'വീട് വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ജുനൈസിന്റെ ഉമ്മയുടെ കൊലപാതകത്തിലെത്തി'; വളർത്തുമ്മ പറയുന്നു!
തുടക്കം മുതൽ ഈ തൊണ്ണൂറ്റിയൊന്നാം ദിവസത്തിലും ശക്തനായി നിൽക്കുന്ന ബിഗ് ബോസ് മത്സരാർത്ഥിയാണ് ജുനൈസ് വി.പി. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ടാഗ് ലൈനിലാണ് ജുനൈസ് ഹൗസിലേക്ക് എത്തിയത്. തുടക്കത്തിൽ പ്രേക്ഷകർ കരുതിയത് ജുനൈസ് അമ്പത് ദിവസം തികയ്ക്കില്ലെന്നാണ്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്.
ശക്തമായി കളിച്ച് മുന്നേറി ഫിനാലെ വീക്കിൽ താരം എത്തി. അഖിൽ മാരാരെ തകർത്ത് കപ്പ് ഉയർത്തുക എന്നതാണ് ജുനൈസിന്റെ ലക്ഷ്യം. അഖിലിനെ മാത്രം എതിരാളിയായി കണ്ടുകൊണ്ടാണ് ജുനൈസ് ഗെയിം കളിക്കുന്നത്. അതുകൊണ്ടാണ് ജനപിന്തുണയുടെ കാര്യത്തിൽ ജുനൈസ് പിന്നിലേക്ക് പോയത്.
പക്ഷെ റിനോഷ്, മിഥുൻ എന്നിവർ കൂടി പുറത്തായതോടെ ജുനൈസിന് ലഭിക്കുന്ന വോട്ട് വർധിച്ചിട്ടുണ്ട്. അഖിലിന് എതിരെ എന്നതുപോലെ തന്നെ മറ്റുള്ള മത്സരാർത്ഥികൾക്കെതിരെയും ജുനൈസ് കളിച്ചിരുന്നെങ്കിൽ ജനപിന്തുണ ഉയർത്താൻ സാധിക്കുമായിരുന്നു.
പലപ്പോഴും നിലപാടുകളിൽ ഉറച്ച് നിൽക്കാൻ മടിച്ചതും ജുനൈസിന് തിരിച്ചടിയായിരുന്നു. ഫാമിലി വീക്കിന്റെ ഭാഗമായി സഹമത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തിയപ്പോൾ അവരെക്കാൾ സന്തോഷം ജുനൈസിനായിരുന്നു.

അഖിൽ മാരാരുടെ കുഞ്ഞുങ്ങൾ വന്നപ്പോൾ അവരെ ഏറ്റവും കൂടുതൽ ഓമനിച്ചത് ജുനൈസായിരുന്നു. വീട്ടിലെ ഒരു മകനെപോലെ തോന്നുന്നുവെന്നാണ് ജുനൈസിനെ കുറിച്ച് സഹമത്സരാർത്ഥികളുടെ ബന്ധുക്കൾ പറഞ്ഞത്. അഖിലിന്റെ ഭാര്യയ്ക്ക് അടക്കം ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി ജുനൈസാണ്. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ജുനൈസിന് മാതാപിതാക്കളെ നഷ്ടപ്പെട്ടത്.
താരത്തിന്റെ പിതാവ് ഉമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജുനൈസ് വളർന്നത് ഉമ്മയുടെ സഹോദരന്റെ കുടുംബത്തിന് ഒപ്പമാണ്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ജുനൈസ് പറയുന്നത്.
മുമ്പൊക്കെ മാതാപിതാക്കൾ അപകടത്തിൽ മരിച്ചുവെന്നാണ് ജുനൈസ് പറഞ്ഞിരുന്നത്. പിന്നീട് വളർന്നപ്പോഴാണ് ഉമ്മയുടേത് കൊലപാതകമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ ജുനൈസിന്റെ വളർത്തുമ്മ താരത്തെ കുറിച്ച് മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ജുനൈസ് നന്നായി കാണണമെന്ന ആഗ്രഹം മാത്രമാണ് തനിക്ക് എപ്പോഴും ഉള്ളതെന്നും ബിഗ് ബോസിൽ അവൻ വിഷമിക്കുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ടെന്നും വളർത്തുമ്മ പറയുന്നു. 'ജുനൈസിന്റെ ഉമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. അവർ വയനാട്ടിലായിരുന്നു താമസം. അവന്റെ ഉപ്പയുടെ കുടുംബം സാമ്പത്തിക ശേഷിയുള്ളവരാണ്.'
'പക്ഷെ ഉപ്പ അവിടെ നിന്നും ഒരു സഹായവും ചോദിക്കാറില്ലായിരുന്നു. ആദ്യത്തെ പെൺകുട്ടിയുടെ വിവാഹം നടക്കുമ്പോൾ മാസങ്ങൾ മാത്രമാണ് ജുനൈസിന്റെ പ്രായം. ആ വിവാഹശേഷം കടബാധ്യത തീർക്കാൻ ജുനൈസ് അടക്കം താമസിച്ചിരുന്ന വീട് വിൽക്കാൻ അവന്റെ ഉപ്പ തീരുമാനിച്ചു.'

'പക്ഷെ അവന്റെ ഉമ്മയ്ക്ക് അതിന് സമ്മതമായിരുന്നില്ല. തുടർന്നുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നതും അവന്റെ ഉമ്മ മരിച്ചതും. എന്റെ ഭർത്താവിനോട് അവിടുത്തെ ജനങ്ങൾ പറഞ്ഞത് അപകടത്തിൽ അവന്റെ ഉമ്മ മരിച്ചുവെന്നാണ്. ആശുപത്രിയിൽ ചെന്നപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്. പിന്നീട് മക്കളെ ഞങ്ങൾ ഒപ്പം കൂട്ടുകയായിരുന്നു.'
'ഇപ്പോഴും ജുനൈസ് എന്നെ ഉമ്മ എന്നാണ് വിളിക്കാറുള്ളത്. വളർന്നശേഷമാണ് ഉമ്മയും ഉപ്പയും ഇല്ലല്ലോയെന്ന തോന്നൽ അവനിൽ ഉണ്ടായത്. അവൻ നല്ല നിലയിൽ വരണമെന്ന ആഗ്രഹമാണ് ഞങ്ങൾക്ക്. ട്രോഫി മേടിച്ച് വരുമെന്ന് പറഞ്ഞാണ് പോയത്. സെറീനയുമായി ബന്ധപ്പെട്ട് ജുനൈസ് ടെൻഷൻ അടിക്കുന്നത് പോലെ തോന്നിയിരുന്നു.'
'അവന്റെ ശരീരവും ക്ഷീണിച്ചിരുന്നു. അത് കണ്ട് എനിക്ക് വിഷമമായി. സമ്മാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.... അവൻ വേഗം വന്നാൽ മതിയെന്നാണ് എനിക്ക് തോന്നിയത്. ഫോൺ വിളിച്ച് സംസാരിക്കാനും പറ്റാത്തത് എന്നെ സങ്കടപ്പെടുത്തിയിരുന്നുവെന്നും', ജുനൈസിന്റെ വളർത്തുമ്മ പറയുന്നു.


Click it and Unblock the Notifications











