ആൺകുട്ടിയായി അഭിനയിച്ചു, സ്ത്രീയെ പ്രണയിക്കാൻ നോക്കി; സ്വത്വം തുറന്ന് പറഞ്ഞപ്പോൾ; നാദിറയുടെ ജീവിതം
ബിഗ് ബോസ് അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് ട്രാൻസ് വ്യക്തിയായ നാദിറ മെഹ്റിൻ. സംസ്ഥാനത്ത് പിജി കോഴ്സിന് ചേർന്ന ആദ്യ ട്രാൻസ് വ്യക്തി നാദിറയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ പിജി ചെയ്ത നാദിറ പിന്നീട് കാലടി സർവകലാശാലയിൽ നാടകത്തിൽ പിജി പഠനത്തിനും ചേർന്നു. ട്രാൻസ് വ്യക്തിയായ നാദിറയ്ക്ക് ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളേറെ ഉണ്ടായിട്ടുണ്ട്. മുമ്പൊരിക്കൽ ജോഷ് ടോക്കിൽ ഇതേ പറ്റി നാദിറ സംസാരിച്ചിരുന്നു.
കുട്ടിക്കാലത്ത് തന്നെ എന്നിൽ സ്ത്രെെണതയുണ്ടായിരുന്നു. പാവകളോടായിരുന്നു ഇഷ്ടം. നിറങ്ങളോടും സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളോടും. തനിക്ക് ഓർമ്മ വെക്കുന്ന പ്രായത്തിന് മുമ്പേ ഇത്തരം ഇഷ്ടങ്ങൾ പ്രകടിപ്പച്ചിരുന്നെന്നും പിന്നീട് ബന്ധുക്കൾ പറഞ്ഞാണ് താനിത് അറിയുന്നതെന്നും നാദിറ വ്യക്തമാക്കി. വളർന്നപ്പോൾ നാട്ടിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും പല പരിഹാസങ്ങളും കേൾക്കാൻ തുടങ്ങി. നിരന്തരം ആളുകൾ കളിയാക്കി. സ്കൂളിൽ പോവുന്നത് പേടിയായിരുന്നു. വാഷ് റൂമിൽ പോവാൻ പേടിച്ച് വൈകുന്നേരം വരെ ബെഞ്ചിന്റെ ഒരു മൂലയിലിരിക്കുകയായിരുന്നു ഞാൻ.
ആരെങ്കിലും ഉപദ്രവിച്ചാൽ അധ്യാപരോട് പോലും പറയാൻ പറ്റാത്ത സാഹചര്യം. ആൺകുട്ടിയായി അഭിനയിച്ച് നോക്കാമെന്ന് കരുതി. അങ്ങനെ ഞാനൊരു സ്ത്രീയെ പ്രണയിക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ടു. ആണുങ്ങളുടെ കളികളിലും ശ്രമിച്ചു. അതും സാധിച്ചില്ല. എന്റെ ഉള്ളിൽ അതില്ല. നല്ല തല്ലുകൊണ്ടാണ് വളർന്നത്. വീട്ടുകാർക്ക് എന്റെ പെരുമാറ്റം ബുദ്ധിമുട്ടായിരുന്നു. എട്ടാം ക്ലാസിൽ ക്ലാസിൽ പഠിച്ചിരുന്ന ആൺകുട്ടികളിൽ നിന്നും ലൈംഗികാത്രിക്രമം നേരിട്ടു.

ആരോടും പറയാൻ പറ്റില്ല. പ്ലസ് ടുവിന് ശേഷം സോഷ്യൽ മീഡിയ വഴിയാണ് എന്നെപ്പോലുള്ള ആളുകളെ പരിചയപ്പെടുന്നത്. എന്റെ വീട്ടിൽ ഞാൻ സ്വതം തുറന്ന് പറഞ്ഞു. അവർക്കത് സ്വീകരിക്കാൻ പറ്റിയില്ല. അതിന് വീട്ടുകാരെ കുറ്റം പറയില്ല. അവർക്കിതേ പറ്റി അറിയില്ല. വീട്ടിൽ നിന്ന് ചികിത്സകൾ നടന്നു. മാറ്റമാെന്നുമുണ്ടായില്ല. പ്ലസ്ടുവിൽ പഠിക്കവെയാണ് വീട്ടിൽ നിന്ന് ഓടിപ്പോവുന്നതെന്നും നാദിറ ഓർത്തു.
തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ചും നാദിറ സംസാരിച്ചിരുന്നു. ഞാനും എന്റെയാെരു സുഹൃത്തും കുറച്ച് കാലം മുമ്പ് എറണാകുളം സിറ്റിയിൽ ചായ കുടിക്കാനായി പോയിരുന്നു. എന്റെ സുഹൃത്തിന്റെ കൈയിലായിരുന്നു ഫോൺ കൊടുത്തിരുന്നത്. ഞാൻ കുറച്ച് മാറി നിൽക്കുകയായിരുന്നു. ഞങ്ങളെ ചുറ്റി ഒരു കാറ് കറങ്ങുന്നുണ്ടായിരുന്നു. എന്നെ വിളിച്ചു. നാദിറയല്ലേ എന്ന് ചോദിച്ചു. ഫോട്ടോ സ്റ്റോറി കണ്ടിരുന്നു നന്നായിട്ടുണ്ട്. ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട് കാറിനകത്ത് കയറാൻ പറഞ്ഞു.
മൂവ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. കാറിൽ കയറി. വിൻഡോ ഓപ്പണായിരുന്നു. ആദ്യം ഒഫീഷ്യൽ ടോക്കായിരുന്നു. പിന്നെ ഇവരുടെ വിഷയം മാറി. എന്റെ രൂപത്തെ പറ്റിയൊക്കെ ചോദിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിൽ പിടിച്ചു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ആളെക്കൂട്ടണം എന്ന് കരുതി. ഞാനിറങ്ങിയാൽ അവർ കാറുമായി പോവും. പൊലീസിനെ വിളിക്കാതെ കാറിൽ നിന്നിറങ്ങില്ലെന്ന് ഞാൻ പറഞ്ഞു. അവർ ബലമായി ശ്രമിച്ചിട്ടും ഇറങ്ങിയില്ല. എങ്കിൽ ശരി പൊലീസ് സ്റ്റേഷനിൽ പോവാമെന്ന് പറഞ്ഞു. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷൻ കളമശേരിയായിരുന്നു.

പക്ഷെ അവർ പോയത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ്. ആ സ്റ്റേഷനിൽ പരാതിക്കാരായ ട്രാൻസ് ജെൻഡറുകളെ പോലും കുറ്റക്കാരാക്കുന്ന സാഹചര്യമാണ്. തന്നെ കുറ്റക്കാരിയാക്കുമെന്നായതോടെ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങേണ്ടി വന്നെന്നും നാദിറ തുറന്ന് പറഞ്ഞു. ബിഗ് ബോസിലേക്ക് നാദിറ എത്തുന്നത് ട്രാൻസ് വ്യക്തികളെക്കുറിച്ചുള്ള അവബോധത്തിന് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ അഞ്ജലി അമീർ ബിഗ് ബോസിലെത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ പിന്നീട് പുറത്ത് പോയി.


Click it and Unblock the Notifications