അഖിൽ മാരാരെ സഹമത്സരാർഥികൾക്ക് ഭയമാണോ? ജെന്റർ വെച്ചുള്ള സംസാരത്തെ ദേവുവും ജുനൈസും പോലും എതിർക്കുന്നില്ല!
ബിഗ് ബോസ് സീസൺ അഞ്ച് ചെറിയ പൊട്ടിത്തെറികളും കലഹങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഷോ തുടങ്ങി ആദ്യദിനം മുതൽ തന്നെ പോര് തുടങ്ങിയ ബിബി ഹൗസിൽ കഴിഞ്ഞ ദിവസം വരെയും തർക്കങ്ങൾ തുടരുകയാണ്. പതിനെട്ട് മത്സരാർഥികളാണ് ഹൗസിനുള്ളിൽ ഉള്ളത്. അക്കൂട്ടത്തിൽ ഏറ്റവും സ്ട്രോങ് മത്സരാർഥികളിൽ ഒരാളാണ് അഖിൽ മാരാർ.
ഹൗസിലെ ആദ്യത്തെ ക്യാപ്റ്റനും അഖിൽ മാരാർ തന്നെയാണ്. ഹൗസിന് പുറത്ത് അഖിൽ സൃഷ്ടിച്ച വിവാദങ്ങൾ തന്നെയാണ് അദ്ദേഹത്തെ ഹൗസിനുള്ളിലേക്ക് എത്തിച്ചത്. ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖിൽ മലയാള സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്.

പക്കാ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമെന്ന രീതിയിൽ സിനിമ ചർച്ച ചെയ്യപ്പെട്ടു. 2021ലാണ് അഖിലിന്റെ സിനിമ റിലീസാകുന്നത്. ജോജു ജോർജ്, അജു വർഗീസ്, ഷമ്മി തിലകൻ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിന്റെ തിരക്കഥയും അഖിലിന്റേതായിരുന്നു. സിനിമക്ക് ശേഷവും മുമ്പും തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് അഖിൽ മാരാർ.
അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും പുറത്തും നിരവധി വിവാദങ്ങളും സൃഷ്ടിച്ചു. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ ടി വി പ്രേക്ഷകർക്കിടയിലും സുപരിചിതനാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തിലടക്കം അഖിലിന്റെ അഭിപ്രായങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും അഖിൽ മാരാർ സജീവമാണ്. മെയിൽ ഷോവനിസ്റ്റ് എന്നാണ് അഖിലിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കാറുള്ളത്. അത് ശരിവെക്കുന്ന രീതിയിലുള്ള സംസാരങ്ങൾ ഹൗസിലെത്തിയ ശേഷവും അഖിൽ മാരാർ തുടരുന്നുണ്ട്.
പെണ്ണിന് ആണിനേക്കാൾ താഴെ എന്നുള്ള തരത്തിലുള്ള ഡയലോഗുകളെല്ലാം അഖിലിന്റെ വായിൽ നിന്നും വരാറുണ്ട് പിന്നെ നാദിറയെപ്പോലുള്ളവരെ കുറിച്ചും വളരെ മോശമായ രീതിയിൽ സംസാരിക്കാറുണ്ട് അഖിൽ. ജെന്റർ വെച്ചുള്ള അഖിലിന്റെ സംസാരം സഹമത്സരാർഥികളായ നാദിറ, വിഷ്ണു, ജുനൈസ് തുടങ്ങിയവർക്കെല്ലാം എതിർപ്പ് ഉളവാക്കുന്നുണ്ടെങ്കിലും അഖിലിനോട് ശക്തമായി നേരിട്ട് സംസാരിച്ച് ചിന്ത തിരുത്താൻ ആരും തന്നെ ശ്രമിക്കാറില്ല.

ജെന്റർ ഇക്വാലിറ്റിയെ കുറിച്ച് നിരന്തരമായി സംസാരിക്കുകയും വീഡിയോകൾ ചെയ്യുകയും ബോധവത്കരണം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ജുനൈസും നാദിറയും വൈബർഗുഡ് ദേവുവുമെല്ലാം. എന്നാൽ മാരാർ ഇത്തരം വിഷയങ്ങളിൽ വിവാദ പരാമർശം നടത്തുമ്പോൾ അപ്പോൾ ചെറിയ രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്നല്ലാതെ ജുനൈസും നാദിറയും വൈബർഗുഡ് ദേവുവുമെല്ലാം അഖിലിനോട് ശക്തമായി പ്രതികരിക്കാൻ തയ്യാറാവുന്നില്ല.
ഹൗസിന് പുറത്ത് കത്തി കയറി പ്രതികരിച്ചിരുന്നവർ ഇപ്പോൾ എന്താണ് മുഖത്തോട് മുഖം നോക്കി പ്രതികരിക്കാതെ മൂലയിൽ ഇരുന്ന് സംസാരിക്കുന്നതെന്നാണ് പ്രേക്ഷകരും റിയാക്ഷൻ വീഡിയോകൾ നിരന്തരമായി ചെയ്യാറുള്ള യുട്യൂബർ സീക്രട്ട് ഏജന്റും ചോദിക്കുന്നത്.
ഇമേജ് തകരുമോയെന്ന് ഭയന്ന് എല്ലാവരും അഖിൽ മാരാരോട് സംസാരിക്കാൻ തയ്യാറാവുന്നില്ലെന്നും കമന്റുകൾ വരുന്നുണ്ട്. സീസൺ ഫൈവ് തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും ആരും ഷെല്ല് വിട്ട് പുറത്ത് വരികയോ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. ജെന്റർ ഇക്വാളിറ്റിക്ക് വിരുദ്ധമായി അഖിൽ സംസാരിക്കുന്ന കാര്യങ്ങൾ തടഞ്ഞില്ലെങ്കിൽ അത് പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗത്തിന് ഗുണം ചെയ്യുമെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.
റിയാസ് സലീമിനെപ്പോലെ ഒരാൾ ഈ സീസണിൽ ഉണ്ടായിരുന്നുവെങ്കിൽ അഖിൽ മാരാർക്ക് എയറിൽ നിന്നും ഇറങ്ങാൻ സമയമുണ്ടാകില്ലായിരുന്നുവെന്നും ചിലർ കമന്റായി കുറിച്ചു. അഖിൽ മാരാർ ചർച്ച ചെയ്യപ്പെടേണ്ട സീരിയസ് വിവാദ പ്രസ്താവനകൾ നടത്തുമ്പോൾ മറ്റുള്ളവരും ഒരു ഒഴുക്കൻ മട്ടിലാണ് അതിനെ സമീപിക്കുന്നതെന്നും കമന്റുകൾ പറയുന്നു.


Click it and Unblock the Notifications