'ഏയ്ഞ്ചലിനൊപ്പം ജയിലിൽ പോകുന്നുവെന്ന് കേട്ടപ്പോൾ വിഷമം തോന്നി, ശ്രുതിയാണ് അവനെ കെട്ടിപിടിച്ചത്'; മാതാപിതാക്കൾ
ബിഗ് ബോസ് സീസൺ ഫൈവിൽ സമാധാനത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരേയൊരു മത്സരാർത്ഥി റിനോഷ് ജോർജാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസിന് ഒട്ടും ചേരാത്ത നന്മമരം രീതിയാണോ താരം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. സീസൺ ഫോർ എല്ലാത്തരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തിയിരുന്നു.
ഹൗസിലെത്തിയ എല്ലാവരുടേയും ലക്ഷ്യം നൂറ് ദിവസം തികയ്ക്കുക എന്നതും മോഹൻലാലിൽ നിന്നും ടൈറ്റിൽ ട്രോഫി ഏറ്റുവാങ്ങുക എന്നതുമായിരുന്നു. അതുകൊണ്ട് തന്നെ ഒരോ ചെറിയ വിഷയവും വലിയ ചർച്ചകൾക്ക് കാരണമായി.
കോളിളക്കം സൃഷ്ടിച്ച സീസൺ ഫോറിന്റെ അതേ രീതിയിലുള്ള പ്രകടനങ്ങൾ സീസൺ ഫൈവിലെ മത്സരാർഥികളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചു. പക്ഷെ റിനോഷ് അടക്കമുള്ളവർ ആരോഗ്യപരമായ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും തയ്യാറാകാത്തതുകൊണ്ട് ത്രില്ലടിച്ച് കാണാനുള്ള കണ്ടന്റുകൾ അഞ്ചാം സീസൺ എഴുപത് ദിവസം പിന്നിടുമ്പോഴും ഹൗസിലില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റിനോഷ് ജോർജെന്ന മത്സരാർത്ഥിക്ക് വലിയൊരു ആരാധകവൃന്ദം പുറത്തുണ്ട്.

റിനോഷിന് വേണ്ടി സോഷ്യൽമീഡിയയിൽ വാക്ക്പോരുകളും നടക്കാറുണ്ട്. ആദ്യമായാണ് റിനോഷ് ഒരു ടിവി ഷോയുടെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ വോട്ട് സംഘടിപ്പിക്കാൻ പിആറിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന ആരോപണമുണ്ട്. ഇപ്പോഴിതാ റിനോഷിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും താരത്തിന്റെ ഹൗസിലെ പ്രകടനത്തെ കുറിച്ചും ശ്രുതി ലക്ഷ്മിയുമായി ചേർത്ത് പ്രചരിക്കുന്ന വാർത്തകളിലെ തങ്ങളുടെ നിലപാടും തുറന്ന് പറയുകയാണ്.
ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബാംഗങ്ങൾ റിനോഷിനെ കുറിച്ച് സംസാരിക്കുന്നത്. 'റിനോഷ് മനുഷ്യത്വത്തോടെയാണ് കളിക്കുന്നതെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. മറ്റൊരാളെ വേദനിപ്പിക്കരുതെന്നത് അവന് നിർബന്ധമാണ്. ബഹളമുള്ള സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മാറാനെ അവൻ എപ്പോഴും ശ്രമിക്കാറുള്ളു.'
'അവന്റെ സ്വാഭാവം അതായതുകൊണ്ടാണ് ഗെയിമിലും അത്തരത്തിൽ പെരുമാറുന്നതെന്നും', മാതാപിതാക്കൾ പറയുന്നു. അറുപത് ദിവസമൊന്നും ആർക്കും ഫേക്കായി നിൽക്കാൻ സാധിക്കില്ലെന്നും സീസൺ ഫൈവിന്റെ ടാഗ് ലൈൻ പോലെ ഒറിജിനലായാണ് റിനോഷ് നിൽക്കുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. റിനോഷ് അഗ്രസീവാകേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
ശ്രുതിലക്ഷ്മി, ഏയ്ഞ്ചലിൻ, ലെച്ചു തുടങ്ങിയവരുമായുള്ള റിനോഷിന്റെ സൗഹൃദം കണ്ടപ്പോൾ തങ്ങൾക്ക് അനുഭവപ്പെട്ടത് എന്താണെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി. 'ലെച്ചുവിന്റെ കഥ കേട്ടിട്ടായിരിക്കാം അവന് അടുപ്പം തോന്നിയത്. മറ്റുള്ളവരുടെ വേദന തന്റേത് കൂടിയാണെന്ന് അവൻ ചിന്തിക്കാറുണ്ട്. ശ്രുതിയെ റിനോഷ് കെട്ടിപിടിച്ചപ്പോഴും ഉമ്മവെച്ചപ്പോഴും ഞങ്ങൾക്ക് ഒന്നും തോന്നിയില്ല.'

'കാരണം അവൻ ഞങ്ങളോടും അങ്ങനെയാണ്. പുറത്തിറങ്ങിയ ശേഷം ശ്രുതി ഞങ്ങളെ വിളിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല ശ്രുതിയാണ് റിനോഷിനെ തേടി നടന്ന് അങ്ങോട്ട് പോയി കെട്ടിപിടിച്ചത്. റിനോഷിനെ ഞങ്ങൾക്ക് അറിയാം. ശ്രുതിയുടെ ഭർത്താവിന് വിഷമമാകുമോയെന്ന ചിന്തയാണ് ഞങ്ങൾക്ക് കൂടുതലുണ്ടായിരുന്നത്.'
'അവരുടെ ദാമ്പത്യത്തിന് ഒന്നും സംഭവിക്കരുതെന്ന് ഞങ്ങൾ പ്രാർഥിച്ചിരുന്നു. അതുപോലെ ഏയ്ഞ്ചലിനൊപ്പമാണ് റിനോഷ് ജയിലിൽ പോകാൻ പോകുന്നതെന്ന് കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. പിന്നെ അവൻ ആ കുട്ടിയെ കെട്ടിപിടിച്ച് കിടക്കുന്നത് കണ്ടപ്പോൾ രണ്ടുപേരുടേയും സ്നേഹം മനസിലായി. ആ കെട്ടിപിടിത്തത്തിൽ വൾഗറായി ഒന്നും തോന്നിയില്ല', റിനോഷിന്റെ അച്ഛനും അമ്മയും പറയുന്നു.
ഇത്രയും വർഷത്തിനിടെ ഒരിക്കൽ പോലും റിനോഷ് പൊട്ടിത്തെറിച്ചിട്ടില്ലെന്നും സാഗറിനോട് ദേഷ്യപ്പെടുന്നത് കണ്ട് ആശ്ചര്യപ്പെട്ടുവെന്നും മാതാപിതാക്കൾ പറയുന്നു. പത്ത് പേരിലേക്ക് മത്സരം ചുരുങ്ങിയിട്ടുണ്ട്. ഒരു മാസം കൂടി കഴിയുമ്പോൾ സീസൺ ഫൈവിന്റെ ടൈറ്റിൽ ആരുടെ പേരിലാണെന്ന് അറിയാം. ടിക്കറ്റ് ടു ഫിനാലെപോലെ ആവേശം പകരുന്ന മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്.


Click it and Unblock the Notifications