'ദിൽഷ നല്ലൊരു ഗെയിമാറാണെന്ന് തോന്നിയിട്ടില്ല, സജ്നയ്ക്ക് ദേഷ്യമായിരുന്നു, നിലനിൽപ്പിന് പറഞ്ഞേ പറ്റു'; ഫിറോസ്
സീസൺ ഫൈവിൽ ചലഞ്ചറായി പോകാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്ന പൊളി ഫിറോസ്. റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ഹൗസിൽ ചലഞ്ചറായി കയറിയ ശേഷം ഫിറോസിനെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.
ആവേശവും വാശിയും നിറഞ്ഞ മത്സരം കാഴ്ചവെക്കുന്ന മത്സരാർത്ഥികളുടെ എണ്ണം ഹൗസിൽ കുറഞ്ഞപ്പോൾ അത് ടിആർപിയേയും സാരമായി ബാധിച്ചു. ശേഷമാണ് രജിത്ത്, റോബിൻ, ഫിറോസ്, റിയാസ് തുടങ്ങിയവരെ ഹൗസിലേക്ക് കൊണ്ടുവന്നത്. പ്രേക്ഷകരുടെ മനസ് മനസിലാക്കിയാണ് ഓരോ മത്സരാർത്ഥിയോടും ഫിറോസ് സംസാരിച്ചത്.
പ്രവോക്കിങ് മാത്രമായിരുന്നില്ല, ആവശ്യത്തിന് ചിരി കാഴ്ചകളും സമ്മാനിക്കാൻ ഫിറോസിനും റിയാസിനും സാധിച്ചു. ഹൗസിലേക്ക് കയറേണ്ടതിന്റെ ഒരു ദിവസം മുമ്പാണ് തന്നെ ബിഗ് ബോസ് ടീം വിളിച്ചതെന്നും ഫിറോസ് വെളിപ്പെടുത്തിയിരുന്നു.
തന്നെ മാത്രം ചലഞ്ചറായി വിളിച്ചതിൽ ഭാര്യ സജ്നയ്ക്ക് പരിഭവവും ചെറിയ ദേഷ്യവുമുണ്ടായിരുന്നതായും ഫിറോസ് ജിഞ്ചർമീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സീസൺ മൂന്നിൽ കപ്പിളായിട്ടാണ് ഫിറോസും സജ്നയും മത്സരിച്ചത്. ആ സീസണിലെ വൈൽഡ് കാർഡ് എൻട്രികളായിരുന്നു ഇരുവരും. ഫിനാലെ എത്തും മുമ്പ് സഹമത്സരാർത്ഥിയുമായുണ്ടായ വാക്ക് തർക്കം അതിരുവിട്ടപ്പോൾ ബിഗ് ബോസ് ഇരുവരേയും പുറത്താക്കി. 'ബിഗ് ബോസിൽ നിന്നും ചലഞ്ചറായി ക്ഷണിച്ച് കോൾ വന്നപ്പോൾ സജ്ന അവൾക്കും ക്ഷണം ലഭിക്കുമെന്ന് കരുതിയിരുന്നു.'
'ഞാൻ മാത്രമെ പോകേണ്ടതുള്ളൂവെന്ന് അറിഞ്ഞപ്പോൾ പരിഭവവും ചെറിയ ദേഷ്യവും വന്നു. കാരണം അവളാണ് എന്നേക്കാൾ കൂടുതൽ ബിഗ് ബോസ് കാണുന്നതും ഇഷ്ടപ്പെടുന്നതും. ആദ്യമായി പോയതും അവളുടെ നിർബന്ധപ്രകാരമാണെന്നും', ഫിറോസ് പറയുന്നു.
ഹൗസിലെ ഏറ്റവും നല്ല ഗെയിമർ ആരാണെന്ന ചോദ്യം അവതാരകനിൽ നിന്നും വന്നപ്പോൾ അഖിൽ മാരാരുടെ പേരാണ് സംശയം കൂടാതെ ഫിറോസ് പറഞ്ഞത്. 'നിലവിൽ ഹൗസിലെ മികച്ച ഗെയിമർ അഖിൽ മാരാരാണ്. പക്ഷെ അദ്ദേഹത്തിന് പറ്റിയൊരു എതിരാളി ഹൗസിലില്ല. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിച്ചാൽ ത്രില്ലില്ലല്ലോ', ഫിറോസ് ചോദിച്ചു.
സീസൺ ഫോറിലെ മത്സരാർത്ഥി ദിൽഷയ്ക്ക് വിന്നറാകാനുള്ള പൊട്ടൻഷ്യൽ ഇല്ലായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. 'ദിൽഷ നല്ലൊരു ഗെയിമറാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. ദിൽഷയെക്കാൾ നല്ല ഗെയിമേഴ്സ് ഹൗസിലുണ്ടായിരുന്നു. ഭാഗ്യമാണ് ഒരു കാരണം. ലക്ക് വലിയൊരു ഫാക്ടറാണ്', ഫിറോസ് വിവരിച്ചു. റോബിൻ ഹൗസിൽ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ചും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും ഫിറോസ് അഭിമുഖത്തിൽ സംസാരിച്ചു.

'നൂറ്റിയൊന്ന് ശതമാനം റിയലായിട്ടുള്ള ഷോയാണ് ബിഗ് ബോസ്. സീസൺ ഫൈവിന് ടിആർപി കുറഞ്ഞതുകൊണ്ടാണ് ചലഞ്ചേഴ്സിനെ അവർക്ക് ഇറക്കേണ്ടി വന്നത്. ഷോ സ്ക്രിപ്റ്റഡല്ല. സ്ക്രിപ്റ്റ് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ചലഞ്ചേഴ്സിനെ കാശുമുടക്കി കൊണ്ടുവരാതെ ഒരു മത്സരാർഥിയെ രഹസ്യമായി വിളിച്ച് നിർദേശങ്ങൾ കൊടുത്താൻ മതി.'
'അത് എഡിറ്റ് ചെയ്ത് കളഞ്ഞാൽ പ്രേക്ഷകർ അറിയാനും പോകുന്നില്ല. ഉഡായിപ്പിനുള്ള ഏറ്റവും നല്ല വഴിയല്ലേ ഇത്. ചിന്തിച്ചാൽ മനസിലാകും റോബിൻ പറഞ്ഞത് കള്ളമായിരുന്നുവെന്ന്. പിന്നെ റോബിന് ഇതൊക്കെ പറഞ്ഞേ പറ്റു. കാരണം അത്രത്തോളം നാണംകെട്ടല്ലേ വന്നത്. അതുകൊണ്ട് നിലനിൽപ്പിന് ഇങ്ങനെ പറയണം.'
'ചലഞ്ചറായിട്ടാണ് പോയതെന്ന് റോബിൻ മനസിലാക്കിയില്ലെന്നും', ഫിറോസ് വിശദമാക്കി. സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. പത്ത് പേരാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുമ്പോൾ ഒന്നോ അതിൽ അധികമോ ആളുകൾ പുറത്ത് പോയേക്കാം. ഏറ്റവും അവസാനം ഹൗസിൽ നിന്നും എവിക്ടായത് അനു ജോസഫാണ്.


Click it and Unblock the Notifications