസ്റ്റ് ചെയ്ത ശേഷമാണ് ഫിറോസ് തിരിച്ച് ഇറങ്ങിയത്.
റോബിനും രജിത്തും ചലഞ്ചേഴ്സായി വന്നപ്പോൾ മുതൽ ഫിറോസിനെ കൂടി ചലഞ്ചറായി കൊണ്ടുവരാൻ പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് പത്താം ആഴ്ചയിൽ റിയാസും പൊളി ഫിറോസും ഹൗസിലേക്ക് എത്തിയത്. കൊട്ട് കൊടുക്കേണ്ടവർക്ക് കൊട്ടും സൂചന കൊടുക്കേണ്ടവർക്ക് സൂചനയും കൊടുത്ത ഫിറോസ് ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ.
അഖിൽ മാരാരുടെ കാന്തവലയത്തിനുള്ളിലാണ് മറ്റുള്ള മത്സരാർഥികളെന്നും സ്വയം ഉയർന്ന് വന്ന് ഗെയിം കളിക്കുന്നതിനെ കുറിച്ച് ആർക്കും ചിന്തയില്ലെന്നും പൊളി ഫിറോസ് പറയുന്നു. 'ഹൗസിലേക്ക് പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിഗ് ബോസ് ടീം വിളിച്ചത്. കോൾ വന്നപ്പോൾ വളരെ ഹാപ്പിയായി ഓക്കെ പറയുകയായിരുന്നു.'
വീഡിയോയുടെ പൂർണ രൂപം ചുവടെ:
'ഞാൻ ഹൗസിൽ ആരുടേയും ഫാൻ അല്ല. അതിനുള്ള എല്ലാ ഘടകങ്ങളുമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്റെ എക്സ്പെറ്റേഷൻസ് അനുസരിച്ച് ഒരാൾ വന്നിട്ടില്ല. അഖിൽ പോലും ഗോളിയില്ലാത്ത ഗോൾ പോസ്റ്റിലേക്കാണ് ബോൾ അടിക്കുന്നത്. ഈ സീസണിലെ നല്ല ഗെയിമർ അഖിൽ തന്നെയാണെന്നതിൽ സംശയമില്ല', പൊളി ഫിറോസ് പറയുന്നു.

അനിയൻ മിഥുനെപ്പോലുള്ളവർക്ക് പറ്റിയ പ്ലാറ്റ്ഫോമല്ല ബിഗ് ബോസെന്നും പൊളി ഫിറോസ് പറഞ്ഞു. ആരേയും താൻ ടാർജറ്റ് ചെയ്തിരുന്നില്ലെന്നും എല്ലാവരേയും ഉണർത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊളി ഫിറോസ് പറയുന്നു. 'അഖിൽ മാരാരോടും അയാൾ സംസാരിക്കുന്ന രീതിയോടുമുള്ള ഭയത്തിലാണ് ഹൗസിൽ മറ്റുള്ളവർ നിൽക്കുന്നത്. ജുനൈസും വിഷ്ണുവും ശോഭയുമൊക്കെ അഖിലിനെ എതിർക്കുന്നുണ്ടെന്നത് ശരിയാണ്.'
'പക്ഷെ അവർക്ക് ആർക്കും അഖിലിനെ വെട്ടി വീഴ്ത്താനുള്ള കഴിവില്ല. മാരാരുടെ കാന്തവലയത്തിലാണ് മറ്റുള്ളവർ. എല്ലാവർക്കും മാരാരെ തകർക്കണമെന്ന ലക്ഷ്യമാണ്. അന്യോന്യം മത്സരിക്കണമെന്നോ സ്വന്തം ഗെയിം ഉയർത്തണമെന്നോ ഉള്ള ചിന്തിയില്ല.'
'അവിടെയുള്ള എല്ലാവരുടേയും മനസ് അഖിൽ പഠിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ എന്തെങ്കിലും വിഷയമുണ്ടായാൽ ചിരിച്ചും കളിച്ചും സ്നേഹം പ്രകടപ്പിച്ചും അഖിൽ അതിനെ ന്യായീകരിക്കും. 'സുഖിപ്പിക്കൽ' വാക്കുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലും അഖിലിനെ വെട്ടാൻ ശോഭയ്ക്ക് കഴിഞ്ഞിട്ടില്ല.'
'അഖിൽ ആ വിഷയത്തെ ന്യായീകരിച്ചപ്പോൾ അത് ശരിയല്ലെന്ന് വാദിച്ച് ജയിക്കാൻ ശോഭ ശ്രമിക്കണമായിരുന്നു. ഹൗസിൽ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന അഖിലിനെ പുറത്താക്കിയാൽ പിന്നെ ഷോ തീർന്നു', പൊളി ഫിറോസ് പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications